വാക്സിന് വിലയില്‍ ജനങ്ങളെ ചതിക്കുന്നത് കമ്പനികളോ കേന്ദ്ര സര്‍ക്കാരോ? സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയും ഭാരത് ബായോ ടെക്‌നെയും ദേശസാല്‍ക്കരിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കുമോ; 4500 കോടി രൂപ സ്വകാര്യ കമ്പനികള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കീഴിലുള്ള എട്ടു സ്ഥാപനങ്ങളോട് കാട്ടിയത്
4500 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും ഭാരത് ബയോടെക്‌നുമായി നല്‍കയത്. എന്നാല്‍ ഈ കമ്പനികള്‍ സ്വന്തം നാടിനോട് കാട്ടുന്നത് കടുത്ത അനീതിയാണ്. ഏറ്റവും ഉയര്‍ന്നവിലയില്‍ അവര്‍ വാക്‌സിന്‍ വില്‍ക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. കേന്ദ്രസര്‍ക്കാരിന് 150 രൂപക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൊള്ളലാഭത്തിലാണ് അവര്‍ വാക്‌സിന്‍ വില്‍ക്കാന്‍ പോകുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാര്‍ 300 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കേണ്ടി വരും. അതേസമയം ഭാരത് ബയോടെകിന്റെ കൊവാക്‌സിന് സംസ്ഥാന സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 1200 രൂപയും നല്‍കണം.
ഇന്ത്യന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ഐസിഎംആര്‍ പോലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണവും ലഭിച്ച് ഈ സ്വകാര്യ വാക്‌സിന്‍ കമ്പനികള്‍ കൊവിഡ് മഹാമാരിയുടെ മറവില്‍ രാജ്യത്ത് ആസൂത്രണം ചെയ്യാന്‍ പോകുന്നത് കൊള്ളക്കാണെന്നത് വ്യക്തം. അതുകൊണ്ടു തന്നെയാണ് ഈ കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്നിരിക്കെ എന്തുകൊണ്ട് അവര്‍ അത് ചെയ്യുന്നില്ലെന്ന ചോദ്യം ഉയരുന്നത്.
വാക്‌സിന്‍ കമ്പനികളെ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയമെന്ന് സുപ്രീംകോടതിക്ക് പോലും സംശയിക്കുന്നു. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയം പുനര്‍ പരിശോധിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡന്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. വാക്സിന്‍ കമ്പനികള്‍ രണ്ട് വ്യത്യസ്ത വിലകള്‍ നിര്‍ദേശിച്ചതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. നിലവില്‍ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാന സര്‍ക്കാരിന് അതിനേക്കാള്‍ ഉയര്‍ന്ന വിലയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടുതല്‍ ധനസ്ഥിതിയുളള സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കുമെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതാവില്ല. 18-44 വയസ്സിനിടയിലുള്ള ദരിദ്രര്‍ക്ക് വാക്സിന്‍ വിലകൊടുത്തുവാങ്ങേണ്ടിവരുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പലര്‍ക്കും വാക്സിന്‍ വാങ്ങാന്‍ കഴിയണമെന്നില്ല. പുതിയ വിലനയം സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മല്‍സരത്തിനിടവരുത്തുമെന്നും കോടതി നിരീക്ഷിച്ചു.
വാക്‌സിന്‍ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ അവരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. പക്ഷേ അത് ചെയ്യാന്‍ മോദി സര്‍ക്കാര്‍ ആര്‍ജവം കാണിക്കണെന്നുമാത്രം. നാലു വിധത്തില്‍ സര്‍ക്കാരിന് മരുന്നു കമ്പനികളെ നിയന്ത്രിക്കാന്‍ സാധിക്കും. ഒന്ന് കമ്പനികളെ ദേശസാല്‍ക്കരിക്കുക എന്നതാണ്. കേന്ദ്രത്തില്‍ സി.പി.എം അധികാരത്തിലുണ്ടായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തില്‍ വാക്‌സിന്‍ കമ്പനികളെ ദേശസാല്‍ക്കരിക്കുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. ഈ അഭിപ്രായം രേഖപ്പെടുത്തിയത് മന്ത്രിമാത്രമല്ല നിരവധി സാമ്പത്തിക വിദഗ്ധര്‍ക്കും ഇതെ അഭിപ്രായമാണുള്ളത്.
കമ്പനികളെ സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ട് വാക്‌സിന്‍ നിര്‍മാണം സര്‍ക്കാരിന്റെ കീഴ്‌ലാക്കാന്‍ ദേശസാല്‍ക്കരണത്തിലൂടെ സാധിക്കും. കമ്പനികളെ പൂര്‍ണമായി ഏറ്റെടുത്തില്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ദേശസാല്‍ക്കരിച്ചാലും വാക്‌സിന്‍ വിലയിലെ അസമത്വം ഇല്ലാതാക്കാന്‍ സാധിക്കും. ദേശസാല്‍ക്കണം യാഥാര്‍ത്ഥ്യമാകുന്നതോടെ വാക്‌സിന്‍ കയറ്റുമതി നിയന്ത്രിക്കാനും സര്‍ക്കാരിന് സാധിക്കും. നിലവിലെ സാഹചര്യത്തില്‍ കരിഞ്ചന്തയില്‍ കൂടിയ വാക്‌സിന്‍ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് രാജ്യത്ത് അസമത്വം സൃഷ്ടിക്കും. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് ദേശസാല്‍ക്കരണം സാധ്യമല്ലെന്ന വാദവും ശരിയല്ല. കാരണം റഷ്യന്‍ നിര്‍മിത സ്പുഡ്‌നിക് വാക്‌സിന്‍ നിര്‍മാണം നടന്നത് റഷ്യ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ച കമ്പനിയിലാണ്.
രണ്ടാമത്തെ മാര്‍ഗം വാക്‌സിന്‍ നിര്‍മാണത്തില്‍ കമ്പനികള്‍ക്ക് എത്ര രൂപ ചിലവാകുന്നുവെന്ന് മനസിലാക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുക എന്നതാണ്. കമ്മിറ്റിയുടെ വിലലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കണം. പോളിയോ വാക്‌സിന്‍ യജ്ഞം പോലെ കൊവിഡ് വാക്‌സിന്‍ വിതരണം പൂര്‍ണമായി സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് നടപ്പിലാക്കണമെന്നുള്ളതാണ് മൂന്നാമത്തെ മാര്‍ഗം. ഇന്ത്യന്‍ വാക്‌സിനുകള്‍ക്കൊപ്പം ഫൈസര്‍, സ്പുഡ്‌നിക് പോലുള്ള അന്തര്‍ദേശീയ വാക്‌സിനുകള്‍ക്കും ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി ഏറ്റവും കുറഞ്ഞ വിലക്ക് ടെണ്ടര്‍ നല്‍കുന്ന കമ്പനികളുമായി കരാറില്‍ എത്തുക എന്നത് അവസാന പോംവഴിയായി സ്വീകരിക്കാവുന്നതാണ്.
സ്വകാര്യ കമ്പനികള്‍ക്ക് 4500 കോടി രൂപയുടെ സഹായം നല്‍കുന്നതിന് പകരം സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ വാക്‌സിന്‍ വികസനത്തില്‍ പങ്കാളിയാക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ കൈയും കാലും ഇട്ട് അടിക്കേണ്ട ആവശ്യം കേന്ദ്ര സര്‍ക്കാരിന് ഉണ്ടാകുമായിരുന്നില്ല എന്നത് വേറൊരു വസ്തുതയാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളിത്വം നല്‍കാന്‍ സാധിക്കുന്ന എട്ടു സ്ഥാപനങ്ങളുള്ളത്. എന്നിട്ടും ഇതില്‍ ഐസിഎംആര്‍ ഒഴികെ മറ്റൊരു സ്ഥാപനത്തെയും വാക്‌സിന്‍ നിര്‍മാണവുമായി സഹകരിപ്പിച്ചില്ല. പകരം സ്വകാര്യ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്‌നിന് 1500 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഈ ചോദ്യമാണ് ഇപ്പോള്‍ മദ്രാസ് ഹൈക്കോടി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha