എന്നാലും എന്റെ പൊന്നേ.. കൊലചതിയായി പോയി ആര്‍ത്തിപണ്ടാരങ്ങള്‍ തേങ്ങുന്നു. കേന്ദ്രത്തെ നമ്പി കോര്‍പ്പറേറ്റുകള്‍
എന്നാലും എന്റെ പൊന്നേ മലയാളി മുക്കത്ത് വിരല്‍ വെയ്ക്കുകയാണ്. കാരണം രാജ്യത്ത് സ്വര്‍ണ്ണ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് കേരളമാണ്. സ്വര്‍ണ്ണ വ്യാപാരവും കടത്തും നിയന്ത്രണമില്ലാതെ നടക്കുന്നതും ഇവിടെയാണ്. ജുവലറികള്‍ വഴി വില്പന നടത്തുന്നതിന്റെ എത്രയോ ഇരട്ടി കടത്ത് സ്വര്‍ണ്ണം ഇവിടെ എത്തുന്നുണ്ടെന്നതിന് തെളിവാണ് തുടര്‍ച്ചയായ കസ്റ്റംസിന്റെ സ്വര്‍ണ്ണ വേട്ടകള്‍ തെളിയിക്കുന്നത്. കേരളത്തിന്റെ സ്വര്‍ണ്ണ ഭ്രമം ഇപ്പോള്‍ മറ്റ് സ്‌റ്റേറ്റുകളിലേയ്ക്കും മലയാളികള്‍ തന്നെ എത്തിച്ചിട്ടുണ്ട്. സ്വര്‍ണ്ണ വിപണിയിലെ നേട്ടം കൊയ്ത സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകളായി മാറി ഇന്‍ഡ്യയിലും വിദേശത്തും നിരവധി ജ്വല്ലറി ഷോറൂമുകള്‍ തുറന്നിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് അത്തരത്തില്‍ ജോലിയും ലഭിച്ചിട്ടുണ്ട്. വിവാഹത്തിന് വധുവിന് മറ്റെന്തിനേക്കാളും സ്വര്‍ണ്ണാഭരണങ്ങള്‍ നല്കുന്നതില്‍ മത്സരിക്കുന്നതും കേരളീയരാണ്. സ്വര്‍ണ്ണപണയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കേരളത്തിലാണ് കൂടുതലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില ചരിത്രത്തിന്റെ സീമകള്‍ ലംഘിച്ച് മുന്നേറുമ്പോള്‍ ഏറ്റവും വലിയ ആധിയും കേരളത്തിന് തന്നെയാണ്.
സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചു മുന്നേറിയതോടെ ആഭരണവിപണിയില്‍ കച്ചവടം കുത്തനെ കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. അതേസമയം ഉയര്‍ന്ന വില ലഭിക്കുമെന്നതിനാല്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിയിട്ടുമുണ്ട്. രണ്ട് പവന്‍ പൊന്നു വാങ്ങാന്‍ ഒരു ലക്ഷം രൂപയ്ക്കടുത്തു ചെലവു വരുമെന്നതിനാല്‍ വിവാഹപ്പാര്‍ട്ടികള്‍ പോലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവു ഗണ്യമായി കുറച്ചിട്ടുണ്ട്. ചടങ്ങുകള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നവരും പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണു ചെയ്യുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
സ്വര്‍ണവില പവന് 42480 രൂപ എത്തിയതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏതാണ്ട് 46000 രൂപയോളം ഉപയോക്താക്കള്‍ നല്‍കണം. 5 ശതമാനം പണിക്കൂലിയില്‍ ഒരു പവന്റെ ആഭരണം വാങ്ങാനുള്ള നിരക്കാണിത്. 2124 രൂപയാണ് നിലവിലെ വിലയില്‍ 5 ശതമാനം പണിക്കൂലി. പണിക്കൂലി കൂടി ഉള്‍പ്പെട്ട തുകയുടെ 3 ശതമാനം ജിഎസ്ടിയുമുണ്ട്. ഇത്തരത്തില്‍ 42160 രൂപ പവനു വിലയുള്ളപ്പോള്‍ 1338 രൂപയാണ് ജിഎസ്ടി. ഇങ്ങനെ ആഭരണത്തിന്റെ വില 45942 രൂപയാകും.പണിക്കൂലി കൂടുന്നതിനനുസരിച്ച് വില ഉയരും. ഡിസൈനര്‍ ആഭരണങ്ങള്‍, ആന്റിക് ആഭരണങ്ങള്‍, വൈറ്റ് ഗോള്‍ഡ്, റോസ് ഗോള്‍ഡ് തുടങ്ങിയവ ചേര്‍ന്നുള്ള ആഭരണങ്ങള്‍, സിംഗപ്പൂര്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെയാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 50,000 രൂപ മതിയാകാതെ വരും.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി ഉയരുകയാണ്. വിലയില്‍ ചെറിയ തോതിലുള്ള തിരുത്തലുകളുണ്ടാകുന്നുണ്ടെങ്കിലും കാര്യമായ ഇടിവുകള്‍ സംഭവിക്കുന്നില്ല. അതിനാല്‍ സമീപഭാവിയില്‍ത്തന്നെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. അതേസമയം വിലയില്‍ കാര്യമായ കുറവുണ്ടാകില്ലെന്ന സൂചനകളും വിപണിയില്‍ നിന്നു ലഭിക്കുന്നുള്ളതിനാല്‍ കേന്ദ്ര ബജറ്റില്‍ നികുതി കുറയ്ക്കുമെന്നും അതുവഴി വില കുറയുമെന്നും പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. നിലവില്‍ 12.5 ശതമാനമാണ് സ്വര്‍ണം ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ.
കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കഴിഞ്ഞ സ്വര്‍ണ്ണത്തിന് കഴിഞ്ഞ വര്‍ഷം തീരുവ വര്‍ധിപ്പിച്ചത്. ഇതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഇറക്കുമതി 706 ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷം 1068 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിരുന്നു. കള്ളക്കടത്തു കുറയ്ക്കാനായാണ് നികുതി വര്‍ധിപ്പിച്ചതെങ്കിലും കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 200 ടണ്‍ സ്വര്‍ണമെങ്കിലും കള്ളക്കടത്തായി രാജ്യത്തെത്തിയിട്ടുണ്ട്. 3 ശതമാനം ജിഎസ്ടി കൂടിയാകുമ്പോള്‍ 18 ശതമാനം നികുതി നല്‍കി വേണം ഇറക്കുമതി ചെയ്യാന്‍. കിലോഗ്രാമിന് 8 ലക്ഷത്തോളം രൂപ നികുതിയാകും.
കള്ളക്കടത്തു കൂടാനുള്ള കാരണമിതാണ്. നികുതി കുറയ്ക്കണമെന്ന് പതിവു പോലെ വാണിജ്യ മന്ത്രാലയവും വ്യാപാരി സമൂഹവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വര്‍ധനകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാല്‍ വീണ്ടും 10 ശതമാനത്തിലേക്കോ, 7.5 ശതമാന്തതിലേക്കോ തീരുവ കുറയ്ക്കാനുള്ള തീരുമാനം ഒരു പക്ഷേ, ധനമന്ത്രി സ്വീകരിച്ചേക്കും. അങ്ങനെയെങ്കില്‍ സ്വര്‍ണവിലയില്‍ ആനുപാതിക കുറവുണ്ടാകും.
ആഭരണ കയറ്റുമതി കഴിഞ്ഞ മാസം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞു. കയറ്റുമതി കൂടാനും നികുതി കുറയ്‌ക്കേണ്ടതുണ്ട്. രൂപയുടെ മൂല്യം മെച്ചപ്പെട്ടാലും സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ കുറവുണ്ടാകും. രാജ്യാന്തര വിപണിയില്‍ ചെറിയ തോതിലുള്ള തിരുത്തലുകളുണ്ടാകുകയും നികുതിയിളവു ലഭിക്കുകയും ചെയ്താല്‍ വില ഏതാണ്ട് പവന് 40000 രൂപയിലേക്കെത്തിയേക്കും.
മാന്ദ്യ സാധ്യത നിലനില്‍ക്കുന്നതും യുദ്ധം തുടരുന്നതും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാത്തതുമെല്ലാം സ്വര്‍ണവില ഉടനെങ്ങും കുറയില്ലെന്ന സൂചനയാണു നല്‍കുന്നത്. ദേശീയ ബുള്യന്‍ വിപണിയില്‍ 10 ഗ്രാമിന്റെ വില ഈ വര്‍ഷം തന്നെ 60000-65000 നിലവാരത്തിലേക്കെത്തുമെന്നും പ്രവചനങ്ങളുണ്ട്. രാജ്യാന്തര വില 1960- 2000 ഡോളറിലേക്ക് ഉയരുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. രൂപയുടെ മൂല്യം 80 നു മുകളില്‍ തുടരുകയും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 2000 ഡോളര്‍ കടന്നു മുന്നേറുകയും ചെയ്താല്‍ കേരളത്തില്‍ വില 45000 രൂപ കടക്കും.
1923 ല്‍ 13 രൂപ 75 പൈസയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കറന്‍സിയുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ അന്നും മൂല്യമേറിയ ഉല്‍പന്നം തന്നെ. ഏതാണ്ട് ഒരു നൂറ്റാണ്ടാകുമ്പോള്‍ പൊന്നിനു വില പവന് 42,160 രൂപ. 8 വര്‍ഷം മുന്‍പ് 18720 രൂപയായിരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ 42,480 രൂപ വരെ എത്തിയത്. രാജ്യാന്തര വിപണിയിലുണ്ടായ ലാഭമെടുപ്പു മൂലം വില 42,000 രൂപയിലേക്കു വീണ്ടുമെത്തിയെങ്കിലും വില ഇനിയും ഉയരാനുള്ള സാധ്യതകളാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവും അധികം വിലക്കയറ്റം ഉണ്ടായ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണു സ്വര്‍ണം.
1973ല്‍ കേരളത്തില്‍ ഒരു പവന്റെ വില 220 രൂപയായിരുന്നു. 1973ല്‍ 24 കാരറ്റ് തങ്കക്കട്ടിയുടെ വില കിലോഗ്രാമിന് 27,850 രൂപയായിരുന്നു. ഇന്ന് 59 ലക്ഷം രൂപ. 21000 ശതമാനം വര്‍ധന. 1971ല്‍ പണപ്പെരുപ്പം തടയാനായി സ്വര്‍ണത്തിന് പകരമായി അമേരിക്ക ഡോളറിനെ ലോക കറന്‍സിയായി പ്രഖ്യാപിക്കുമ്പോള്‍ ഒരു ഔണ്‍സിന്റെ വില 35 ഡോളര്‍. 55 മടങ്ങ് വില വര്‍ധിച്ച് ഇപ്പോള്‍ 1935 ഡോളര്‍. വര്‍ധന 16500 ശതമാനം. ഇങ്ങനെ റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണു സ്വര്‍ണം. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും കാണുന്നത്.
2015 മാര്‍ച്ചില്‍ സ്വര്‍ണവില 19000 നിലവാരത്തിലേക്ക് തിരിച്ചെത്തി. 1720 എന്ന 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയതും 2015 ല്‍ ആണ്. 2016 മുതല്‍ 2019 ന്റെ അവസാനം വരെ സ്വര്‍ണവിലയില്‍ കാര്യമായ ചലനങ്ങളുണ്ടായില്ല. എന്നാല്‍ 2019 ന്റെ അവസാനത്തോടെ സ്വര്‍ണവില ഉയര്‍ന്നു തുടങ്ങി. 2019 മാര്‍ച്ചില്‍ 23720 രൂപയായിരുന്ന സ്വര്‍ണം ഡിസംബറില്‍ 29000 നിലവാരത്തിലേക്കു കുതിച്ചു. 2020 ന്റെ ആദ്യം തന്നെ 30000 രൂപയെന്ന നിലവാരവും മറികടന്നു. പിന്നീട് കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണും സാമ്പത്തിക അസ്ഥിരതയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വന്‍തോതില്‍ കൂട്ടി. വലിയ സാമ്പത്തിക പ്രതിസന്ധി ലോകമാകെ നേരിട്ടപ്പോള്‍ വന്‍കിട നിക്ഷേപകര്‍ സുരക്ഷിത സ്വര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തില്‍ അഭയം തേടി.
