ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവർണർ പിടിമുറുക്കുന്നു പരാതിയുമായി സന്ദീപ് വാര്യർ
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെട്ട സാങ്കേതിക വിദ്യാഭ്യാസ രംഗത്തും ഗവര്‍ണര്‍ പിടിമുറുക്കി തുടങ്ങി. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളായി നടക്കുന്ന സ്വജനപക്ഷപാതവും, വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമാണ് ഗവര്‍ണറുടെ അന്വേഷണ പരിധിയില്‍ വന്നത്. ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനില്‍ പോയി കണ്ട് നേരിട്ട് പരാതി നല്കുകയായിരുന്നു.
സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ ഗവര്‍ണറെകൊണ്ട് നേരിടുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ വളയല്‍ സമരത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്കിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം നല്കിയിരുന്നു.
ചീഫ് സെക്രട്ടറി സെക്രട്ടറിയേറ്റിലെ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതോടെ സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. ഭരണഘടന അധിപനായ ഗവര്‍ണര്‍ക്കെതിരെ ഡ്യൂട്ടി സയമത്ത് സമരം ചെയ്തവര്‍ക്ക് പിരിച്ചു വിടല്‍ നടപടി വരെയുണ്ടാകാം. സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ കൈകൊള്ളുന്ന നിലപാടുകളെല്ലാം സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് നല്കുന്നത്.
സര്‍വ്വകലാശാല വിസിമാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളെല്ലാം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എ.ഐ.സി.ടി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനവും പ്രമോഷന്‍ നല്കലും നടക്കുന്നത്.
വര്‍ഷങ്ങളായി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ വ്യജ സര്‍ട്ടിഫിക്കറ്റുകളും വ്യജബിരുദങ്ങളും ഹാജരാക്കി സ്ഥാനക്കറ്റവും മറ്റ് ആനുകൂല്യങ്ങളും നേടുന്നതായി പരാതികളുണ്ടായിരുന്നു. എന്നാല്‍ ഇടതു സഹയാത്രികരാണ് എ ഐ സി ടി നിയമങ്ങള്‍ ലംഘിച്ച് ആനുകൂല്യങ്ങള്‍ നേടിയെന്നതു കൊണ്ട് തന്നെ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല.
കോടതി ഉത്തരവുകള്‍ പലതും വന്നിട്ടുണ്ടെങ്കിലും എ ഐ സി ടി ചട്ടങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിവരങ്ങളുടെ രേഖകളും തെളിവുകളും സഹിതമാണ് സന്ദീപ് വാര്യര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ ബന്ധുവിന് പ്രിന്‍സിപ്പല്‍ നിയമനം നല്കാന്‍ വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം പോലും അ്ട്ടിമറിച്ച് സര്‍ക്കാര്‍ ചട്ടങ്ങളെ വെല്ലുവിളിക്കുന്നത്.. സ്ഥാനകയറ്റം നല്കുന്നവരെ തന്ത്രപ്രധാനമായ സീറ്റുകളില്‍ നിയമിക്കുകയാണ് പതിവ്.
. പോളിടെക്‌നിക് നിലവിലുള്ള അധ്യാപകര്‍ക്ക് വിവിധ ഉയര്‍ന്ന തസ്തികകളിലേയ്ക്ക് പ്രമോഷന്‍ നല്കിയിപ്പോള്‍ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നാണ് കണ്ടെത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്കുമ്പോള്‍ പാലിക്കേണ്ട യോഗ്യത മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത് ഇഷ്ടക്കാര്‍ക്ക് പ്രമോഷന്‍ നല്കി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി. പ്രമോഷന്‍ തസ്തികയിലെത്തിയവര്‍ക്ക് മതിയായ യോഗ്യതകളില്ലായിരുന്നു എന്നാണ് എ.ഐ.സി.ടി.ഇ യുടെ കണ്ടെത്തല്‍.
ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ അഥവാ എ.ഐ.സി.ടി .ഇ യാണ് പോളിടെക്‌നിക് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതാമാനദണ്ഡം നിശ്ചയിക്കുന്നത്. മൂന്നു തരത്തിലാണ് അംഗീകാരം നിശ്ചയിച്ചിട്ടുള്ളത്. ഒരുമണിമുതല്‍ ഒന്‍പത് മണിവരെയുള്ള റഗുലര്‍ കോഴ്‌സ്, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ഈവനിംഗ് കോഴ്‌സ് ഇതൊന്നുമല്ലെങ്കില്‍ റെഗുലര്‍ കോഴ്‌സ്.
ഇതിലേതെങ്കിലും ഒന്നിലൂടെ ബിരുദമോ, ബിരുദാന്തര ബിരുദമോ നേടിയവര്‍ക്ക് മാത്രമേ പ്രമോഷനോ, ശമ്പള വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ നല്കാന്‍ പാടുള്ളൂ. എന്നാല്‍ ഈ മൂന്ന് തരത്തിലും ബിരുദം നേടാതെ കുറുക്കുവഴികളിലൂടെ വ്യജസര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച 250 ലേറെ അധ്യാപകര്‍ക്ക് നിയമം ലംഘിച്ച് സര്‍ക്കാര്‍ പ്രമോഷന്‍ ആനുകൂല്യങ്ങള്‍ കൊടുക്കുന്നു.ഇതിന്റെ പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് സന്ദീപ് വാര്യര്‍ ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.
അനിധികൃത പ്രമോഷനും ശമ്പളവര്‍ദ്ധനയും വിവാദമായതോടെ വിജിലന്‍സ് എസ്.പിയായിരുന്ന പി.സുകേശന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഇന്‍സ്പക്ടര്‍ സന്തോഷ് മുഴുവന്‍ രേഖകളും പരിശോധിച്ച് അന്വേഷണം നടത്തി. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി 2017 വരെ മുപ്പത് കോടിയോളം രൂപ സര്‍ക്കാരില്‍ നിന്നും നഷ്ടപ്പെടുത്തിയെന്നു. അനധികൃതമായി കൈപററിയ തുകകള്‍ തിരിച്ചു പിടിക്കണമെന്നും വിജിന്‍സ് റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഈ കേസില്‍ നടന്ന അഴിമതിയേ കുറിച്ചും വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ എത്തുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്കി പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ശുപാര്‍ശ ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കോടികള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ ജോയിന്റെ സെക്രട്ടറിയെ ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയോഗിച്ചു. സര്‍ക്കാരിന്റെ ചിലവില്ലാതെ എം.ടെക് എടുത്തവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവിനും അര്‍ഹതയുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സമിതി സര്‍ക്കാരിന് നല്കിയത്. സര്‍ക്കാര്‍ പോളിടെക്‌നികില്‍ ജോലി ചെയ്യുന്ന കാലയളവില്‍ സര്‍ക്കാര്‍ ശമ്പളം കൃത്യമായി പറ്റുന്നവര്‍ എങ്ങനെയാണ് റെഗുലര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന കാര്യത്തില്‍ അന്വേഷണമോ വിശദീകരണമോ ഇല്ല.
ഒര് അധ്യാപകന്‍ റെഗുലര്‍ കോഴ്‌സിന് ചേര്‍ന്ന് എം.ടെക് എടുക്കണമെങ്കില്‍ അയ്യാള്‍ക്ക് രണ്ട് വര്‍ഷത്തെ അവധിയെടുക്കണം. രണ്ട് വര്‍ഷം അവര്‍ ശമ്പളമില്ലാത്ത അവധിയിലായിരിക്കും. എന്നാല്‍ പഠിപ്പിച്ച് ശമ്പളം വാങ്ങിയ കാലയളിവില്‍ എങ്ങനെയാണ് റഗുലര്‍ എം.ടെക് നേടിയെന്നെതിലാണ് ദുരൂഹത.ഇവിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റൈയും ഉദ്യോഗസ്ഥരുടെയും പങ്കും അഴിമതിയും വെളിവാക്കുന്നത്.
കേരളത്തിലെ രണ്ട് സ്വകാര്യ എന്‍ജിനിയറിംഗ് കോളെജില്‍ നിന്ന് ധാരാളമായി എം.ടെക് നേടിയവര്‍ പോളിടെക്‌നിക് അധ്യാപകരില്‍ ഉണ്ടെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ വിചിത്രമായ മറ്റൊരു ഉത്തരവുമിറക്കി. ഈ രണ്ട് എന്‍ജിനിയറിംഗ് കോളെജുകളില്‍ പഠിച്ചിറങ്ങുന്നവരുടെ കോഴ്‌സുകള്‍ക്ക് പ്രമോഷന് അംഗീകാരമുണ്ടെന്ന ഉത്തരവിറക്കിയാണ് അയോഗ്യരെ സര്‍ക്കാര്‍ സഹായിച്ചത്. എന്നാല്‍ അവിടത്തെ റഗുലര്‍ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാരില്‍ നിന്നും ആനുകൂല്യം പറ്റിയ അധ്യാപകര്‍ എപ്പോഴാണ് അവിടെ റഗുലറായി പഠിച്ചത് എന്നതിന് വ്യക്തമായ തെളിവില്ല.
സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ കേരളത്തിലെ പോളിടെക്‌നി്കകുകളില്‍ നിന്ന് ഒരു പാട് അധ്യാപകര്‍ ആ രണ്ട് കോളെജുകളില്‍ പ്രവേശനം നേടി. അവരാരും അവധിയെടുത്ത് പഠിച്ചതിന് രേഖകളില്ല.ഒര് അധ്യാപകന്‍ പോളിടെക്‌നികില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലയളവില്‍ നേടുന്ന ബിരുദത്തിനോ, ബിരുദാനന്തര ബിരുദത്തിനോ എ.ഐ.സി.ടി അംഗീകാരമില്ല. എന്നാല്‍ അഴിമതിയിലൂടെ കേരള സര്‍ക്കാര്‍ അത്തരം ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
മനോണ്‍മണിയം സുന്ദര്‍ലാല്‍ യൂണിവേഴ്‌സിറ്റി, വിനായക മിഷന്‍ യൂണിവേഴ്‌സിറ്റി, കര്‍പ്പകം യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ യഥേഷ്ടം ഹാജരാക്കി പ്യൂണ്‍ തസ്ത്കിയിലുണ്ടായിരുന്നവര്‍ പോലും അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡിലേയക്ക് ഉയര്‍ന്നു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രിന്‍സിപ്പല്‍മാരായി റിട്ടയര്‍ ചെയ്തവര്‍ വരെയുണ്ടായി. ചെറിയൊരു അഴിമതിക്കഥയില്ലിത്. കേരളത്തില്‍ സാങ്കേതി വൈദഗ്ദ്ധ്യം നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ യോഗ്യതയെ സംബന്ധിക്കുന്ന വിഷയമാണിതെന്ന കണക്കുക്കൂട്ടലിലാണ് ഗവര്‍ണറും..
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു കൊണ്ട് പ്രമോഷനും , ശമ്പള വര്‍ദ്ധനയും നടത്തുന്നതിന് പിന്നില്‍ കോടികളുടെ തിരിമറിയുണ്ട്. അതായത് കേരളത്തില്‍ 52 പോളിടെക്‌നിക്കുകളാണുള്ളത്. ആറാം ശമ്പള കമ്മിഷന്‍ പ്രകാരം 2013 ല്‍ എ.ഐ.സി.ടി.ഇ ശമ്പള പരിഷ്‌കരണം നടത്തിയപ്പോള്‍ എം.ടെക് ഡിഗ്രിയുള്ളവര്‍ക്ക് നാല്പതിനായിരം രൂപ അധിക ശമ്പളം ലഭിയ്ക്കും. എന്നാല്‍ ശമ്പളത്തില്‍ വലിയ അന്തരമുണ്ടെങ്കിലും രണ്ട് പേരുടെയും ജോലി ഒന്നു തന്നെയായിരുന്നു.
നാല്പതിനായിരം രൂപ അധികം വാങ്ങി ജോലി ചെയ്തിരുന്ന പലരും ഇത്തരം വ്യാജബിരുദധാരികളായിരുന്നു.2016 ല്‍ ഏഴാം ശമ്പള കമ്മിഷന്‍ നിലവില്‍ വന്നപ്പോള്‍ എംടെക്കുള്ള വകുപ്പ് മേധാവിയും എംടെക് ഇല്ലാത്ത വകുപ്പ് മേധാവിയും തമ്മില്‍ അറുപത്തയ്യായിരം രൂപയുടെ വ്യത്യാസമുണ്ടായിരുന്നു.അങ്ങനെ പോളിടെക്‌നിക്കിലെ വ്യാജ എം.ടെക് ബിരുദക്കാര്‍ ശമ്പള വര്‍ദ്ധനവിലൂടെ നേടിയത് നിലവില്‍ നൂറു കോടിയിലധികം രൂപ വരും.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി.ജലീലിനോട് പല തവണ ജീവനക്കാര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും അദ്ദേഹം അനുകൂല നടപടിയെടുത്തില്ല . നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ മുന്നിലും ഈ വിഷയം എത്തിയിട്ടുണ്ട്. എന്നാല്‍ ഇടതു സംഘടന പ്രവര്‍ത്തകരെ സഹായിക്കുന്നതിന് വേണ്ടി ഈ വിഷയത്തില്‍ ഇടപെടണ്ടായെന്ന നിര്‍ദ്ദേശമാണ് മന്ത്രി നല്കിയിരിക്കുന്നതെന്നറിയുന്നു.
എന്തായാലും സര്‍വ്വകലാശാലകളെ ഉടച്ചു വാര്‍ക്കാന്‍ തയ്യാറെടുത്തിറങ്ങിയിരിക്കുന്ന ഗവര്‍ണറുടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളും നിര്‍ണ്ണായകമാകും.
കേരളത്തില്‍ ഇടതുപക്ഷം നടത്തുന്ന ഇത്തരം കൊള്ളകള്‍ക്കെതിരെ പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസിന് ശക്തിയായി പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ തെളിവാണ് വിഷയങ്ങള്‍ ബിജെപിയിലേയ്ക്ക് എത്തുന്നത്. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ഇരുന്നൂറിലധികം ജീവനക്കാര്‍ പങ്കെടുത്തെന്ന വിവരവും അന്വേഷണ പരിധിയിലാണ്.
പോളിടെക്‌നികില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്ന പലരും അധ്യാപക ജോലി ചെയ്യാതെ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകയാണ് പതിവ്. പ്രൊമോഷന്‍ സമയമാകുമ്പോള്‍ തിരികെ വരികയും പ്രമോഷന്‍ നേടി കഴിഞ്ഞ് വീണ്ടും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലേയ്‌ക്കോ , മന്ത്രിമാര്‍ , എംഎല്‍എ മാര്‍ എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളോ നേടി പോകാറാണ് പതിവ്.
അത്തരം സന്ദര്‍ഭങ്ങളില്‍ ഒപ്പിച്ചെടുക്കുന്ന വ്യജബിരുദങ്ങള്‍ കൊണ്ടാണ് അടുത്ത പ്രമോഷന് എത്തുക. ഇത്തരക്കാര്‍ക്ക് എ.ഐ.സി.ടി നിര്‍ദ്ദേശിക്കുന്ന അധ്യാപനം പരിചയമുണ്ടാവില്ല. ഇവരെയാണ് ഇടതു സര്‍ക്കാര്‍ വ്യാജ ബിരുദങ്ങളുടെ ബലത്തില്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കുന്നത്. ഇത് കണ്ടെത്തി സര്‍ക്കാരിന് വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ടാണ് നല്കിയിരുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലേയ്ക്ക് പ്രിയാവര്‍ഗ്ഗീസിന്റെ നിയമനം തടഞ്ഞത് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്.
അതിന്റെ ചുവട് പിടിച്ചാണ് പോളിടെക്‌നിക് കോളെജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിലെ ക്രമക്കേടുകള്‍ ഗവര്‍ണറുടെ മുന്നിലെത്തിച്ചത്. യുജിസി മാനദണ്ഡങ്ങളേക്കാള്‍ കര്‍ശനമായി പാലിക്കുന്നതാണ് എ ഐ സി ടി ചട്ടങ്ങള്‍. എന്നാല്‍ കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ചട്ടങ്ങളെല്ലാം ഇടത് യൂണിയനുകളാണ് തീരുമാനിക്കുന്നത്. കെ.ടി.ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ നടന്ന കൊള്ളകള്‍ അതേപടി തുടരുകയാണ്.
രാജ്ഭവന്‍ വളയാന്‍ പോയ ജീവനക്കാര്‍ക്കെതിരെയും ഗവര്‍ണര്‍ നടപടിയെടുക്കുമെന്നാണറിയുന്നത്. അതു പോലെ ഈ വിഷയത്തില്‍ ഗവര്‍ണര്‍ വിദഗ്ദ്ധരുമായി കൂടി ആലോചിച്ചാവും നടപടികളിലേയ്ക്ക് കടക്കുക. എന്തായാലും പിണറായി സര്‍ക്കാരിന് നല്ല പ്രതിപക്ഷമായി ഗവര്‍ണറും രാജ്ഭവനും മാറുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.
https://www.facebook.com/Malayalivartha