നൂറ്റാണ്ട് പഴക്കമുള്ള ഡാം നിലനില്‍ക്കുന്നത് പ്രാര്‍ത്ഥന കൊണ്ടും കൂടി, ഏത് സമയവും മഴവെള്ള പാച്ചിലിനെ പ്രതീക്ഷിക്കുന്ന ഒരു ജനതയുടെ കണ്ണീരാരു കേള്‍ക്കാന്‍?
ജീവിക്കാനായുള്ള പരക്കം പാച്ചിലിലാണ് മുല്ലപ്പെരിയാര്‍ നിവാസികള്‍. അന്തര്‍ നദീജല തര്‍ക്കങ്ങള്‍ ഒരു ജനതയുടെമേല്‍ കരിനിഴലായി വീഴുമ്പോള്‍ എല്ലാവരും നിസ്സഹായരാണ്. വാദപ്രതിവാദങ്ങളുടെ ഇടയില്‍ പാഞ്ഞെത്തിയ ശക്തമായ മഴ മധ്യകേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. ഇനിയെത്ര മഴകള്‍ കഴിഞ്ഞാലാണ് ഡാമുകളുടെ മുതുമുത്തശിയായ മുല്ലപ്പെരിയാറിന് മോക്ഷം കിട്ടുക."തമിഴ്‌നാടിനു ജലം-കേരളത്തിന് സുരക്ഷ" എന്നമുദ്രാവാക്യം ഇടയ്‌ക്കെപ്പോഴോ പൊങ്ങിവന്നെങ്കിലും കേസും തര്‍ക്കങ്ങളുമായി മുല്ലപ്പെരിയാര്‍ നീണ്ടുപോയി.
ഒരിക്കല്‍ കത്തിക്കയറിയ മുല്ലപ്പെരിയാര്‍ വിഷയം ഇടയ്‌ക്കെപ്പോഴോ മലയാളികള്‍ മറന്നു പോയി. എന്നാല്‍ ഇപ്പോള്‍ മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ വിഷയവും കനത്തു. ശക്തമായി പെയ്‌ത മഴയില്‍ ഡാമിലെ ജലനിരപ്പ് 135 കവിഞ്ഞു. മഴ ഒന്നുകൂടി കനത്താല്‍ അനുവദനീയമായ സംഭരണശേഷിയായ 136ലെത്താന്‍ താമസമുണ്ടാകില്ല.
ഇടുക്കി,എറണാകുളം,കോട്ടയം ആലപ്പുഴ എന്നീ ജില്ലകളിലെ 40 ലക്ഷം വരുന്ന ജനതയ്‌ക്കുമേല്‍ വന്‍ ദുരന്ത ഭീഷണി ഉയര്‍ത്തി കാലങ്ങളായി മുല്ലപ്പെരിയാര്‍ ഡാം തലനിവര്‍ത്തി നില്‍ക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ പലഭാഗങ്ങളിലും പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സമീപ വാസികളുടെ ആശങ്ക പതിന്‍മടങ്ങ് വര്‍ധിച്ചു.
118 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ പണി പൂര്‍ത്തിയായത്. അതും വേണ്ടത്ര പഠനങ്ങള്‍ നടത്താതെ ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച്. കൃത്യമായി പഠനങ്ങള്‍ നടത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ഡാമുകളുടെ ആയുസ്സുപോലും അറുപതു മുതല്‍ എഴുപത് വര്‍ഷം വരെ ആയിരിക്കെയാണ് നൂറുവര്‍ഷം കഴിഞ്ഞും മുല്ലപ്പെരിയാര്‍ നിലനില്‍ക്കുന്നത്.
നൂറിലധികം വര്‍ഷത്തെ പഴക്കമുള്ള നാലു ഡാമുകളാണ് ലോകത്താകമാനം ഉള്ളത്. മറ്റുമൂന്നു ഡാമുകളുടേയും സംഭരണശേഷി പകുതിയായി നിജപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പിക്കാതെ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡാമിന്റെ സംഭരണശേഷി ഇനിയും വര്‍ധിപ്പിക്കാമെന്നുമാണ് തമിഴ്‌നാട് വാദിക്കുന്നത്.
കേരളത്തില്‍ തന്നെ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണ് മുല്ലപ്പെരിയാര്‍. അതില്‍ തമിഴ്‌നാടിന് ഒരവകാശവും ഇല്ല എന്നിരിക്കെയാണ് കേരളത്തിന് ഡാമിന്റെ കാര്യത്തില്‍ എന്തവകാശമെന്നും ഡാം തങ്ങളുടേതാണെന്നും തമിഴ്‌നാട്, സുപ്രീം കോടതിയില്‍ പറഞ്ഞത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദം മൂലം ഒപ്പുവെച്ച കരാര്‍ പ്രകാരം ജലസേചന ആവശ്യത്തിന് മാത്രമേ തമിഴ്‌നാടിന് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തി തമിഴ്‌നാട് ഈ ജലം ഉപയോഗിച്ച് വൈദ്യൂതി ഉല്‍പാദനവും ആരംഭിച്ചു. ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ അവര്‍ ഉണ്ടാക്കിയ മറ്റെല്ലാ കരാറുകളും റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം കാണിച്ചത് വലിയ മണ്ടത്തരമായി. തമിഴ് സഹോദരന്‍മാരോട് കാണിച്ച കരുണയ്‌ക്ക് കേരളത്തിന് കിട്ടിയത് വന്‍തിരിച്ചടികള്‍ മാത്രം.
1970ല്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം തമിഴ്‌നാടിന് വൈദ്യുതി ഉല്‍പാദിപ്പിക്കുവാനുള്ള അനുമതിയും നല്‍കുകയുണ്ടായി. ഈ കരാര്‍ മറയാക്കി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ തമിഴ്‌നാടിന് സാധിച്ചു. രാഷ്ട്രീയ ലാഭത്തിനായി തമിഴ്‌നാട് സര്‍ക്കാരുകള്‍ വളരെ വിദഗ്‌ധമായി കരുക്കള്‍ നീക്കി. അതിന്റെ ഫലമായി കോടതികളില്‍ നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാനും തമിഴ്‌നാടിന് കഴിഞ്ഞു. ഈ തിരിച്ചടിക്ക് മാറിമാറി വന്ന കേരളത്തിലെ സര്‍ക്കാരുകള്‍ക്കും വലിയ പങ്കാണുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കോടതിയില്‍ എടുത്തു കാട്ടുന്നതില്‍ പലപ്പോഴായി കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു.
സുപ്രീം കോടതിയില്‍ മുല്ലപ്പരിയാര്‍ വിഷയത്തില്‍ അന്തിമവാദം നടക്കുകയാണ്. കേരളം ചൂണ്ടിക്കാട്ടിയ തെളിവുകള്‍ പരിശോധിക്കാതെ ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യമെന്നും, ഡാമിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്നും അന്തിമവാദത്തിനിടെ കോടതി പറഞ്ഞു. പരമോന്നത കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ശുഭസൂചനയായാണ് കേരളം കാണുന്നത്. ഏത് സമയത്തും മഴവെള്ള പാച്ചിലിനെ പ്രതീക്ഷിച്ചു ജീവിക്കുന്ന നാലുജില്ലകളിലെ 40 ലക്ഷംവരുന്ന ജനങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് വൈകാതെ പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha