വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തൃശ്ശൂരിൽ ബന്ധം വേർപെടുത്തിയ സംഭവം ഒത്തുതീർപ്പിലേയ്ക്ക്: ഒരുലക്ഷം രൂപയും, താലിയും വരന്: സാമ്പത്തികമായി കഷ്ടതയിലായ വധുവിൻ്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ബാധ്യതയെന്ന് ബന്ധുക്കൾ
തൃശ്ശൂരിൽ താലികെട്ട് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിവാഹബന്ധം വേണ്ടെന്ന് വധു പറഞ്ഞ സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ച ഒത്തുതീർപ്പിലേയ്ക്ക്. വിവാഹബന്ധം ഒഴിയാൻ ഇരു വീട്ടുകാരും സമ്മതിച്ചെന്നും അതേസമയം നഷ്ടപരിഹാരമായി ഒരുലക്ഷം രൂപയും വരൻ യുവതിയുടെ കഴുത്തിൽ കെട്ടിയ താലി മാലയും വധുവിൻ്റെ വീട്ടുകാർ വരൻ്റെ വീട്ടുകാർക്ക് കൊടുക്കണമെന്നുമാണ് ഈ വിഷയമവുമായി ബന്ധപ്പെട്ടവർ പറയുന്നത്. സാമ്പത്തികമായി വലിയ കഷ്ടതയിലായ വധുവിൻ്റെ കുടുംബത്തിന് താങ്ങാൻ കഴിയാത്ത ബാധ്യതയാണ് ഇതുമൂലമുണ്ടായതെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
നിശ്ചിത ദിവസത്തിനുള്ളിൽ ഈ തുക നൽകിക്കൊള്ളാമെന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ വധുവിൻ്റെ വീട്ടുകാർ ഇപ്പോൾ ഉറപ്പ് നൽകിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് വിവാഹത്തിന് പിന്നാലെ നാടകീയ സംഭവങ്ങൾ ഉടലെടുത്തത്. കുന്നംകുളം തെക്കേപ്പുറത്താണ് വരൻ്റെ വീടിൻ്റെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയത്. സാമ്പത്തികമായി അത്ര മെച്ചമൊന്നുമല്ലാത്ത കുടുംബങ്ങളാണ് വരൻ്റേയും വധുവിൻ്റേയും. രണ്ടുകൂട്ടരും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്.
വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കുള്ള മെയിൻ റോഡിലാണ് വാഹനത്തിൽ വധു വന്നിറങ്ങിയത്. അവിടെ നിന്ന് വരൻ്റെ വീട്ടിലേക്ക് നടന്നുവേണമായിരുന്നു പോകാൻ. മാത്രമല്ല പട്ടയം ലഭിക്കാത്ത ഭൂമിയായിരുന്നു വരന് സ്വന്തമായുണ്ടായിരുന്നത്. വീടിൻ്റെ പിൻവശം വഴിയാണ് വരനും വധുവും വീട്ടിലേക്ക് പ്രവേശിച്ചതും. റോഡിൻ്റെയും വീടിൻ്റെയും ശോചനീയാവസ്ഥ കണ്ട് നടന്നു വരുന്ന വഴിയിൽ വച്ചുതന്നെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, `എനിക്കിവിടെ നിൽക്കാൻ വയ്യ´ എന്നും പെൺകുട്ടി കൂടെ വന്നവരോട് പറഞ്ഞിരുന്നു.
വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ വീടിനു പുറത്താണ് നിന്നത്. തൻ്റെ വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ വധുവിൻ്റെ വീട്ടുകാരെ ചിലർ വിവരമറിയിച്ചു. കുറച്ചുനേരമിരുന്നിട്ടും തൻ്റെ വീട്ടുകാർ എത്താത്തതിനെ തുടർന്ന് പെൺകുട്ടി തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയിൽ ബന്ധം വേർപ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ വീട്ടിലേക്ക് താൻ വരില്ലെന്ന് വിളിച്ചു പറഞ്ഞാണ് വധു പിന്തിരിഞ്ഞോടിയത്. വധു ഓടുന്നതു കണ്ട് വരൻ്റെ ബന്ധുക്കൾ പരിഭ്രമിച്ചു. പിന്നാലെ ചെന്ന് ഇവർ വധുവിനെ ബലമായി തിരികെ കൊണ്ടു വരികയായിരുന്നു.
വീട്ടിലേക്ക് കയറുന്ന ചടങ്ങ് തീർക്കാൻ ബന്ധുക്കൾ വധുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങുകൾ കഴിഞ്ഞശേഷം നമുക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞെങ്കിലും വധു തൻ്റെ നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ വരൻ്റെ ബന്ധുക്കൾ ആശങ്കയിലായി. കൂലിപ്പണിക്കാരനാണ് വരൻ. പട്ടയം ലഭിക്കാത്ത അഞ്ച് സെൻ്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതേസമയം പട്ടയം ഉടൻ ലഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ഓടും ഓലയും കുറേ ഭാഗങ്ങൾ ഷീറ്റും ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിക്കു വേണ്ടസ്വകാര്യത പോലും വീട്ടിലില്ലെന്ന് പെൺകുട്ടി പറഞ്ഞു. മാത്രമല്ല വീടിനുള്ളിലെ മുറികളിൽ കതകില്ലെന്നും അതിനുപകരം കർട്ടനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പെൺകുട്ടി ആരോപിച്ചതായാണ് റിപ്പോർട്ടുകൾ. ബാത്ത്റൂം സൗകര്യം പോലും പരിമിതമാണെന്നും യുവതി ചൂണ്ടിക്കാട്ടി. ബാത്ത്റൂമിൻ്റെ വാതിൽ ഇളകി വീണതാണെന്നും ഉപയോഗിക്കണമെങ്കിൽ അത് ചാരിവയ്ക്കമെന്നും പെൺകുട്ടി ആരോപിച്ചു.
ഇതോടെ വരൻ്റെ വീട്ടുകാർ പ്രതിരോധത്തിലായി. തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാഹ മണ്ഡപത്തിൽ നിന്നു വിളിച്ചു വരുത്തി. ചടങ്ങിൽ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി വഴങ്ങിയില്ല. അതിനിടെ വധുവും വരനും പരസ്പരം തള്ളി പറയുകയും ചെയ്തതോടെ പ്രശ്നം ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർത്തിന് കാരണമായി. പ്രശ്നം കൈവിട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വധുവിനോട് സംസാരിച്ചു.
വീട്ടിൽ കയറിക്കൂടെ എന്ന് വധുവിനോട് പൊലീസ് ചോദിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. ഒടുവിൽ വരൻ്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാരോടും പൊലീസ് സംസാരിച്ചു. അവർക്കും പെൺകുട്ടിയെ തിരിച്ചു കൊണ്ടു പോകണമെന്ന ആഗ്രഹമായിരുന്നു. തുടർന്ന് പൊലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ഇതിൻ്റെ ഭാഗമായിട്ടുള്ള ചർച്ചയിലാണ് നഷ്ടപരിഹാരം നൽകി പ്രശ്നം ഒത്തുതീർക്കാൻ തീരുമാനമായത്. താലി കെട്ടു കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി വിവാഹത്തിൽ നിന്നു പിൻമാറിയത്. വധു വീട്ടിൽ കയറുന്ന ചടങ്ങുകൾക്കിടയിലായിരുന്നു പിൻമാറ്റം. ഇതോടെ വരൻ്റെ വീട് സംഘർഷഭരിതമായി മാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha