കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചില്ല... സിപിഎമ്മിന്റെ ചതിയുടെ കഥ; 'ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു'; പോരാട്ട വിര്യത്തിന്റെ പെണ്‍കരുത്ത്
കെ. ആര്‍ ഗൗരിയമ്മ കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് ജനം കരുതി. അതിന് വേണ്ടി അവര്‍ ജനവിധിയും എഴുതി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ഗൗരിയമ്മയോട് കാട്ടിയത് കടുത്ത അനീതിയാണെന്ന് പാര്‍ട്ടിയിലെ പിന്‍മുറക്കാര്‍ ഇപ്പോള്‍ സമ്മതിക്കും. അന്നത്തെ തിരഞ്ഞെടുപ്പില്‍ ഒരു ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാതെയായിരുന്നു സിപിഎമ്മും ഇടതു മുന്നണിയും പോരാട്ടത്തിനിറങ്ങിയത്.
ജയിച്ചാല്‍ കെ.ആര്‍. ഗൗരിയമ്മ മുഖ്യമന്ത്രിയാകും എന്നായിരുന്നു അനൗദ്യോഗിക പ്രചാരണം. നേതാക്കളും അണികളും അതേറ്റെടുത്തു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടേ എന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ മുദ്രാവാക്യം. കേരളത്തിലങ്ങോളമിങ്ങോളം അത് അലയടിക്കുകയും ചെയ്തു. പക്ഷേ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയിച്ചതിനു പിന്നാലെ പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു.
ഇ.കെ.നായനാര്‍ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ മുഖ്യമന്ത്രിയുമായി. ഗൗരിയമ്മയോടു സിപിഎം കാട്ടിയത് ചതിയാണെന്ന് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയര്‍ന്നു. അവഗണനയില്‍ ഗൗരിയമ്മ ക്ഷുഭിതയായി. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോയി. ഗൗരിയമ്മയെ അനുനയിപ്പിച്ച പാര്‍ട്ടി നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, എക്സൈസ് വകുപ്പുകള്‍ നല്‍കി. എന്നാല്‍, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു പിണങ്ങിയതോടെ എക്സൈസ് വകുപ്പ് ഗൗരിയമ്മയില്‍നിന്ന് എടുത്ത് ടി.കെ.രാമകൃഷ്ണനു സി.പി.എം നല്‍കി.
വിവിധ വ്യവസായ മേഖലകളില്‍ സിഐടിയുവിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ പാര്‍ട്ടിയില്‍നിന്നു നേരിട്ടത് കടുത്ത സമ്മര്‍ദമായിരുന്നു. മികച്ച നിയമസഭാ സാമാജികയ്ക്കുള്ള ബഹുമതി കിട്ടിയതിനെ തുടര്‍ന്നു ചേര്‍ത്തലയില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ ഗൗരിയമ്മ പങ്കെടുത്തതിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നു. സ്വീകരണത്തില്‍ പങ്കെടുത്തത് അച്ചടക്കലംഘനമാണെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍. പാര്‍ട്ടി വിവരങ്ങള്‍ പത്രങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്നെന്നും ആരോപണമുയര്‍ന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രൂപം നല്‍കിയ സ്വാശ്രയസമിതിയില്‍ ഗൗരിയമ്മ അധ്യക്ഷയായതും പാര്‍ട്ടിയെ ചൊടിപ്പിച്ചു. സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിയാതിരുന്നതോടെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഗൗരിയമ്മയ്‌ക്കെതിരെ തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ പാര്‍ട്ടിയില്‍ നിന്നു ഗൗരിയമ്മ പുറത്താക്കപ്പെട്ടു.
തുടര്‍ന്ന് രൂപീകരിച്ച ജനാധിപത്യ സംരക്ഷണ സമിതിയാണു പില്‍ക്കാലത്തു ജെഎസ്എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയായത്. ജെ.എസ്.എസ് നീണ്ടകാലം യു.ഡി.എഫിന്റെ ഭാഗമായി. ജെ.എസ്.എസിലൂടെ ഗൗരിയമ്മ തന്റെ ജന പിന്തുണ സി.പി.എമ്മിന് വെളിപ്പെടുത്തി കൊടുത്തു. ഒന്നില്‍ നിന്നും ഒരായിരമായി ആ വികാരം ആലപ്പുഴയില്‍ ആഞ്ഞ് വീശി. തുടര്‍ന്ന് ജെ എസ്സ് എസ്സ് കാട്ടുതീ പോലെ പാര്‍ട്ടി കോട്ടകളില്‍ പോലും പടര്‍ന്നു പിടിച്ചു. ഇത് സി പി എമ്മിനുണ്ടാക്കിയ വെല്ലുവിളി വളരെ വലുതായിരുന്നു. പിന്നീട് യുഡിഎഫിനോടു പിണങ്ങി മുന്നണി വിട്ട ഗൗരിയമ്മ അവസാനകാലത്ത് സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പാര്‍ട്ടിയിലേക്കു തിരിച്ചെത്തിക്കണമെന്ന് പല കോണില്‍നിന്നും ആവശ്യങ്ങളുയരുകയും ചെയ്തു.
ജീവിതത്തിന്റെ ഓരോ ദശാസന്ധിയിലും തളരാതെ ശരിക്കൊപ്പം പോരാളിയായി പൊരുതി നിന്നു. ജീവിതത്തിനും രാഷ്ട്രീയത്തിനും രണ്ടിടങ്ങള്‍ ഇല്ലാത്ത മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തക. ഓരോ അണുവിലും രാഷ്ട്രീയ നിലപാട് മുഖം നോക്കാതെ പ്രതിഫലിപ്പിച്ചിരുന്നു. നിരോധനാജ്ഞ കാലത്തെ ഗൗരിയമ്മയുടെ ജയില്‍ ജീവിതം അത്രമേല്‍ അവിസ്മരിപ്പിക്കുന്നതായിരുന്നു. കേരളത്തെ അത് ഇളക്കി മറിച്ചിരുന്നു. പോലീസ് രാജിനെ കുറിച്ച് പിന്നീടവര്‍ പ്രതികരിച്ചത്, 'ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു' എന്നാണ്.
1957ല്‍ ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യുണിസ്റ്റ് മന്ത്രിസഭയുടെ റവന്യു മന്ത്രിയായി. സഹചാരിയായ സഖാവ് ടി വി തോമസിനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം 1957ല്‍ തന്നെ ജീവിത പങ്കാളിയാക്കി. 1964ലില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ ടി വി തോമസും ഗൗരിയമ്മയും രണ്ടു ചേരികളിലായി. മക്കളില്ലാത്ത ഗൗരിയമ്മക്ക് പാര്‍ട്ടിയും സഹ ജീവികളും ആയിരുന്നു എല്ലാം. സഖാക്കള്‍ക്കും സഹജീവികള്‍ക്കും അവര്‍ അങ്ങനെ അമ്മയുമായി.
https://www.facebook.com/Malayalivartha