അസുഖമുള്ള ഒരാളുമായി ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല!! ഞാന്‍ ചെറുപ്പമാണ്, തകര്‍ന്നു പോയി... കീമോയെക്കാള്‍ ഉള്ളുപൊള്ളിച്ച വേദനാജനകമായിരുന്നു അവളുടെ വാക്കുകള്‍, അതിന് ശേഷം അവള്‍ എന്റെ കോളുകള്‍ എടുത്തിട്ടില്ല: വേദനപ്പെടുത്തുന്ന കുറിപ്പ്
നമ്മുടെ എല്ലാം എല്ലാമായവർ നമ്മെ വിട്ടു പോകുന്ന അവസ്ഥ ഒരിക്കലും ചിന്തിക്കാൻ കഴിയാത്തതാണ്.
ജീവന്റെ ജീവനായി ചേര്‍ത്തു നിര്‍ത്തിയ ജീവിത പങ്കാളി രോഗപീഡയാല്‍ ബുദ്ധിമുട്ടിയ നേരത്ത് ഇട്ടെറിഞ്ഞു പോയ അനുഭവം പങ്കിടുകയാണ് ഒരു ഭര്‍ത്താവ്.
കാന്‍സറിന്റെ വേരുകള്‍ തന്റെ ശരീരത്തില്‍ കടന്നു കൂടിയെന്ന് തിരിച്ചറിഞ്ഞ നിമിഷം പ്രിയപ്പെട്ടവള്‍ അകന്നു പോയെന്ന് അദ്ദേഹം കുറിക്കുന്നു. രോഗത്തേക്കാള്‍ വലിയ വേദനയുടെ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണമായിരുന്നു അത്. ഞാന്‍ കണ്ടതില്‍ വച്ച് സുന്ദരിയും മിടുക്കിയുമായ പെണ്‍കുട്ടി. ജീവിതത്തിന്റെ മേഖലകളിലും ഞങ്ങള്‍ പൊരുത്തമുള്ളവരായിരുന്നു. ഞങ്ങളുടെ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും അതുപോലെ മനസും ഒന്നായിരുന്നു. അവിടുന്നങ്ങോട്ട് ഞങ്ങള്‍ അഗാധ പ്രണയത്തിലായി. ഒരു വര്‍ഷത്തിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്. എന്നാല്‍ പെട്ടെന്ന് തന്നെ വേണമെന്നത് അവളുടെ തീരുമാനമായിരുന്നു. അങ്ങനെ മൂന്ന് മാസത്തെ ഡേറ്റിങ്ങിന് ശേഷം വിവാഹം ഉറപ്പിച്ചു. ഞങ്ങള്‍ ഒന്നായി.
എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു. പക്ഷേ ഒരു ഘട്ടത്തില്‍ ജീവിതം തലകീഴ്മറിഞ്ഞു. ഈ വര്‍ഷം ആദ്യം എനിക്ക് സുഖമില്ലാതെ ആയി. എണ്ണമില്ലാത്ത ടെസ്റ്റുകള്‍, പരിശോധനകള്‍, മരുന്നുകള്‍. എല്ലാം ശരീരത്തില്‍ കയറിയിറങ്ങി. ഒടുവില്‍ ഡോക്ടറുടെ അന്തിമ അറിയിപ്പെത്തി. ഇടിവെട്ടേറ്റ പോലെ ആ സത്യം ഞാന്‍ കേട്ടു, എനിക്ക് അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജാണെന്നാണ്.
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പോലും ആയില്ല. ഡോക്ടറുടെ ക്യാബിന് മുന്നില്‍ ഞാന്‍ തകര്‍ന്നു നിന്നു. പക്ഷേ ഞാനീ യുദ്ധം ജയിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ ഞങ്ങള്‍ എന്റെ അച്ഛനമ്മമാര്‍ക്കൊപ്പം താമസമാക്കി. എന്റെ ചികില്‍സ തുടങ്ങി. അവള്‍ എനിക്കൊപ്പം പാറ പോലെ നിന്നു. എന്റെ മജ്ജ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടന്നപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു. സാന്ത്വന വാക്കുകള്‍ നല്‍കി.
ഞാന്‍ തളരുമ്പോള്‍ എന്നെ വിളിക്കുകയും തമാശകളൊക്കെ പറഞ്ഞ് എനിക്ക് പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ എന്നില്‍ നിന്ന് അകന്നു. എന്റെ കൂടെ കിടക്കാന്‍ അവള്‍ മടിച്ചു. നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കടിച്ചു. അവള്‍ക്ക് അവളുടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു. അവളുടെ സന്തോഷത്തിന് അത് ഞാന്‍ സമ്മതിച്ചു.
കാര്യങ്ങള്‍ പിന്നാലെ വഷളാകുകയായിരുന്നു. എനിക്ക് രോഗം മൂര്‍ച്ഛിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എനിക്ക് അവള്‍ അരികില്‍ വേണമെന്ന് തോന്നി. എന്റെ ആദ്യത്തെ കീമോ സെഷന് ഒരു രാത്രി മുമ്പ് ഞാന്‍ അവള്‍ക്ക് മെസേജ് അയച്ചു, നീ എപ്പോഴാണ് മടങ്ങിവരുന്നത് എന്ന്. എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. ഞാന്‍ സുഖംപ്രാപിക്കുമെന്ന് അവളോട് പറഞ്ഞു നോക്കി. ഞാന്‍ തിരികെ വരുമെന്ന് പ്രതീക്ഷയോടെ പറഞ്ഞു, അസുഖമുള്ള ഒരാളുമായി ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല, ഞാന്‍ ചെറുപ്പമാണ്. ഇതായിരുന്നു മറുപടി. തകര്‍ന്നു പോയി.
കീമോയെക്കാള്‍ ഉള്ളുപൊള്ളിച്ച വേദനാജനകമായിരുന്നു അവളുടെ വാക്കുകള്‍. അതിന് ശേഷം അവള്‍ എന്റെ കോളുകള്‍ എടുത്തിട്ടില്ല. ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തി. വിധിയെ പഴിച്ചു. എനിക്ക് കാന്‍സര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചായിരിക്കും എന്ന് കരുതി. എന്റെ അമ്മ പറഞ്ഞത് അവള്‍ നിനക്ക് അര്‍ഹയല്ല എന്നാണ്. പക്ഷേ ഞാനത് നിഷേധിച്ചു. അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ രാവും പകലും കരഞ്ഞു. ചികില്‍സയില്‍ താല്‍പര്യം നഷ്ടപ്പെട്ടു. എന്റെ രണ്ടാമത്തെ കീമോ സെഷനുശേഷം, ആശുപത്രിയില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ ഒരു മാസത്തിനുശേഷം, അവള്‍ എന്റെ അച്ഛനെ വിളിച്ച് പരസ്പര വിവാഹമോചനം ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാന്‍ അറിഞ്ഞത് അത് അവസാനിച്ചെന്ന്.
ഞാന്‍ മരവിച്ചു, അവിശ്വസനീയമാംവിധം ഏകാന്തനായി. പക്ഷേ, എന്റെ ഡോക്ടര്‍ എന്നെ പ്രചോദിപ്പിച്ചു. വിവാഹമോചനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ കൂടുതല്‍ ശ്രദ്ധിച്ചു. അര്‍ദ്ധരാത്രിയില്‍ വേദനയോടെ കരഞ്ഞുകൊണ്ട് ഞാന്‍ ഉണരുമ്പോള്‍ എന്നെ ആശ്വസിപ്പിച്ചു. ഒടുവില്‍, ആറ് മാസവും 15 കീമോ സെഷനുകളും കഴിഞ്ഞ്, എനിക്ക് കാന്‍സര്‍ ഭേദമായി. ശരീരം സുഖപ്പെട്ടു, പക്ഷേ വേര്‍പിരിയലിന്റെ വേദന മാറുന്നതേയുള്ളൂ. പിന്നീട് അവളില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എനിക്ക് എങ്ങനെയുണ്ടെന്ന് അവള്‍ പിന്നീടൊരിക്കലും ചോദിച്ചിട്ടില്ല. എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തും എന്നാണ് അമ്മ പറയുന്നത്. അതില്‍ പ്രതീക്ഷയുണ്ട്. പക്ഷേ ഇപ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്റെ സുഖംപ്രാപിക്കലില്‍ ആണ്. അവളൊത്തുള്ള നിമിഷങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആത്മാര്‍ഥമായി നിങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ ബുദ്ധിമുട്ട് വരുന്ന സമയത്ത് വിട്ടുപോകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതൊര്‍ത്താണ് ഞാന്‍ സമാധാനിക്കുന്നത്. സ്‌നേഹം വീണ്ടും കണ്ടെത്താമെന്ന് പ്രതീക്ഷയുണ്ട്.
https://www.facebook.com/Malayalivartha