യുദ്ധത്തെത്തുടര്‍ന്നുണ്ടായ മാന്ദ്യ ഭീഷണിയാണ് ഇപ്പോള്‍ വില ഉയര്‍ത്തുന്നത്. യുദ്ധം പണപ്പെരുപ്പം രൂക്ഷമാക്കി. പണപ്പെരുപ്പം കുറയ്ക്കാന്‍ കേന്ദ്ര ബാങ്കുകളൊന്നാകെ പലിശ ഉയര്‍ത്തല്‍ നടപടികളിലേക്കു കടന്നു. സ്വര്‍ണമാണു സുരക്ഷിത നിക്ഷേപമെന്ന ചിന്ത വന്‍കിട നിക്ഷേപകരില്‍ വീണ്ടും ഉടലെടുക്കാന്‍ സാമ്പത്തിക അസ്ഥിരാവസ്ഥയും മുരടിപ്പും കാരണമാകുന്നുണ്ട്.ഡോളര്‍ ദുര്‍ബലമാകുന്നതും രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ ഏറ്റവും ശക്തമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.. രാജ്യാന്തര വില റെക്കോര്‍ഡിലെത്താതിരുന്നിട്ടും രാജ്യത്തു സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്താനുള്ള കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകര്‍ച്ചയാണ്.
സ്വര്‍ണ്ണവില ഇങ്ങനെ നേരെ മുകളിലേയ്ക്ക് തന്നെ പോകുന്നത് ഏറെ പ്രതിസന്ധിയിലാക്കുന്നതും കേരളത്തെ തന്നെയാണ്. ലോകത്തിന്റെ മിക്കവാറുമുള്ള വാണിജ്യ കേന്ദ്രങ്ങളില്‍ മലയാളികള്‍ക്ക് ജ്വല്ലറികളും ആഭരണ നിര്‍മ്മാണവുമൊക്കെയുണ്ട്.
വിലക്കയറ്റം രൂക്ഷമായി തുടര്‍ന്നാല്‍ സ്വര്‍ണ്ണ ഉപഭോഗം കുറയാനിടയുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ പലതും പൂട്ടി പോകേണ്ടി വരാനാണ് സാധ്യത. എന്നാല്‍ കേന്ദ്ര ബജറ്റില്‍ നികുതി കുറയ്ക്കുമെന്നറിഞ്ഞു കൊണ്ട് സ്വര്‍ണ്ണ മൊത്തക്കച്ചവട ലോബി കൃത്രിമമായി വിലവര്‍ദ്ധിപ്പിക്കുന്നതെന്ന ആരോപണവുമുയരുന്നുണ്ട്. കല്യാണത്തിനും നിക്ഷേപത്തിനും നല്ല സമ്പാദ്യമായി കരുതി പോരുന്ന സ്വര്‍ണ്ണം കൈപൊള്ളിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കാണെത്തുന്നത്.
വസ്തുവിന് വില കുറഞ്ഞതും സാമ്പത്തിക ഇടപാടുകളില്‍ നിയന്ത്രണങ്ങള്‍ വന്നതോടെയുമാണ് പണമുള്ളവര്‍ സ്വര്‍ണ്ണം വാങ്ങി കൂട്ടിയത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങിയവര്‍ക്കാകട്ടെ മറ്റെന്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ലാഭമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha