ഗിന്നസ് റെക്കോര്‍ഡ് നേടിയ വിമാനാപകടം!; വിമാനം തകര്‍ന്ന് വീണ ആമസോണ്‍ കാട്ടില്‍ ദിവസങ്ങളോളം ഒറ്റയ്ക്ക്, തിരിച്ചെത്തിയപ്പോള്‍ അവളുടെ ശരീരം പുഴവരിക്കുന്നുണ്ടായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവളുടെ ഞെട്ടിക്കുന്ന അനുഭവം!
നിരവധി അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കണ്ണഞ്ചപ്പിക്കുന്ന കാഴ്ചകളുടെ മായാലോകമാണ് പ്രകൃതി. അത് ഒരിക്കലും പൂര്‍ണമായി മനുഷ്യന് പിടിതരില്ല. തിരക്കില്‍ നിന്നും മാറി പ്രകൃതിയുടെ മടിത്തട്ടില്‍ തലചായ്ക്കാന്‍ കൊതിക്കുന്നവര്‍ ഏറെയുണ്ട്. പ്രകൃതിയുടെ ഏറ്റവും മനോഹരമായതും സഞ്ചാരികളെ മാടിവിളിക്കുന്നതുമായ പ്രദേശമാണ് കാടുകള്‍. അനേകം അത്ഭുതങ്ങളും മനുഷ്യമനസ്സിന് മനസ്സിലാവാത്ത പല നിഗൂഢസത്യങ്ങളും ഒരു നിധി കണക്കെ പ്രകൃതിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അത്തരം നിഗൂഢമായ രഹസ്യങ്ങളുടെ കലവറയാണ് ആമസോണ്‍ കാടുകള്‍.!
മലയാളിയ്ക്ക് ആമസോണ്‍ കാടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് അനാക്കോണ്ടയും നിഗൂഢതയുമാണ്. പരിചിതമായതും പരിചിതമല്ലാത്തതും ആയ നിരവധി വന്യ മൃഗങ്ങളും കൊടും വിഷമുള്ള പാമ്പുകളും അതിവസിക്കുന്ന ആമസോണ്‍ കാടുകള്‍, കേരളത്തിന്റെ 138 ഇരട്ടിയിലധികം വലുപ്പമുള്ള വനപ്രദേശമാണ്. മനുഷ്യര്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത, എത്തിപ്പെട്ടാല്‍ തിരിച്ചെത്താന്‍ കഴിയാത്ത മരണം പതിയിരിക്കുന്ന വനം. എന്നാല്‍ ഈ നിഗൂഢതകള്‍ക്കിടയില്‍ പെട്ടുപോയി ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ഒരു പതിനേഴു കാരിയുടെ ജീവിതം ലോകം അത്ഭുതത്തോടെയാണ് കേട്ടത്.
ലാന്‍സ ഫ്‌ലൈറ്റ് 508 എന്ന വിമാനത്തിന്റെ പേരില്‍ ഒരു ഗിന്നസ് ബുക്ക് റെക്കോര്‍ഡുണ്ട്; ഇടിമിന്നലേറ്റു തകര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച വിമാനമെന്ന മരണത്തിന്റെ റെക്കോര്‍ഡ്. 91 പേരാണ് മരണപ്പെട്ടത്. ഈ ദുരന്ത വാര്‍ത്തയിലെ പ്രതീക്ഷയുടെ നാളമാണ് പതിനേഴുകാരി ജൂലിയാന്‍ കോപ്കെ. 1971 ലെ ഈ വിമാന ദുരന്തത്തില്‍പ്പെട്ട് പത്തു ദിവസം ആമസോണ്‍ കാടുകളില്‍ പരുക്കുകളോടെ കഴിഞ്ഞ് ജീവിതത്തിലേക്ക് നടന്നുകയറിയ അദ്ഭുതം. ജൂലിയന്‍ കോപ്കെയുടെ ജീവിതത്തെ ആധാരമാക്കി ഒരു സിനിമയും ഡോക്യുമെന്ററിയും പുസ്തകവും ഇറങ്ങിയിട്ടുണ്ട്. അത്രമേല്‍ നാടകീയമായിരുന്നു ഈ കൗമാരക്കാരി അന്ന് കടന്നുപോയ അനുഭവങ്ങള്‍. ഇന്നും നമ്മളിലൊരാളായി ജീവിക്കുന്ന ജൂലിയാന് ഇന്ന് വയസ് 67 ആണ്.
