കറുത്തമ്മയാകാൻ കാവ്യ.. പരീക്കുട്ടിയായി ദുല്‍ഖര്‍! ഇനി ചെമ്മീന്റെ സെക്കൻഡ് പാർട്ട്? അത് ചിന്തിയ്ക്കാൻ പോലും കഴിയില്ല !മധുവും ഷീലയും പറഞ്ഞത് കേട്ടോ? ആ മറുപടി ഞെട്ടിച്ചെന്ന് ആരാധകർ
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്.
സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ. ഭാവതീവ്രമായ കഥയും അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന മാനസമൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങളും വലിയ ഹിറ്റുകളായി മാറി.
ഇന്നും നിരവധിപേർ ചെമ്മീൻ സിനിമയുടെ ആരാധകരാണ്. ഇപ്പോഴിതാ ഒരു ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥികളായി എത്തിയ ഷീലയോടും മധുവിനോടും അവതാരകയായ റിമി ടോമി ചോദിച്ച ഒരു ചോദ്യവും അതിനു അവർ നൽകിയ ഉത്തരവുമാണ് വൈറലായി മാറിയത്. ഈ ചിത്രം ഇപ്പോള്‍ റീമേക്ക് ചെയ്ത് വരികയാണെങ്കിൽ പരീക്കുട്ടിയായും കറുത്തമ്മയായും ആരെ കാണാനാണ് ആഗ്രഹമെന്ന റിമിയുടെ ചോദ്യത്തിനാണ് ഇരുവരും ഉത്തരം നല്കിയിരിയ്ക്കുന്നത്. പരീക്കുട്ടി എന്ന കഥാപാത്രമായി മലയാള സിനിമയുടെ യുവ തലമുറയിലെ ദുല്‍ഖര്‍ സല്‍മാനെയാണ് ഇരുവരും തിരഞ്ഞെടുത്തത്.
കറുത്തമ്മയായി മനസ്സിലുള്ളത് കാവ്യ മാധവനെയാണ് എന്നാണ് ഷീല പറഞ്ഞത്. എന്നാല്‍ കറുത്തമ്മയായി പുതിയ തലമുറയിലെ ആരേയും സങ്കൽപ്പിക്കാനാവുന്നില്ലെന്നാണ് മധു മറുപടി പറഞ്ഞത്. ചെമ്മീനിൽ അഭിനയിച്ചപ്പോൾ തനിക്ക് ലഭിച്ചത് 1500 രൂപയായിരുന്നുവെന്നും ഇപ്പോഴത്തെ ഒന്നരലക്ഷം രൂപയുടെ മൂല്യമാണ് അന്നതിനെന്നും അദ്ദേഹം പറഞ്ഞു.
2017 ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ ചെമ്മീന്റെ അൻപതാം വാർഷികം ആഘോഷിക്കാൻ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരുന്നു. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരേ പ്രതിഷേധവുമായി ധീവരസഭ രംഗത്തു വന്നു. ചെമ്മീൻ മൽസ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോൾ ദൃശ്യങ്ങളിലൂടെ അവഹേളനം പൂർത്തിയായെന്നും ഇവർ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha