സിപിമ്മിൽ പാർട്ടി അണികളിൽ അമർഷം പുകയുന്നു വി .എസ .പറഞ്ഞതെല്ലാം പതിരായില്ല
എല്ലാം കൈപിടിയിലൊതുക്കി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടികളാണ് സിപിഎം അണികളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും മറുവശത്ത് പ്രതിപക്ഷത്തിന്റെ സമര പ്രഖ്യാപനങ്ങള്‍ എല്ലാം കൂടി പൊറുതി മുട്ടിയിരിക്കുമ്പോഴാണ് പാര്‍ട്ടിക്കിള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. വി.എസ്.അച്യുതാനന്ദനും അദ്ദേഹത്തിന്റെ കൂടെയുള്ള കുറച്ചാളുകളും അടുത്ത കാലം വരെ നടത്തിയിരുന്ന ഉള്‍പാര്‍ട്ടി പോര് അടുത്ത തലമുറയും ഏറ്റെടുത്തിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. പിണറായി ഭക്തര്‍ക്ക് മാത്രം സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നല്കി വാഴ്ത്തപ്പെട്ടവരാക്കുമ്പോള്‍ അവഗണന സഹിച്ച് പാര്‍ട്ടിയ്ക്കുവേണ്ടി പണി ചെയ്യുന്ന ആയിരങ്ങളാണ് നിരാശരായി ജീവിക്കുന്നത്. ഭരണവും പാര്‍ട്ടിയും ഒരു കയ്യിലേയ്‌ക്കെത്തിയതോടെ കേരളം പിണറായി വിജയനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും, വിജയരാഘവനും പിണറായി ലൈനാണ് പിന്‍തുടര്‍ന്നത്. എന്നാല്‍ എം.വി.ഗോവിന്ദന്റെ വരവ് പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരാവേശമാണ് നല്കിയത്.
പാര്‍ട്ടിയറിയാതെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് വലിയപൊല്ലാപ്പായി മാറി. യുവജന സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലേയ്ക്കിറങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എം. വി.ഗോവിന്ദന്‍ തന്നെ അത് മരവിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്കിയത് അലേസരപ്പെട്ട് നില്ക്കുന്ന പാര്‍ട്ടി അണികള്‍ക്ക് മറ്റൊരാവേശമായി. അതുമാത്രമല്ല പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടിയോ , എല്‍ഡിഎഫോ അറിഞ്ഞിട്ടില്ലെന്ന ഗോവിന്ദന്‍ പരസ്യമായി പറയുകയും ചെയ്തു. പാര്‍ട്ടിയില്‍ പിണറായി ആധിപത്യത്തിന് അയവുവന്നു തുടങ്ങിയെന്ന തോന്നലുണ്ടാകാന്‍ ഇത്തരം സംഭവങ്ങള്‍ക്കായി. തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയ കത്തും പുറത്തായത് ഇത്തരം മാറ്റങ്ങളുടെ സൂചനയാണ്. കഴിഞ്ഞ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ആനാവൂര്‍ നാഗപ്പന് പകരം മറ്റൊരു ജില്ല സെക്രട്ടറിയെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടല്ല, മറിച്ച് കമ്മിറ്റിയ്ക്കുള്ളിലെ തര്‍ക്കമാണ് കാരണമെന്ന് നേതൃത്വത്തിനും സമ്മതിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ജില്ല സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം ഒഴിവാക്കുകയാണ് ലക്ഷ്യം.
പരമാവധി സമവായത്തിലൂടെ സെക്രട്ടറിയ കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തന്റെ പിന്‍ഗാമിയാി രംഗത്തിറക്കിയ യുവനേതാവിനെ ജില്ല കമ്മിറ്റിക്ക് താല്പര്യമില്ല. അദ്ദേഹം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. അവിടെ ആറ് കോടിയുടെ ക്രമക്കേട് നടന്നതായാണ് വിവരം. ആറ് കോടി ക്രമക്കേടിന്റെ അന്വേഷണം നടക്കുന്നതിനാല്‍ യുവനതാവിനെ പരിഗണിക്കുന്നതിന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ആ യുവനേതാവിന് മറ്റൊരു കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം നല്കിയതിലും അമര്‍ഷമുയരുന്നുണ്ട്. സി.ഐ.ടി.യു വിന്റെ ഉയര്‍ന്ന സ്ഥാനം നല്കിയതിന് പുറമേയാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും നല്കിയത്. നിരവധി യുവാക്കളെ ഒഴിവാക്കി കൊണ്ടാണ് അദ്ദേഹത്തിന് ചെയര്‍മാന്‍ പദവി നല്കിയത്. ആനാവൂരിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് സ്ഥാനമാനങ്ങള്‍ വാരികോരി നല്കുന്നതെന്ന ആരോപണം ശക്തമാണ്. ഇതേ വ്യക്തിയെ ജില്ല സെക്രട്ടറി സ്ഥാനത്തേയക്ക് എത്തിക്കാനും ആനാവൂരാണ് ചരടുവലിക്കുന്നത്. ജില്ല സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള പേരായിരുന്നു കഴിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ.മധു. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചില്ലെന്ന കാരണം കണ്ടെത്തി അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരിക്കുകയാണ്. വി.കെ.മധു, വി.എസ്.ജോയി എന്നിവരിലാരെങ്കിലും ജില്ല സെക്രട്ടറിയായി വരുന്നതിനോട് ജില്ല കമ്മിറ്റിക്ക് താല്പര്യമാണ്.
എന്നാല്‍ നിലവിലെ ജില്ല സെക്രട്ടറിയുടെ താല്പര്യം പരിഗണിക്കുമ്പോള്‍ അതിന് സാധ്യതയില്ല. ഇത്തരം പേരുകളെല്ലാം ഒഴിവാക്കി സംസ്ഥാന കമ്മിറ്റി മറ്റ് രണ്ട് പേരുടെ പേര് നല്കിയെങ്കിലും അവയൊന്നും ജില്ല കമ്മിറ്റി അംഗീകരിച്ചിട്ടില്ല. ഡിവൈഎഫ് ഐ ജില്ല കമ്മിറ്റി രൂപീകരിച്ചപ്പോള്‍ പലരേയും മനപൂര്‍വ്വം ഒഴിവാക്കിയെന്ന ആരോപണം യുവാക്കള്‍ക്കിടയില്‍ ശക്തമായി നില്‍ക്കുമ്പോഴാണ് പാര്‍ട്ടി കമ്മിറ്റിയുടെ കാര്യത്തിലെ അനിശ്ചിതത്വം എന്നതും ശ്രദ്ധേയമാണ്. കുത്തഴിഞ്ഞ നിലയിലേയ്ക്കാണ് തിരുവന്തപുരം ജില്ല കമ്മിറ്റിയുടെ പോക്കെന്ന് നേരത്തെ തന്നെ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് വിവരം നല്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സമ്മേളനത്തില്‍ ആനാവൂര്‍ സംസ്ഥാന കമ്മിറ്റിയല്‍ എത്തിയതോടെ ആരോപണങ്ങളെല്ലാം മുങ്ങി പോയതായാണ് വിവരം. സ്വകാര്യ സ്വത്ത് സമ്പാദനം, അനധികൃത ക്വാറികള്‍, സഹകരണ സംഘങ്ങളുടെ തകര്‍ച്ച, പാര്‍ട്ടിയില്‍ നിന്നും അംഗങ്ങളുടെ വിട്ടുപോകല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ ജില്ല സെക്രട്ടറിയ്‌ക്കെതിരെ നിലവിലുണ്ട്. അതിനിടയിലേയക്ക് പാര്‍ട്ടിയിലെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും കോര്‍പ്പറേഷനില്‍ ജോലി നല്കാനുള്ള ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുട കത്ത് പുറത്തായത്. പാര്‍ട്ടിയിലെ അഴിമതിയും നയവഞ്ചനയും കണ്ട് സഹിക്കെട്ടവരാണ് കത്ത് പൊതുജനത്തിന് മുന്നിലെത്തിച്ചതെന്ന വസ്തുത പാര്‍ട്ടിക്ക് തള്ളക്കളയാനാവില്ല. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്താല്‍ മത്രം തീരുന്നതല്ല കത്ത് വിവാദം. വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന സംവിധാനത്തിന്റെ ഭാഗമായുള്ള നടപടികളിലെ ഒരംശം മാത്രമാണ് പുറത്തായിട്ടുള്ളത്. എ.കെ.ജി സെന്ററിലേയ്ക്ക് പടക്കമെറിഞ്ഞ കേസ് അന്വേഷിച്ച എസ്.പി.മധുസൂദനനാണ് കത്ത് വിവാദവും അന്വേഷിക്കുന്നത്.
തെളിവുകള്‍ ശേഖരിക്കനായി കോര്‍പ്പറേഷനില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കാനോ, അറസ്റ്റ് ചെയ്യനോ ക്രൈംബ്രാഞ്ചിന് ഡിജിപി നിര്‍ദ്ദേശം നല്കിയിട്ടില്ല. ആരോപണ വിധേയരായ മേയര്‍ ആര്യ രാജേന്ദ്രന്റെയും ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും പരാതിക്കാരുടെയും മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന് ഡിജിപി നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. കേസെടുക്കാനോ കുറ്റക്കാരെ കണ്ടെത്താനോ ഡിജിപി അനില്‍കാന്ത് ആവശ്യപ്പെടാത്തിടത്തോളം കാലം ക്രൈംബ്രാഞ്ച് കേസ് ഫയലും ചുമന്ന് നടക്കുമെന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha