കറുത്തവരെ വെള്ളക്കാര്‍ ഭരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു; ഇതാ ഇപ്പോള്‍ കറുത്തവര്‍ വെള്ളക്കാരെ ഭരിക്കുന്ന കാലമായിരിക്കുന്നു; ഇതാണ് കാലത്തിന്റെ ലീലകള്‍; 'ഋഷി സുനക്' ഇന്ത്യയുടെ തുറുപ്പ് ചീട്ട്; മഹാത്മാഗാന്ധിയെ വെറുക്കുകയും ഇന്ത്യയെയും ഇന്ത്യക്കാരേയും പുച്ഛത്തോടെ വീക്ഷിക്കുകയും ചെയ്തിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലെന്ന മഹാപ്രതാപിയുടെ കസേര വിജയിച്ചാല്‍ സുനകിന്; ബ്രിട്ടന് ഇന്ത്യയെ പിടിക്കാന്‍ 258 വര്‍ഷം; ഇന്ത്യയ്ക്ക് ബ്രിട്ടനെ പിടിക്കാന്‍ വെറും പത്തു വര്‍ഷം; ബ്രിട്ടനോടുള്ള ഇന്ത്യയുടെ പ്രതികാര കഥ
'ഋഷി സുനക്' എന്ന പേരിനിപ്പോള്‍ ആമുഖം വേണ്ട. ലോകം തിരിച്ചും മറിച്ചും പരിശോധിക്കുകയാണ് ഭാരതത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും സമ്പന്നമായി തന്നെ വിളംബരം ചെയ്യുന്ന പേര്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനു വേണ്ടി മല്‍സരിക്കുകയാണ് ഋഷിസുനക്. പരിശോധനയ്ക്കു കാരണവും അതു തന്നെ. ആ പദവിയില്‍ സുനക് എത്തുമോ എന്നകാര്യം ഉറപ്പിക്കാറായില്ല. അല്‍പം കൂടി കാത്തിരിക്കാം.
ജനപിന്തുണയില്‍ എതിരാളിയും വിദേശകാര്യ സെക്രട്ടറിയുമായ ലിസ്ട്രസിനേക്കാള്‍ അല്‍പം പിറകിലാണ് സുനക് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബി.ബി.സി സംഘടിപ്പിച്ച ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ ഇവര്‍ ഏകദേശം തുല്യ നിലയില്‍ വന്നു. സംവാദത്തെ തുടര്‍ന്നു നടന്ന അഭിപ്രായ സര്‍വേയില്‍ സുനകിന് 39 ശതമാനം പേരുടെ പിന്തുണയും ലിസ് ട്രെസിന് 38 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. 1032 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
എന്തായാലും, നാം സ്വതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത ഓരോ ഭാരതീയനും തരുന്ന സുഖം ചെറുതല്ല. ഒരു പ്രതികാരത്തിന്റെ മധുരം കൂടി ഉണ്ടതിന്. അതിന്മേലുള്ള അഭിമാനം അതിനാല്‍ അല്‍പം കൂടും. ഇന്ത്യക്കാരുടെ മേല്‍ ഭരണം നടത്താനും അതിനു വേണ്ടി അവരെ കീഴ്‌പ്പെടുത്താനും ബ്രിട്ടന് ക്രൂരമായ 268 വര്‍ഷം വേണ്ടി വന്നു. ബ്രിട്ടന്റെ പ്രധാന മന്ത്രി പദത്തിലേക്ക് കണ്ണുവയ്ക്കാന്‍ സുനകിന് വേണ്ടി വന്നത് കഷ്ടിച്ച് പത്തുവര്‍ഷം മാത്രം. 2015 മേയ് ഏഴിനാണ് 47.2 ശതമാനം വോട്ടു നേടിക്കൊണ്ട് റിച്ച് മൗണ്ടില്‍ നിന്ന് അദ്ദേഹം ബ്രിട്ടീഷ് പാര്‍ളമെന്റില്‍ എത്തുന്നത്.
ഇന്ത്യയെ കീഴ്‌പ്പെടുത്താന്‍ പണവും വിപുലമായ സൈന്യവും മറ്റൊരുക്കങ്ങളും ബ്രിട്ടനുണ്ടായിരുന്നു. സുനകിന്റെ കൈമുതല്‍ ബുദ്ധിയും ധാര്‍മിക മൂല്യങ്ങളിലുള്ള ഉറച്ച വിശ്വാസവും മാനവീകതയും ഇതെല്ലാം ചേര്‍ന്നു രൂപപ്പെടുത്തിയ തിളക്കമാര്‍ന്ന വ്യക്തിത്വവും മാത്രം. അത് കൃത്യമായി ഉപയോഗിക്കുവാനുള്ള ശേഷിയും. ഇതാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസവും. ബ്രിട്ടനെ ജയിക്കാന്‍ നമുക്ക് ഒരാള്‍ മതി. ലോകാരാധ്യനായ മഹാത്മാഗാന്ധിയെ അങ്ങേയറ്റം വെറുക്കുകയും ഇന്ത്യയെയും ഇന്ത്യക്കാരേയും എപ്പോഴും പുച്ഛത്തോടെ വീക്ഷിക്കുകയും ചെയ്തിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലെന്ന മഹാപ്രതാപിയുടെ കസേരയാണ് വിജയിച്ചാല്‍ സുനകിനെ കാത്തിരിക്കുന്നത്.
അത് മറ്റൊരു പ്രതികാരം. എന്തായാലും ബ്രിട്ടീഷുകാരുടെ ഇന്ത്യയിലേക്കുള്ള വരവും അധികാരം അവരുടെ കൈകളിലേക്ക് വന്ന വഴിയും വിശദമായി തന്നെ പ്രസക്തമാകുന്നുണ്ടിവിടെ. അതു മനസിലാക്കിയാലേ ഋഷിസുനകിന്റെ നേട്ടത്തിന്റെ വലിപ്പും മനസിലാകൂ. അത്യന്തം രസകരമാണ് അവരുടെ വരവും ഭരണം പിടിക്കലും. അത്രയൊന്നും അറിയപ്പെടാത്ത ആ ചരിത്രം ഇതാ.
1600-ഓഗസ്റ്റ് 24-നാണ് ആദ്യമായൊരു ഇംഗ്ലീഷുകാരന്‍ ഇന്ത്യയില്‍ കാല്‍ കുത്തുന്നത്. അവിടെ നിന്ന് കൃത്യം 258 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള ചുമതല മുപ്പത്തൊമ്പതുകാരിയായ വിക്ടോറിയാ രാജ്ഞിയുടെ കൈകളിലെത്തി. അവിടന്നിങ്ങോട്ട് ഇന്ത്യയിലെ ബ്രിട്ടന്റെ അധികാരമത്രയും ബ്രിട്ടീഷ് കിരീടത്തില്‍ അര്‍പ്പിക്കപ്പെട്ടു. അങ്ങനെ പ്രസിദ്ധമായ 'വിക്ടോറിയന്‍ യുഗം' സമാരംഭിച്ചു.
ഈ യുഗത്തിന്റെ ആസ്ഥാനകവിയായി സ്വയം അവരോധിച്ച 'റുഡ്യാഡ് കിപ്ലിംഗ്' ആ യുഗത്തിന് അനുയോജ്യയമായൊരു തത്വശാസ്ത്രത്തിനും രൂപം നല്‍കി. അതിനിവിടെ പ്രസക്തിയുണ്ട്. അദ്ദേഹം പറഞ്ഞതിതാണ്. ' താഴെത്തട്ടില്‍ പിറന്ന നിയമരഹിതരായ മനുഷ്യരെ ഭരിക്കാന്‍ സര്‍വദാ യോഗ്യരാണ് ഇംഗ്ലീഷുകാര്‍. ഇന്ത്യയെ ഭരിക്കാനുള്ള ചുമതലയും ദൈവകല്‍പനയാല്‍ ബ്രിട്ടീഷ് വംശത്തിന്റെ കൈകളില്‍ എത്തിയിരിക്കുന്നു'. തരക്കേടില്ലാത്ത കവിയും അതിനേക്കാള്‍ വലിയ അഹങ്കാരിയുമായിരുന്ന കിപ്ലിംഗ് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്. ലോകത്തെ ഭരിക്കാന്‍ പലകാരണങ്ങളാല്‍ ദൈവം തെരഞ്ഞെടുത്തിരിക്കുന്നത് ബ്രിട്ടീഷുകാരേയാണ്. മറ്റുള്ളവര്‍ നിയമരഹിതരും താഴേത്തട്ടില്‍ പിറന്നവരുമാണ്. ഇന്ത്യക്കാരും അങ്ങനെതന്നെ. അതിനാല്‍ ബ്രിട്ടന്‍ ഇന്ത്യയെ ഭരിക്കട്ടെ.
കിപ്ലിംഗിനെ അല്‍പം കൂടി അടുത്തറിയുന്നത് നല്ലതാണ്. ബ്രിട്ടീഷുകാരനാണെങ്കിലും ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ ബോംബേ പ്രസിഡന്‍സിയില്‍ പെടുന്ന മലബാര്‍ ഹില്ലിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ലാഹോറിലെ മയോ കോളേജ് ഓഫ് ആര്‍ട്‌സിലെ പ്രിന്‍സിപ്പാളായിരുന്നു. കവി മാത്രമായിരുന്നില്ല കിപ്ലിംഗ് ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു. ലാഹോറിലെ പ്രാദേശിക പത്രമായിരുന്ന 'സിവില്‍ ആന്റ് മിലിറ്ററി ഗസറ്റ് ' അലഹബാദില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'പൈനിയര്‍' എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വളരെക്കാലം ഇന്ത്യയില്‍ ജീവിച്ച കിപ്ലിംഗിന് ഇന്ത്യയെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇന്ത്യക്കാരെ ഇഷ്ടമായിരുന്നില്ല. താന്‍ വെള്ളക്കാരനാണെന്ന ഭാവം അദ്ദേഹം എപ്പോഴും സൂക്ഷിച്ചിരുന്നു. 1907-ല്‍ സാഹത്യത്തിനുള്ള നോബല്‍സമ്മാനവും നേടിയിട്ടുണ്ട്.
1865-ല്‍ ജനിച്ച കിപ്ലിംഗ് 1930-ല്‍ മരിച്ചു. അദ്ദേഹമിന്നു ജീവിച്ചിരുന്നെങ്കില്‍ പറയാമായിരുന്നു. കറുത്തവരെ വെള്ളക്കാര്‍ ഭരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇതാ, ഇപ്പോള്‍ കറുത്തവര്‍ വെള്ളക്കാരെ ഭരിക്കുന്ന കാലമായിരിക്കുന്നു. ഇതാണ് കാലത്തിന്റെ ലീലകള്‍. അല്‍പം വൈകിയാലും അത് മനുഷ്യരോട് നീതി ചെയ്യും. അങ്ങനെയൊരു നീതിയാണ് ഒരു പക്ഷേ ഇപ്പോള്‍ ഋഷിസുനകിലൂടെ നടപ്പാക്കാന്‍ ഒരുങ്ങുന്നതും. ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ കഥയിലേക്ക് വരാം. അത്യന്തം രസകരവും കൗതുകകരവുമാണ് അവരുടെ വരവും പോക്കും. ഋഷിസുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കസേരയിലേക്ക് പതിയെ അടുക്കുന്നതു പോലെയല്ല അത്. അതിലേക്കും നമുക്ക് അല്‍പം വിശദമായിത്തന്നെ വരേണ്ടതുണ്ട്. ആദ്യം ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണം തട്ടിയെടുത്ത കഥയാകട്ടെ. ഒരു നോവല്‍പോലെ രസകരമാണത്.
ചരിത്രത്തിലെ വലിയ സംഭവങ്ങള്‍ക്കെല്ലാം ചിലപ്പോള്‍ തുടക്കമിട്ടിട്ടുള്ളത് വളരെ നിസാരമെന്നു തോന്നുന്ന ചില ചെറിയ കാര്യങ്ങളാണ്. ബ്രട്ടീഷുകാരുടെ ഇന്ത്യയിലേക്കുള്ള വരവും ഇങ്ങനെ ഒരു ചെറിയ കാര്യത്തില്‍ നിന്നാണ് തുടങ്ങുന്നത്. അക്കാലത്ത്, അതായത് 1500-കളുടെ അവസാന ദശകങ്ങളില്‍ മലഞ്ചരക്കു വ്യാപാരം നിയന്ത്രിച്ചിരുന്ന ഡച്ചുകാരായ കച്ചവടക്കാര്‍ ഒരു റാത്തല്‍ കുരുമുളകിന് മുന്നറിയിപ്പില്ലാതെ അഞ്ചു ഷില്ലിംഗ് വില വര്‍ധിപ്പിച്ചു. സത്യത്തില്‍ തുച്ഛമെന്നു തോന്നുന്ന ഈ അഞ്ചു ഷില്ലിംഗിനെ മറികടക്കാനാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് സാഹസികമായി എത്തിയത്. ഇങ്ങനെ ഒരു വിലവര്‍ധനയുണ്ടായില്ലെങ്കില്‍ ഒരു പക്ഷേ അവര്‍ ഇന്ത്യയിലേക്ക് വരുമായിരുന്നോ എന്നു സംശയമാണ്.
കുരുമുളകിന്റെ വിലവര്‍ധനയില്‍ രോഷം പൂണ്ട ലണ്ടന്‍ നഗരത്തിലെ 24 കച്ചവടക്കാര്‍ 1599 സെപ്തംബര്‍ ഇരുപത്തിനാലിന് ലെഡന്‍ ഹാള്‍ത്തെരുവിലെ ഒരു ജീര്‍ണിച്ച കെട്ടിടത്തില്‍ സമ്മേളിച്ചു. 125 ഓഹരി ഉടമകളില്‍ നിന്നു പിരിച്ചെടുത്ത 72,000 പവന്‍ മൂലധനമാക്കി എളിയ ഒരു വാണിജ്യ സ്ഥാപനത്തിന് രൂപം കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തില്‍ മാത്രമായിരുന്നു അവരുടെ താല്‍പര്യം. ഈ കമ്പനിയാണ് വികസിച്ച് പിന്നീട് സാമ്രാജ്യത്വ കാലഘട്ടത്തിലെ നെടുന്തൂണായി മാറിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയായി മാറിയത്.
കമ്പനിക്ക് 1599 ഡിസംബര്‍ മുപ്പത്തിയൊന്നാം തീയതി ഒദ്യോഗിക അനുമതി ലഭിച്ചു. അങ്ങനെ പതിനഞ്ചു കൊല്ലത്തേക്ക് സൗത്ത് ആഫ്രിക്കയിലെ ഗുഡ്‌ഹോപ്പ് മുനമ്പിനപ്പുറമുള്ള എല്ലാ രാജ്യങ്ങളുമായും കച്ചവടം നടത്താനുള്ള കുത്തകാവകാശം കമ്പനിക്ക് കിട്ടി. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കയ്യൊപ്പോടെ. എട്ടുമാസത്തെ ഇടവേളയ്ക്കു ശേഷം അതായത് 1600 ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യയിലെത്തി. ഹെക്ടര്‍ എന്ന കൊച്ചുപടക്കപ്പലിലായിരുന്നു വരവ്. ബോംബേക്കടുത്തുള്ള സൂററ്റ് തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടു. വില്യം ഹോക്കിന്‍സ് എന്ന ആളായിരുന്നു കപ്പിത്താന്‍.
ഇന്ത്യയിലേക്ക് വരുമ്പോള്‍ അയാളുടെ സങ്കല്‍പ്പങ്ങള്‍ വലുതായിരുന്നു. ഇന്ത്യയെക്കുറിച്ചു കേട്ടകഥകളും അങ്ങനെയായിരുന്നു. വഴി നീളെ കുരുമുളകും നീലവും ചുക്കും പ്രാവിന്റെ മുട്ടയോളം വലുപ്പമുള്ള രത്‌നങ്ങളും വില്‍പ്പനയ്ക്കു വച്ചിരിക്കുന്നതായി അയാല്‍ സങ്കല്‍പ്പിച്ചിരുന്നു. എന്നാല്‍ ഉള്ളലേക്കു കടന്നിട്ടും അങ്ങനെയൊന്നും കണ്ടില്ല. ആദ്യം അല്‍പം നിരാശയും തോന്നി. പിന്നീടയാള്‍ ആഗ്രയിലേക്കു പോയി. അതോടെ തന്റെ സ്വപ്‌നങ്ങല്‍ യാഥാര്‍ഥ്യമായെന്നു ബോധ്യം വന്നു. പ്രതാപശാലിയായ ജഹാങ്കീര്‍ ആയിരുന്നു അന്ന് മുഗള്‍ ചക്രവര്‍ത്തി. ഏഴുകോടി ജനങ്ങളുടെ അധിപന്‍. അദ്ദേഹവുമായി തട്ടിച്ചു നേക്കുമ്പോള്‍ എത്രയോ ചെറുതാണ് തങ്ങളുടെ എലിസബത്ത് രാജ്ഞിയെന്ന് ഹോക്കിംഗ്‌സിന് തോന്നി. അത്രയ്ക്കു ശക്തനും സമ്പന്നനുമായിരുന്നു ജഹാങ്കീര്‍.
അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു തന്റെ കൊട്ടാരത്തിലെത്തിയ ആദ്യബ്രിട്ടീഷുകാരനായ ഹോക്കിംഗ്‌സിനെ അദ്ദേഹം സ്വീകരിച്ചത്. ഒരു രാജകുടംബാംഗത്തിന്റെ സ്ഥാനം ഹോക്കിംഗ്‌സിന് അവിടെ ലഭിച്ചു. ചക്രവര്‍ത്തിയുടെ അന്തഃപുരത്തിലെ അത്യന്തം സുന്ദരിയായ ഒരു അര്‍മീനിയക്കാരിയെ ചക്രവര്‍ത്തി സമ്മാനമായി നല്‍കുകയും ചെയ്തു. ചക്രവര്‍ത്തിയുമായുള്ള ഹോക്കിംഗ്‌സിന്റെ ബന്ധം ദൃഢമായതോടെ ബോംബേയുടെ വടക്കന്‍ പ്രദേശത്ത് പാണ്ടികശാലകള്‍ തുറക്കാനുള്ള അനുവാദം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നല്‍കുന്ന ഉത്തരവില്‍ ജഹാങ്കീര്‍ ഒപ്പുവച്ചു. ഇതായിരുന്നു ഇന്ത്യയിലെ ബ്രട്ടീഷുകാരുടെ ആദ്യ സ്ഥാപനം. പെട്ടന്നായിരുന്നു വ്യാപാര രംഗത്ത് അവരുടെ ഉയര്‍ച്ച. അത്രയ്ക്ക് ഊര്‍ജ്ജവസ്വലമായിരുന്നു അവരുടെ ആസൂത്രിതവും ശാസ്ത്രീയവുമായ നീക്കങ്ങള്‍.
മലഞ്ചരക്കുകളും പഞ്ചസാരയും പട്ടും മസ്ലിന്‍ തുണികളുമായി ഇന്ത്യയില്‍ നിന്നു പ്രതിമാസം രണ്ടുകപ്പലുകള്‍ വീതം ബ്രിട്ടനിലേക്ക് പോകാന്‍ ആരംഭിച്ചു. അവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി ആ കപ്പലുകള്‍ വീണ്ടും ഇന്ത്യയില്‍ വന്നു. ഇതിങ്ങനെ തുടര്‍ന്നപ്പോള്‍ വമ്പിച്ച ലാഭത്തില്‍ മുങ്ങിപ്പോയി ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഓഹരി ഉടമകള്‍. ചിലപ്പോള്‍ ഇരുന്നൂറുശതമാനം വരെ ലാഭവിഹിതം അവര്‍ക്ക് ലഭിച്ചു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുമ്പോള്‍ അറുന്നൂറ്റി അമ്പതോളം ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളുടെ ഒരു അസംസ്‌കൃത സമാഹാരമായിരുന്നു ഇന്ത്യ. അന്നും ഇന്ത്യയ്ക്കുണ്ടായിരുന്ന ശക്തമായ സാംസ്‌കാരിക പൈതൃകമായിരുന്നു ഇന്ത്യയെ ഒറ്റരാജ്യമായി പിടിച്ചു നിറുത്തിയിരുന്നത്. ചക്രവര്‍ത്തിമാരും രാജാക്കന്മാരും നാടുവാഴികളും ഹൃദ്യമായ സ്വീകരണമാണ് ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത്. അവരുടെ കച്ചവടം വളര്‍ത്താന്‍ എല്ലാവിധ ഭൗതക സാഹചര്യങ്ങളും അവര്‍ കലവറയില്ലാതെ ഒരുക്കിക്കൊടുത്തു. ദൈവത്തിന്റെ പേരുപറഞ്ഞ് തെക്കേ അമേരിക്കയെ കീഴ്‌പ്പെടുത്തിയ ക്രൂരന്മാരായ സ്‌പെയിന്‍കാരെ പോലെയായിരുന്നില്ല ബ്രിട്ടീഷുകാര്‍. അവരുടെ ഇടപെടലുകളെല്ലാം ആദ്യകാലത്ത് സൗമ്യമായിരുന്നു.
ഭൂമി വെട്ടിപ്പിടിക്കലല്ല കച്ചവടം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈസ്റ്റ് ഇന്ത്യാകമ്പനി നിരന്തരമായി നാട്ടുകാരെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ കച്ചവടത്തിന്റേയും കമ്പനിയുടേയും വ്യാപ്തി വര്‍ധിച്ചതോടെ കമ്പനി അധികൃതര്‍ പ്രാദേശിക ഭരണകാര്യങ്ങളില്‍ പോയി കുടുങ്ങുകയായിരുന്നു. തങ്ങളുടെ കച്ചവടതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി തങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ രാജാക്കന്മാരുടേയും നാടുവാഴികളുടേയും കശപിശകളില്‍ അവര്‍ക്ക് ഇടേെപടേണ്ടി വന്നു. അങ്ങനെയാണ് ആഗ്രഹിക്കാതെ തന്നെ ഇന്ത്യ ബ്രിട്ടന്റെ കൈകളിലേക്ക് പതുക്കെ എത്തുന്നത്.
1757-ജൂണ്‍ ഇരുപത്തിമൂന്നാം തീയതി ഒരു കനത്ത മഴയത്ത് മുപ്പത്തിയൊമ്പതാം കാലാള്‍പ്പടയില്‍പ്പെട്ട 900 ഇംഗ്ലീഷുകാരേയും 2000 ഇന്ത്യന്‍ സിപ്പായിമാരേയും നയിച്ചു ചെന്ന റോബര്‍ട്ട് ക്ലൈവ് എന്ന പടനായകന്‍ ബംഗാളിലെ പ്ലാസി എന്ന ഗ്രാമത്തിലെ ഒരു നെല്‍വയലില്‍ വച്ച് ശല്യക്കാരനായ ഒരു നവാബിന്റെ പട്ടാളത്തെ തുരത്തിയോടിച്ചു. പ്ലാസി യുദ്ധമെന്ന പേരില്‍ ചരിത്രം ഘോഷിക്കുന്ന യുദ്ധത്തിന്റെ വലുപ്പം ഇത്രയേ ഉണ്ടായിരുന്നുള്ളു. ഈ വിജയം ബ്രട്ടീഷുകാര്‍ക്ക് ഇന്ത്യയുടെ കവാടങ്ങല്‍ മലര്‍ക്കെ തുറന്നു കിട്ടാന്‍ സഹായകമായി. അതോടെ ശരിയായ അര്‍ഥത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴ്‌പ്പെടുത്താനും തുടങ്ങി. അവരുടെ കച്ചവടക്കാര്‍ സാമ്രാജ്യനിര്‍മാതാക്കള്‍ക്ക് വഴിമാറിക്കൊടുത്തു. രാഷ്ട്രീയ അധികാരം കച്ചവടത്തെ വിപുലപ്പെടുത്താന്‍ സഹായകരമാണെന്ന തിരിച്ചറിവും അവര്‍ക്കുണ്ടായി.
ഇതോടെ രാഷ്ട്രീയ അധികാരവും കച്ചവടവും കൊഴുത്തു. തുടര്‍ന്നു വന്ന നൂറ്റാണ്ട് ശരിക്കും വെട്ടിപ്പിടിത്തത്തിന്റേതായിരുന്നു. ആക്രമണ പദ്ധതികളും അതിര്‍ത്തിപരമായുള്ള വികസന പ്രവര്‍ത്തനങ്ങളും നിറുത്തിവയ്ക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടനില്‍ നിന്നുണ്ടായെങ്കിലും അധികാരമോഹികളായ ഗവര്‍ണര്‍മാര്‍ അതിനുവിരുദ്ധമായായാണ് കരുക്കള്‍ നീക്കിയത്. അങ്ങനെ കച്ചവടത്തിനുവേണ്ടി രൂപം കൊടുത്ത ഈസ്റ്റ് ഇന്ത്യാകമ്പനി പരമാധികാരമുള്ള ഭരണകൂടമായി രൂപാന്തരപ്പെട്ടു. കണക്കപ്പിള്ളമാരും ജനറല്‍മാരും ഗവര്‍ണര്‍മാരായി മാറി. വന്നത് കച്ചവടത്തിനാണെങ്കിലും ക്രമേണ ബ്രിട്ടീഷുകാര്‍ മുഗള്‍ചക്രവര്‍ത്തിമാരുടെ അനന്തരാവകാശികളായി. ഇന്ത്യയുടെ അധിപന്മാരായി.
ബ്രട്ടീഷുകാരുടെ ഭരണം ഇന്ത്യയ്ക്കും ചില ഗുണങ്ങളുണ്ടാക്കിയിട്ടുണ്ട്. അതും വിസ്മരിച്ചുകൂടാ. നിയമം, ഭരണ നിര്‍വഹണം, വിദ്യാഭ്യാസം എന്നീ തുറകളിലെല്ലാം ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ഏകദേശ പതിപ്പുകള്‍ ഇന്ത്യയിലുണ്ടായി. ഇതിനെല്ലാം ഉപരി വൈവധ്യവും വൈരുദ്ധ്യവും നിറഞ്ഞൊരു ജനതയുടെ വിപ്ലവാവേശത്തെ ഒന്നിച്ചു ചേര്‍ക്കാന്‍ ഉതകുന്ന ഒരു ഭാഷയും അവര്‍ക്കു കിട്ടി. ഇംഗ്ലീഷ്. പന്നീടു നടന്ന സ്വാതന്ത്ര്യ സമരത്തില്‍ ഈ ഭാഷ താരതമ്യമില്ലാത്ത സഹായമാണ് ഇന്ത്യക്കു നല്‍കിയത്. അതോടൊപ്പം ബ്രിട്ടനില്‍ പോയി ആധുനിക വിദ്യാഭ്യാസത്തിന്റെ ഊര്‍ജ്ജം സംഭരിക്കാന്‍ ഇന്ത്യയിലെ ലക്ഷക്കണക്കിനു പേര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. അത് വലിയ മാറ്റങ്ങളാണ് രാഷ്ട്രീയ രംഗത്തും സാംസ്‌കാരക രംഗത്തും കൊണ്ടുവന്നത്. ഗാന്ധിജി ഉൾപ്പെടെ നമ്മുടെ ആദ്യകാല സ്വാതന്ത്ര്യസമര നേതാക്കളില്‍ വലിയൊരു പങ്കും ബ്രിട്ടനില്‍ നിന്നു ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്ന കാര്യം മറക്കേണ്ടതില്ല.
അങ്ങനെ 1600-ല്‍ ആരംഭിച്ച് 268 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈസ്റ്റ് ഇന്ത്യാകമ്പനി അപ്രസക്തമാവുകയും ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ കൈകളില്‍ സമ്പൂര്‍ണമായി അമരുകയും ചെയ്തു. അവരുടെ പ്രതിനിധിയായി വൈസ്രോയിമാര്‍ ഇന്ത്യയിലെത്തി. അവരായിരുന്നു പിന്നീട് ഭരണത്തിന് നേതൃത്വം നല്‍കിയത്. വൈസ്രോയിമാരെ ഭരണത്തില്‍ സഹായിച്ചത് ഐ.സി.എസ്.എന്ന പേരില്‍ അറിയപ്പെട്ട ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ 2000 പേരും ഇന്ത്യന്‍ സേനയിലെ പതിനായിരം ബ്രട്ടീഷ് ഓഫീസര്‍മാരുമാണ്. ഇവര്‍ക്കൊപ്പം 60,000 ബ്രട്ടീഷ് ഭടന്മാരും രണ്ടുലക്ഷം ഇന്ത്യന്‍ സിപ്പായിമാരുമായിരുന്നു. അന്ന് ഇന്ത്യയിലെ ജനസംഖ്യ 30 കോടിയായിരുന്നു എന്നോര്‍ക്കണം. അപ്പോള്‍ ഇന്ത്യന്‍ ജനത എത്ര വിധേയരായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യനാളുകളില്‍ എന്നത് അത്ഭുതകരമായി തോന്നും.
ബ്രിട്ടീഷ് ഭരണത്തോടുള്ള നമ്മുടെ അതൃപ്തി ആദ്യമായി പ്രകടമാകുന്നത് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവത്തോടെയാണ്. അവിടന്ന് 1947-വരെ നീണ്ട തൊണ്ണൂറുവര്‍ഷം ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളെ പോരാട്ടത്തിന്റെ വര്‍ഷങ്ങളായിരുന്നു. ആ ചരിത്രം നമുക്ക് പരിചിതമാണ്. അതിനാല്‍ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. ഇനി നമുക്ക് ഋഷി സുനകിലേക്ക് തിരിച്ചുവരാം. ബ്രിട്ടീഷ് പ്രധാന മന്ത്രി സ്ഥാനത്തു നിന്ന് ബോറിസ് ജോണ്‍സണ്‍ വിരമിച്ചതോടെയാണ് ഋഷി സുനകിന് വഴിതെളിയുന്നത്.
ഒരു നൂറ്റാണ്ടുകാലം ഇന്ത്യയെ സ്വന്തം ബൂട്ടിനടിയില്‍ ചവിട്ടി മെതിച്ചവരാണ് ബ്രിട്ടീഷുകാര്‍. അവരെ തുരത്താന്‍ ലക്ഷക്കണക്കിനു പേരുടെ ജീവരക്തമാണ് നമുക്ക് നല്‍കേണ്ടി വന്നത്. അതിവിശാലമായ നമ്മുടെ രാജ്യത്തെ മൂന്നു കഷണങ്ങളായി വെട്ടിമുറിച്ചു കൊണ്ടാണ് അവര്‍ കടന്നു പോയതും അതിന്റെ വേദനയും രോഷവും അതുണ്ടാക്കിയ സാംസ്‌കാരികവും ഭൗതികവുമായ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അതിനാലാണ് ഇതൊരു പ്രതികാരം കൂടിയാകുന്നത്. നാം സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് തികയ്ക്കുമ്പോള്‍ അത് കൂടുതല്‍ പ്രസക്തമാവുകയും ചെയ്യുന്നു.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബോറസ് ജോണ്‍സൺ എതിരെ വന്നത് രണ്ട് ആരോപണങ്ങളാണ്. കോവിഡ് രൂക്ഷമായി പടരുന്ന കാലത്ത് എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് രഹസ്യമായി മദ്യ സല്‍ക്കാരങ്ങള്‍ നടത്തി. രണ്ട്. ഡപ്യൂട്ടി ചീഫ് വിപ്പായ ക്രസ് പിഞ്ചറിനെതിരായ ലൈംഗികാരോപണങ്ങളെ ന്യായീകരിച്ചു. ഇതോടെ പ്രധാന മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമായി എന്നാണ് വിലയിരുത്തല്‍. വിലപിടിപ്പുള്ള ഒരു കസേര നഷ്ടപ്പെടാന്‍ ബ്രിട്ടനില്‍ ഇതൊക്കെ ധാരാളം. ബോറിസ് ജോണ്‍സന്റെ കസേരയിലേക്ക് ഒരാളിനെ തെരഞ്ഞടുക്കണ്ടി വന്നപ്പോള്‍ അവര്‍ കൂടുതല്‍ പരിഗണിച്ചത് ധനമന്ത്രികൂടിയായ ഋഷി സുനകിനെയായിരുന്നു.
ലളിത ജീവിതം, ആഡംബരങ്ങളോടുള്ള വിമുഖത, സത്യസന്ധത ഇതെല്ലാമാണ് സുനകിന്റെ യോഗ്യതകളായി അവര്‍ കാണുന്നത്. സുനകും പാക്കിസ്ഥാന്‍ക്കാരനായ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജി വച്ചതോടെയാണ് അമ്പതോളം എം.പി.മാരും അവരെ പിന്തുടര്‍ന്നത്. ഇതോടെ പ്രധാന മന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. കോവിഡ് കാലത്ത് ബ്രിട്ടീഷുകാര്‍ക്കു വേണ്ടി ഒരു രക്ഷാ പാക്കേജ് സുനക് തയ്യാറാക്കിയിരുന്നു. അത് സുനകിന് ഏറെ പ്രശംസ നേടിക്കൊടുത്തു.
ഇപ്പോള്‍ നോര്‍ത്ത് യോക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.യാണ് ഋഷി സുനക്. എം.പി.എന്നതിനപ്പുറം പ്രശസ്തനാണ് സുനക്. പ്രമുഖനായൊരു ബാങ്കിംഗ് വിദഗ്ദ്ധനാണ്. ബാങ്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തേ ഗോഡ്മാന്‍ സാച്ചിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടനില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് സുനക്. 2015-ലാണ് പാര്‍ളമെന്റില്‍ എത്തുന്നത്. യു.കെ.ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബിസിനസ്, ഇന്റസ്ട്രീസ്, സ്ട്രാറ്റജി തുടങ്ങിയ വിഭാഗങ്ങളുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും സജീവമായിരുന്നു. ഓക്സ്ഫോഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, തുടങ്ങിയ വിഷങ്ങളിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയിലെ സ്റ്റാഫോഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ യും നേടിയിട്ടുണ്ട്.
ഇപ്പോള്‍ 42 വയസുള്ള സുനക് 1980 മേയ് പന്ത്രണ്ടിന് ഇംഗ്ലണ്ടിലെ സൗത്താംപ്ടണിലാണ് ജനിച്ചത്. പഞ്ചാബിലാണ് സുനകിന്റെ വേരുകള്‍. പിതാവ് യശ് വീര്‍. മാതാവ് ഉഷാസുനക്. അവരുടെ മൂന്നു മക്കളില്‍ ഇളയവനാണ് സുനക്. സുനകിന്റെ മാതാപിതാക്കള്‍ ജനിച്ചത് പക്ഷേ ഇന്ത്യയിലല്ല. പിതാവ് കെനിയയിലും മാതാവ് ടാന്‍സാനിയയിലും. ഫാര്‍മസിസ്റ്റാണ് മാതാവ്. പിതാവും ആ വഴിക്കുതന്നെ. സ്വന്തമായൊരു ഫാര്‍മസിയും അവര്‍ക്കുണ്ട്. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഇപ്പോഴും പഞ്ചാബിലുണ്ട്. ഇന്‍ഫോസിസ് സ്ഥാപകനും കര്‍ണാടകാ സ്വദേശിയുമായ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതാ മൂര്‍ത്തിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
2001-ല്‍ ബി.ബി.സി മാതാപിതാക്കള്‍ക്കൊപ്പം ഋഷിസുനകിനെ ഇന്റര്‍വ്യു ചെയ്തിരുന്നു. മിഡില്‍ക്ലാസുകാരുടെ ഉയര്‍ച്ചയെപ്പറ്റി അവര്‍ തയ്യാറാക്കുന്നൊരു ഡോക്യുമെന്ററിക്കു വേണ്ടിയായിരുന്നു അത്. അതില്‍ സുനക് പറഞ്ഞൊരു മറുപടി പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു. അത് ഇങ്ങനെയായിരുന്നു. 'അതിസമ്പന്നരായവര്‍ എനിക്ക് കൂട്ടുകാരായുണ്ട്. അപ്പര്‍ക്ലാസിലുള്ളവരുമുണ്ട്. ഒപ്പം ഏറ്റവും അടുത്ത സ്‌നേഹിതന്മാരായി തെരുവിലെ ചുമട്ടുകാരുമുണ്ട് ' ഇതാണ് സാക്ഷാല്‍ ഋഷി സുനക്. മനുഷ്യരെ അദ്ദേഹം സമ്പത്തിന്റേയും വിദ്യാഭ്യാസ യോഗ്യതകളുടേയും മാനദണ്ഡങ്ങള്‍ കൊണ്ടല്ല അളക്കുന്നത്. എല്ലാവരേയും ഒരു പോലെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ഉയര്‍ന്ന മാനവികതയെ അദ്ദേഹം മുറുകെ പടിക്കുന്നു. ഈ മാനവികതയും മിടുക്കുമാണ്, മനുഷ്യത്വം എന്ന വാക്കു തന്നെ പരിചയമില്ലാതിരുന്ന അഹങ്കാരം അലങ്കാരമാക്കിയ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ കസേരയിലേക്ക് ഋഷിസുനകിനെ കാലം നയിക്കുന്നതും.
https://www.facebook.com/Malayalivartha