1971 ലെ ക്രിസ്മസിന്റെ തലേന്നായിരുന്നു ജൂലിയാനയും അമ്മയും പിതാവിന്റെ അടുത്തെത്താനായി പെറുവിലെ ലിമയില്‍ നിന്നു വിമാനം കയറിയത്. ഏഴുമണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് അസ്വസ്ഥരായിരുന്നു വിമാനത്തിലെ ജൂലിയാനും അമ്മയും അടക്കമുള്ള 84 യാത്രക്കാരും. പെറുവിലെ പുകാല്‍പയിലേയ്ക്കുള്ള യാത്രക്കിടെ തുടര്‍ച്ചയായുള്ള ഇടിയും മിന്നലും വിമാനത്തിന്റെ നിയന്ത്രണം തെറ്റിക്കുകയായിരുന്നു. അതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ബിബിസിയോട് ജൂലിയാന്‍ കോപ്കെ മനസ്സു തുറന്നിട്ടുണ്ട്. അവരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'യാത്ര തുടങ്ങിയിട്ട് അരമണിക്കൂര്‍ മാത്രമേ ആയിരുന്നുള്ളൂ. വിമാനം വലിയ തോതില്‍ കുലുങ്ങുന്നുണ്ടായിരുന്നു. യാത്രക്കാരുടെ ബാഗുകളും മറ്റും താഴേക്കു വീണു. ക്രിസ്മസ് സമ്മാനങ്ങളും പെട്ടികളുമെല്ലാം വിമാനത്തില്‍ ചിതറി. ജനലിലൂടെ നോക്കിയപ്പോള്‍ വലിയ തോതില്‍ മിന്നലുണ്ടാകുന്നത് കണ്ടതോടെ പേടി തോന്നി. ഞാനും അമ്മയും കൈകള്‍ കൂട്ടിപ്പിടിച്ചാണിരുന്നത്. ഞങ്ങളുടെ ശബ്ദം പോലും പേടികൊണ്ട് പുറത്തുവരുന്നുണ്ടായിരുന്നില്ല. പല യാത്രക്കാരും കരയുകയും നിലവിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു മിന്നലുണ്ടാവുകയും വിമാനത്തിന്റെ ഇടത്തേ എന്‍ജിന്റെ ഭാഗത്തു നിന്നു തീ ഉയരുകയും ചെയ്തു. 'അവസാനമായി, എല്ലാം കഴിഞ്ഞു' എന്ന് അമ്മ പറയുന്നത് ഞാന്‍ കേട്ടു.
രണ്ടു മൈല്‍ ഉയരത്തില്‍ നിന്നു വിമാനം ആമസോണ്‍ വനത്തിലേയ്ക്ക് മൂക്കും കുത്തി വീണു. യാത്രക്കാരുടെ നിലവിളിയും വിമാനത്തിന്റെ എന്‍ജിന്റെ ഭയാനക ശബ്ദവും മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ശബ്ദം നിലച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളിലാണെന്ന് മനസ്സിലായി. അപ്പോഴും സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു. കാട്ടില്‍ നിന്നുള്ള കാറ്റിന്റെ മൂളല്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ.' ബോധം തെളിയുന്നത് പിറ്റേന്നാണ്. 'ബോധം തെളിഞ്ഞ് ആകാശത്തേക്കു നോക്കിയപ്പോള്‍, വിമാനാപകടത്തില്‍ നിന്നു ഞാന്‍ ജീവനോടെ രക്ഷപ്പെട്ടല്ലോ എന്ന അദ്ഭുതമാണ് ആദ്യം തോന്നിയത്' എന്നും ജൂലിയാന പറയുന്നു. ഘോരവനത്തിനുള്ളില്‍ ഒറ്റപ്പെട്ട ജൂലിയന വിമാനത്തിലുണ്ടായിരുന്ന തന്റെ അമ്മയേയും സഹയാത്രികരെയും തേടി നടന്നു. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. വിമാനം കാടിന്റെ പല ഭാഗങ്ങളിലേക്കാണ് തെറിച്ചു വീണത്. അതേസമയം, ജൂലിയന്റെ അമ്മയും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നെന്നും എന്നാല്‍ ദിവസങ്ങളോളമോ ആഴ്ചകളോളമോ വനത്തില്‍ പരിക്കേറ്റ് കിടന്നാണ് അവര്‍ മരിച്ചതെന്നും പിന്നീട് കണ്ടെത്തുകയുണ്ടായി.
അപകടത്തില്‍ ജൂലിയാനയുടെ തോളെല്ല് പൊട്ടിയ നിലയിലായിരുന്നു. കാലിലും ശരീരത്തില്‍ പലയിടത്തും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. മുട്ടിന്റെ ചിരട്ടയ്ക്ക് പരുക്കേറ്റിരുന്നെങ്കിലും നടക്കാന്‍ സാധിക്കുമായിരുന്നു. പിന്നീടാണ് അതിജീവനത്തിന്റെ ആ ദിവസങ്ങള്‍ ആരംഭിക്കുന്നത്. ആമസോണ്‍ കാടുകള്‍ ആളുകള്‍ വിചാരിക്കും പോലെ അത്രമേല്‍ പേടിക്കേണ്ട ഒന്നല്ലെന്ന അറിവ് ജൂലിയാനുണ്ടായിരുന്നുവെന്നതാണ് നിര്‍ണായകമായത്. കാരണം അവളുടെ മാതാപിതാക്കള്‍ പക്ഷി നിരീക്ഷകരായിരുന്നു. പതിനാലു വയസ്സ് മുതല്‍ അവള്‍ മാതാപിതാക്കള്‍ക്കൊപ്പം കാട്ടില്‍ മാസങ്ങളോളം കഴിഞ്ഞ അനുഭവവും തുണയായി.
കണ്ണടയില്ലാതെ അകലെയുള്ളതൊന്നും കാണാനാകില്ലെന്നതായിരുന്നു വെല്ലുവിളികളില്‍ പ്രധാനം. അന്ന് കരിയിലകള്‍ക്കിടയില്‍ കിടന്ന പല പാമ്പുകളെയും താന്‍ കാണാതെ പോയതാകാമെന്നും ജൂലിയാന പിന്നീടു പറഞ്ഞിട്ടുണ്ട്. വിമാനത്തില്‍ നിന്നു കിട്ടിയ മധുരപലഹാരങ്ങളുടെ ഒരു പെട്ടിയുമായാണ് കോപ്കെ കാട്ടില്‍ നടന്നു തുടങ്ങിയത്. ആദ്യത്തെ മൂന്നു ദിവസം ഇതായിരുന്നു ഭക്ഷണം. പിന്നീട് പട്ടിണിയായി. എന്നിരുന്നാലും കാട്ടനുള്ളിലെ പഴങ്ങള്‍ ഒന്നും അവള്‍ ഭക്ഷിച്ചില്ല. കാട്ടിനുള്ളില്‍ നിരവധി ഭംഗിയുള്ള പഴങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ വിഷമുള്ള പഴങ്ങള്‍ ഉണ്ടാകാമെന്ന് അവളുടെ അച്ഛന്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരന്നു. നാലാം ദിവസം കഴുകന്മാര്‍ പറന്നിറങ്ങുന്ന ശബ്ദം കേട്ടതോടെ ജൂലിയാന ഭയന്നു. കൂട്ടമായി ശവങ്ങള്‍ കാണുന്നിടത്തേ കിങ് കഴുകന്മാര്‍ വരാറുള്ളൂവെന്ന് മാതാപിതാക്കളില്‍ നിന്നു ജൂലിയാന്‍ മനസ്സിലാക്കിയിരുന്നു. അതോടെ അവള്‍ ഒന്നുറപ്പിച്ചു, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നതില്‍ കൂടുതല്‍ പേരും മരണത്തിന് കീഴടങ്ങിയിരിക്കുന്നു.
നടന്ന് നടന്ന് കാട്ടിലെ ഒരു ചെറു അരുവി കണ്ടെത്താനായത് ജൂലിയാന് നിര്‍ണായകമായി. അതിനോടു ചേര്‍ന്ന് ഒഴുക്കിനൊപ്പം നടന്നാല്‍ വലിയ നദിയിലേയ്‌ക്കോ ജനവാസമുള്ളിടത്തേയ്‌ക്കോ എത്താനാകുമെന്ന് ജൂലിയാന്‍ കണക്കുകൂട്ടി. രാത്രികളിലെ കൊടും തണുപ്പും വിശപ്പുമാണ് അവള്‍ക്ക് ഏറ്റവും വെല്ലുവിളിയായത്. ദിവസങ്ങള്‍ കഴിഞ്ഞതോടെ ശരീരത്തിലെ മുറിവുകള്‍ പലതും പഴുത്തു തുടങ്ങിയതും പ്രശ്നങ്ങള്‍ വഷളാക്കി. പത്താം ദിവസമാകുമ്പോഴേക്കും കഷ്ടി നില്‍ക്കാമെന്ന നിലയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അരുവി നദിയിലേയ്ക്കു ചേരുന്നിടത്ത് എത്താനായി. നദിയോടു ചേര്‍ന്ന് ഒരു കുടില്‍ കണ്ടു. തെങ്ങോല കൊണ്ടുള്ള മേല്‍ക്കൂരയുള്ള ആ കുടില്‍ മരംവെട്ടുകാരുടേതായിരുന്നു. അവള്‍ അവിടെ നിന്ന് ഒരുപാട് തവണ വിളിച്ചുവെങ്കിലും ആരും വിളികേട്ടില്ല. അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല. എന്ത് തന്നെ ആയാലും അന്നു രാത്രി അവിടെ വരാന്തയില്‍ കഴിയാന്‍ തീരുമാനിച്ചു. ജൂലിയാനയുടെ വലത്തേ കയ്യിലെ മുറിവ് പുഴുവരിക്കുന്ന നിലയിലായിരുന്നു. മുന്‍പ് വളര്‍ത്തുനായയുടെ മുറിവില്‍ പുഴുവരിക്കുന്ന അവസ്ഥ വന്നപ്പോള്‍ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ച് പുഴുവിനെ മാറ്റിയത് ജൂലിയാനയ്ക്ക് ഓര്‍മയുണ്ടായിരുന്നു.
അങ്ങനെ അവിടെ മരം വെട്ടുകാര്‍ വെച്ചിരുന്ന മണ്ണെണ്ണ കുറച്ച് മുറിവിലൊഴിച്ചു. എല്ലു നുറുങ്ങുന്ന വേദനയാണ് അനുഭവിക്കേണ്ടി വന്നത്. മുറിവിലെ പുഴുക്കള്‍ ശരീരത്തിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുറിവില്‍ നിന്നു 30 പുഴുക്കളെയെങ്കിലും അന്ന് പുറത്തെടുത്തുവെന്നാണ് ജൂലിയാന്‍ പറയുന്നത്. അന്നു രാത്രി ആ കുടിലില്‍ അവള്‍ തളര്‍ന്നുറങ്ങി. പിറ്റേന്ന് മരംവെട്ടുകാരുടെ സംസാരം കേട്ടാണ് ജൂലിയാന്‍ കോപ്കെ ഉണര്‍ന്നത്. അപൂര്‍വമായാണ് അവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നത്. ഭാഗ്യവശാല്‍ അന്നേ ദിവസം അവര്‍ ഈ കുടിലില്‍ എത്തുകയും ചെയ്തു. കൊടുംകാട്ടില്‍ ജൂലിയാനെ കണ്ടപ്പോള്‍ മരംവെട്ടുകാര്‍ക്ക് ആദ്യം അതിശയം തോന്നിുകയുമാണ് ചെയ്തത്. വിമാനാപകടത്തെക്കുറിച്ചും പരിക്കിനെക്കുറിച്ചും ജൂലിയാന്‍ തന്നെയാണ് അവരോട് വിശദീകരിച്ചത്.
മുറിവില്‍ മരുന്നു വച്ചുകെട്ടി അവര്‍ തന്നെയാണ് ജൂലിയാനെ പുറംലോകത്തെത്തിച്ച് രക്ഷിച്ചതും. തുടര്‍ന്ന് അവര്‍ ജൂലിയനെ തങ്ങളുടെ ഗ്രാമത്തിലേയ്ക്ക് എത്തിക്കുകയും പുകാല്‍പ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂലിയന്റെ അച്ഛന്‍ വിവരമറിഞ്ഞ് മകളെ തേടി ആശുപത്രിയിലേയ്‌ക്കെത്തി. പരിക്കുകള്‍ ഭേദമായതോടെ വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള സംഘത്തിനൊപ്പം ജൂലിയനുമുണ്ടായിരുന്നു. 1972 ജനുവരി 12ന് ജൂലിയന്റെ അമ്മയുടെ മൃതദേഹം കണ്ടെത്തി. ജൂലിയന്‍ ഒഴിച്ച് വിമാനത്തിലുണ്ടായിരുന്ന 91 പേരും മരിച്ചിരുന്നു.
അന്നത്തെ വിമാനാപകടത്തില്‍ നിന്നു പലരും രക്ഷപ്പെട്ടിരിക്കാമെന്നാണ് ജൂലിയാന്‍ കരുതുന്നത്. പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാട്ടിലെ പ്രതികൂല സാഹചര്യങ്ങളും പരുക്കും അപകടത്തില്‍ മരിക്കാത്തവരുടെ കൂടി ജീവനെടുക്കുകയായിരുന്നു. പത്തു ദിവസം ആമസോണിലൂടെ നടന്ന് ജീവന്‍ തിരികെ പിടിക്കാന്‍ ജൂലിയാനു മാത്രമേ സാധിച്ചുള്ളൂ. മൃഗങ്ങളും പ്രാണികളും പാമ്പുകളുമെല്ലാം നിറഞ്ഞ ആമസോണ്‍ വനാന്തരങ്ങള്‍ക്കുള്ളില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. വഴി കണ്ടെത്താനാകാതെ പട്ടിണി കിടന്ന് മരിച്ചേക്കാം. എന്നാല്‍ അച്ഛനമ്മമാരില്‍ നിന്നും ചെറുപ്പത്തില്‍ തന്നെ പഠിച്ച പാഠങ്ങള്‍ ആണ് ജൂലിയന് വഴികാട്ടിയായത്. വിമാനാപകടങ്ങളുടെ ചരിത്രത്തില്‍ ഇന്നും ജൂലിയാന്റെ രക്ഷപ്പെടല്‍ ഒരു അദ്ഭുതമായി ശേഷിക്കുന്നു. ഇന്ന് ജൂലിയന്‍ അറിയപ്പെടുന്ന ഒരു ജന്തുശാസ്ത്രജ്ഞയാണ്. ' വെന്‍ ഐ ഫെല്‍ ഫ്രം ദ സ്‌കൈ: ദ ട്രൂ സ്റ്റോറി ഒഫ് വണ്‍ വുമണ്‍'സ് മിറാക്കുലസ് സര്‍വൈവല്‍ ' എന്ന പുസ്തകത്തിലൂടെ ജൂലിയന്‍ തന്റെ അതിജീവനത്തിന്റെ കഥ പറയുന്നു. ജൂലിയന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.
അതേസമയം, ആമസോണിലെ ബോയിലിംഗ് റിവറിനെ കുറിച്ച് ചിലരെങ്കിലും കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. കാട്ടിലൂടെ ഒഴുകുന്ന നദിയില്‍ കുളിക്കുകയെന്നത് കാട് കയറുന്ന ആരുടെയും മോഹമാണ്. ശുദ്ധമായ വെള്ളവും വായുവും നിറഞ്ഞ് നില്‍ക്കുന്ന കാട് എന്നും മനുഷ്യരെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. മനസിനും ശരീരത്തിനും പ്രകൃതിയുടെ തനത് കുളിര്‍മ പകരുന്ന അതുല്യ പ്രവാഹങ്ങള്‍ എന്നാണ് കാടുകളിലൂടെ ഒഴുകുന്ന നദികളെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്.
എന്നാല്‍ ആമസോണ്‍ കാടുകളിലെ മായന്റുയാകുവിലൂടെ ഒഴുകുന്ന നദിയെക്കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാനാകില്ല. ഈ നദിയില്‍ ജലജീവികള്‍ക്ക് ജീവിക്കാനാവില്ല, മനുഷ്യനു പോലും നേരിട്ട് ഇറങ്ങാനാവില്ല. ഇതില്‍ അകപ്പെട്ട് പോയാല്‍ പിന്നീട് ജീവതത്തിലേയ്ക്ക് ഒരു തിരിച്ചു വരവ് സാധ്യമല്ല. കാരണം, ഈ നദി തിളച്ച് മറിഞ്ഞാണ് ഒഴുകുന്നത്...! ആമസോണ്‍ കാടുകളുടെ ഹൃദയഭാഗത്തുകൂടി നാലുമൈല്‍ നീളത്തില്‍ ഒഴുകുന്ന നദിയാണിത്. പെറുവില്‍ വളരെക്കാലമായി ഈ നദിയെക്കുറിച്ചുള്ള കഥകള്‍ പ്രചാരത്തിലുണ്ട്. ഇത് കേട്ടിട്ടാണ് ഭൗമശാസ്ത്രജ്ഞനായ ആന്‍ഡ്രൂസ് റുസോസ് നദി തേടി പുറപ്പെടുന്നത്.
മായന്റുയാകുനദിയെക്കുറിച്ച് റുസോസ് ആദ്യമായി കേള്‍ക്കുന്നത് മുത്തച്ഛനില്‍ നിന്നായിരുന്നു. സ്പാനിഷ് ആക്രമണകാരികള്‍ അവസാന ഇന്‍ക ചക്രവര്‍ത്തിയെ വധിച്ച് ആമസോണ്‍ മഴക്കാടുകളിലേക്കു കയറിയപ്പോഴാണ് ഈ നദിയെ ആദ്യം കണ്ടടത്തിയതെന്ന കഥയാണു മുത്തച്ഛന്‍ റുസോയോട് പറഞ്ഞിരുന്നത്. അവസാനത്തെ ഇന്‍കോ രാജാവിനേയും വധിച്ച് സ്പാനിഷ് പട ആമസോണ്‍ മഴകാട് കയറി. എന്നാല്‍ അവരൊന്നും മറുകര എത്തിയില്ല. കാരണം തിളക്കുന്ന നദി അവരെ കൊന്നൊടുക്കി!. ഇന്‍കോ രാജാവിന്റെ ശാപമായാണ് അത് നാടോടി കഥയില്‍ പറയുന്നത്. പക്ഷെ മുത്തച്ഛനു ഉറപ്പായിരുന്നു അങ്ങിനെ ഒരു നദി ഉണ്ടെന്ന്. കുഞ്ഞു റുസോസി അത് വിശ്വസിക്കുകയും ചെയ്തു. അവന്‍ വളര്‍ന്ന് വലുതായി. ലോകം അറിയപെടുന്ന ഒരു ഭൗമ ശാസ്ത്രജ്ഞനുമായി. അതോടൊപ്പം തിളയ്ക്കുന്ന നദിയെ കുറിച്ചുള്ള കഥകളും മനസിലുറഞ്ഞു.
2011ലായിരുന്നു റുസോ ഈ നദിയെ കണ്ടെത്തിയത്. 82 അടി വീതിയിലും 20 അടി ആഴവും വരുന്ന ഈ നദിയിലെ ജലം 'ചായ' ഉണ്ടാക്കാന്‍ പാകത്തിലുള്ളതാണെന്ന് റൂസോ സാഷ്യപെടുത്തുന്നു!. വെള്ളത്തില്‍ വീണു കിടക്കുന്ന ആനേകം മൃഗങ്ങളുടെ അവശിഷ്ടം കണ്ട് താന്‍ ഞെട്ടിപോയെന്നും റൂസോ പറയുന്നു. അഗ്നിപര്‍വതങ്ങളില്‍ നിന്നും വളരെ ദൂരെ ആയതിനാല്‍ അതിന്റെ സാമീപ്യം കാരണമായിരിക്കില്ല ഈ പ്രതിഭാസത്തിനു കാരണമെന്നും റൂസോ കരുതുന്നു. നദി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം 'ദി ബോയിലിങ് റിവര്‍; അഡ്വന്‍ചര്‍ ആന്‍ഡ് ഡിസ്‌കവറി ഇന്‍ ആമസോണ്‍' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha