ജൂണില്‍ സ്‌ക്കൂളുകള്‍ തുറക്കില്ല! സ്‌കൂളിൽ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയ അധ്യയന വര്‍ഷത്തിലും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും! നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു... തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി
കൊവിഡ് വ്യാപനത്തില്‍ അടുത്ത വര്‍ഷവും സ്‌കുളുകള്‍ മുടങ്ങിയേക്കും. ജൂണില്‍ സ്‌ക്കൂളുകള്‍ തുറക്കില്ല. നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാനാവില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
സ്‌കുളില്‍ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയ അധ്യയന വര്‍ഷത്തിലും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമായിരിക്കും. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി.
അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികൾ ഇന്നലെ 6000 കടന്നു. 6194 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ഏഴിന് സ്ഥിരീകരിച്ച 6075 കേസുകളാണ് അവസാനമായി റിപ്പോർട്ട് ചെയ്ത സമാനമായ നിരക്ക്.
എല്ലാജില്ലകളിലും രോഗബാധിതർ വർദ്ധിക്കുന്ന സ്ഥിതിയാണിപ്പോൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. 23 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ഇന്നലെ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂർ 530, കണ്ണൂർ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസർകോട് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. അതേസമയം ചികിത്സയിലായിരുന്ന 2584 പേർ രോഗമുക്തരായി.
വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,58,988 പേർ വീട് / ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 5906 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. അതേസമയം കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന തുടങ്ങി. ദില്ലി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങൾ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ സാന്നിധ്യം പ്രകടമായ കേരളം വീണ്ടും പരിശോധന നടത്തുന്നത്. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ.
വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാൽ അതിജാഗ്രത പുലര്‍ത്തേണ്ടിവരും. വാക്സിന്‍റെ പ്രതിരോധ ശേഷിയേയും മറികടക്കാൻ ഇത്തരം വൈറസുകള്‍ക്ക് കഴിഞ്ഞേക്കും. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല് രോഗികളിൽ ഒരാൾക്ക് ജനിതക മാറ്റം വന്ന വൈറസ് ആണ് രോഗ കാരണമാകുന്നത്. രോഗ വ്യാപനം കൂടിയാൽ രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം .
അതേസമയം കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു. വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂര്‍, കണ്ണംപള്ളി, കന്യാരുപുര കൊങ്ങണം എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഇതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിക്കുകയുണ്ടായി. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് കല്ലറ പഞ്ചായത്തിലെ പരപ്പില്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചികിത്സയിലുള്ളവരുടെ എണ്ണം 70,000ത്തിന് മുകളില്‍ ഉയരുകയും ചെയ്തു.
എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മാര്‍ച്ച് 22ന് പ്രതിദിന രോഗികളുടെ എണ്ണം 1239 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 25,000ന് താഴെ കൊണ്ടുവരുവാനും സാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്.
സംസ്ഥാനത്ത് കോവിഡ്-19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ ശക്തിപ്പെടുത്തി വരുന്നു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് നല്‍കുന്ന സുരക്ഷ പരമ പ്രധാനമാണ്.
അതിനാല്‍ പൊതുസ്ഥലത്ത് തന്നെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കോവിഡിന്റെ അണുക്കളെ നശിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കേണ്ടതാണ്. അതേസമയം പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്.
സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.
45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.
തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ടിടാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha