മൺകട്ട കൊണ്ട് നിർമ്മിച്ച വീട്ടിൽ നിന്നു ഇന്ന് റാഞ്ചിയിലെ ഐ.ഐ.എമ്മിൽ അസി. പ്രൊഫസറായി എത്തിയ അതിജീവനത്തിന്റെ കഥ... ഇത് രഞ്ജിത്ത് പാണത്തൂർ....
ഈ കുടിലിലാണ് ഞാൻ ജനിച്ചത്, ഇവിടെയാണ് വളർന്നത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നതും.. ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഇവിടെ ഒരു ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസർ ജനിച്ചിരിക്കുന്നു. പാണത്തൂരിലെ മലയോരഗ്രാമത്തിലെ തന്റെ കുടിലിൽ നിന്നും ഐ.ഐ.എം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലെത്തി നിൽക്കുന്ന രഞ്ജിത്ത് ആർ. പാണത്തൂർ എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണിത്..
കൂരയെന്നു പോലും പറയാൻ കഴിയാത്ത പ്ളാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ സ്വന്തം വീടിന്റെ ചിത്രം പോസ്റ്റു ചെയ്ത രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒറ്റ ജിവസം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു .ഒരിക്കൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച രഞ്ജിത്ത് ഇനി ഐ.ഐ.എം റാഞ്ചിയിലെ ഇക്കണോമിക്സ് ആൻഡ് ബിസിനസ് ഡിപ്പാർട്ടുമെന്റിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ. ആർ. രഞ്ജിത്താണ്.
തയ്യൽ തൊഴിലാളിയായ അച്ഛൻ രാമചന്ദ്രനും തൊഴിലുറപ്പിനു പോകുന്ന അമ്മ ബേബിയും സഹോദരി രഞ്ജിതയും അടങ്ങുന്ന കുടുംബത്തിൽ പ്രാരാബ്ധങ്ങളുടെ കെട്ടുമാറാപ്പിൽ വളർന്നു വന്നതാണ് ഈ പ്രൊഫസർ. 5ാം ക്ലാസ് മുതൽ 10 വരെ നടക്കാവ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സർക്കാർ ചെലവിൽ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ബി.എസ്.എൻ.എല്ലിൽ താത്കാലിക സെക്യുരിറ്റിയായി ജോലി ലഭിച്ചതിനാൽ പഠനം തുടരാൻ കഴിഞ്ഞു.
സെന്റ് പയസ് കോളേജിൽ ഇക്കണോമിക്സ് ബിരുദത്തിനു ശേഷം കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജിക്ക് ചേർന്നു. അവിടത്തെ അദ്ധ്യാപകൻ ശ്യാം പ്രസാദാണ് പി.എച്ച്.ഡി മോഹം ഉണ്ടാക്കിയെടുത്തത്. ചെന്നൈ ഐ.ഐ.ടിയിൽ അതിനുള്ള അവസരവും ലഭിച്ചു. തുടർന്ന് ജർമനിയിലും ജപ്പാനിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാനായി സാധിച്ചു. ഇപ്പോൾ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ജോലി ചെയ്യുന്നത്. അത് ഈ മാസം ഏപ്രിൽ 30ന് രാജിവയ്ക്കും. പിന്നെ നാട്ടിൽ വന്ന ശേഷം റാഞ്ചിയിലേക്ക് പറക്കും.
'എന്തു ചെയ്യണമെന്ന് പറഞ്ഞു തരുവാൻ ആരും ഉണ്ടായിരുന്നില്ല. ഒഴുക്കിൽപ്പെട്ട അവസ്ഥയായിരുന്നു, പക്ഷേ ഞാൻ നീന്തിതൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.' വളരെ ലളിതവും മനോഹരവുമായ ഈ വാക്കുകൾക്കിടയിൽ പരാധീനതകളോടും പ്രതിസന്ധികളോടും സന്ധിയില്ലാതെ പടവെട്ടിയ ഈ ചെറുപ്പക്കാരന്റെ ജീവിത കഥ ഒളിഞ്ഞിരിപ്പുണ്ട്.
ഇച്ഛാശക്തിയുണ്ടങ്കിൽ ഏത് ഉയരവും കീഴടക്കാമെന്ന് തെളിച്ച രഞ്ജിത്തിന്റെ ജീവിതഗാഥ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബംഗളുരു ക്രൈസ്റ്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് ഏപ്രിൽ ആറ് തിങ്കളാഴ്ചയാണ് ഐ.ഐ.എമ്മിൽ നിന്നുള്ള അപ്പോയിമെന്റ് ലെറ്റർ ലഭിച്ചത്. 90 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രതിസന്ധികളിൽ തനിക്ക് താങ്ങായവർക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാൻ സാധിക്കുമെന്നാണ് രഞ്ജിത്ത് പറയുന്നതും സ്വന്തം ജീവിതം കൊണ്ട് മാതൃകയായതും.
താൻ താമസിക്കുന്ന കുടിലിന്റെ ചിത്രം ഉൾപ്പടെ രഞ്ജിത്ത് തന്നെയാണ് തന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ.
ഇനി അവയ്ക്ക് പകരം സ്വപ്ന സാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരു പക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്കു നാലാം റാങ്കുകാരനായിരുന്നു രഞ്ജിത്ത്. നാലാം റാങ്ക് കിട്ടിയിട്ടും കാലിക്കറ്റ് സർവകലാശാല തനിക്ക് നിയമനം നൽകാതിരുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. യോഗ്യതയുണ്ടെങ്കില് തനിക്ക് സര്വകലാശാല നിയമനം തരണമായിരുന്നു. ജനുവരിയിലായിരുന്നു അഭിമുഖം നടന്നത്.
നാല് ഒഴിവുകളാണുണ്ടായിരുന്നത്. മൂന്നു പേർക്ക് ജോലി നൽകിയിട്ടുമുണ്ട്. ഇതു തന്നെ ആദ്യ മൂന്നു റാങ്കിൽ ഉൾപ്പെട്ടവർക്കായിരുന്നില്ല. സർവകലാശാലയ്ക്കു കത്തെഴുതിയെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. നിയമനം നല്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. നിയമനം കിട്ടിയില്ല എങ്കിലും അതിലും വലിയ അവസരമാണ് രഞ്ജിത്തിനെ കാത്തിരുന്നത്. റാഞ്ചി ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രൊഫസറായി അടുത്ത മാസമാണ് രഞ്ജിത്ത് ജോയിൻ ചെയ്യുന്നത്.
https://www.facebook.com/Malayalivartha