അരിക്കൊമ്പന് വേണ്ടി അവന്റെ കാമുകി ഇറങ്ങിയോ..? അപ്പർ കോതയാറും നെയ്യാർ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റർ മാത്രം കാമുകിയെ കാണാൻ അരിക്കൊമ്പൻ ഇനി തിരുവനന്തപുരം വഴി ചിന്നക്കനാലിലേയ്ക്ക്..!
പലചരക്ക് കട ആക്രമിച്ച് കാട്ടുകൊമ്പൻ പടയപ്പ. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയാണ് പടയപ്പ തകർത്തത്. കടയുടെ വാതിൽ തകർത്തു അകത്ത് കയറിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇതോടെ കാട്ടുകൊമ്പൻ സ്ഥലം വിട്ടു.
ഇതു പത്തൊമ്പതാം തവണയാണ് പുണ്യവേലിന്റെ കട കാട്ടാന ആക്രമിക്കുന്നത്. പടയപ്പയുടെ ആക്രമണം ആദ്യമാണ്. കടയോട് ചേർന്നു തന്നെയാണ് പുണ്യവേലിന്റെ വീടും. കാട്ടാന ആക്രമണം പതിവായതോടെ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്നു. പടയപ്പ കട ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിരുവനന്തപുരത്തിന് തൊട്ടടുത്താണ് അരിക്കൊമ്പനുള്ളത്. തമിഴ്‌നാട് വനം വകുപ്പ് കോതയാർ അണക്കെട്ടിനോടുചേർന്നുള്ള വനമേഖലയിൽ ചൊവ്വാഴ്ച തുറന്നുവിട്ട അരിക്കൊമ്പന് അവശതയുണ്ടെന്നാണ് സൂചന. ക്ഷീണിതനായതിനാൽ അധികം കാട്ടിനുള്ളിലേക്ക് പോയിട്ടില്ല. കോതയാർ അണക്കെട്ടിൽനിന്ന് വെള്ളം കുടിച്ചശേഷം സമീപത്തുതന്നെ ചുറ്റിത്തിരിയുകയാണ്. ആരോഗ്യം വീണ്ടെടുത്താൽ അരിക്കൊമ്പൻ എങ്ങോട്ട് നീങ്ങുമെന്നതാണ് ഉയരുന്ന ചോദ്യം. നെയ്യാർ വന മേഖലയിലേക്ക് അടക്കം എത്താനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിരീക്ഷണം കേരളം നടത്തുന്നു. റേഡിയോ കോളർ സിഗ്നലുകൾ പരിശോധിച്ച് അരിക്കൊമ്പന്റെ യാത്ര ഏതു വഴിയെന്ന് ഉറപ്പാക്കും.
കേരളത്തിലേക്ക് അരിക്കൊമ്പൻ കടക്കില്ലെന്ന് ഈ ഘട്ടത്തിൽ ഉറപ്പിക്കാൻ കഴിയില്ല. ആനയെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കോതയാറിനടുത്ത് മുതുകുഴിവയലിൽ ആനപ്പാതയുണ്ടെന്നും അതുവഴി കേരളത്തിന്റെ വനമേഖലയിലേക്ക് ആന സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് കരുതുന്നു. അങ്ങനെ വന്നാൽ തിരുവനന്തപുരത്തെ മലയോരത്താകും എത്തുക. തുമ്പിക്കൈയിലെയും ശരീരത്തിലെയും മുറിവുകൾ ഉണങ്ങിയിട്ടില്ല. ആനയെ നിരീക്ഷിച്ച് ചികിത്സ നൽകാനുള്ള സാധ്യതയും കുറവാണ്. ആരോഗ്യം വീണ്ടെടുത്ത ശേഷമേ അരിക്കൊമ്പൻ നടന്നു നീങ്ങാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ഉടൻ കേരളത്തിലേക്ക് നടന്നെത്തില്ല.
ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയിൽ പശ്ചിമഘട്ട മലനിരകൾ താണ്ടി കേരളത്തിന്റെ വനമേഖലയിലേക്ക് അരിക്കൊമ്പനെത്താനുള്ള സാധ്യത വിരളമാണ്. കമ്പത്തുനിന്ന് ഇരുനൂറോളം കിലോമീറ്റർ അകലെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുൺടെന്തുറ കടുവാസങ്കേത്തിൽ തിങ്കളാഴ്ച വൈകീട്ട് അരിക്കൊമ്പനെ എത്തിച്ചിരുന്നു. മണിമുത്താർ വെള്ളച്ചാട്ടം, മാഞ്ചോല എസ്റ്റേറ്റ്, നാലുമുക്കുവഴിയാണ് ഇവിടെയെത്തിയത്. ഇടുക്കിയെയും തമിഴ്‌നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ട സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ ജാഗ്രത ശക്തമാണ്.
തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയ്യാർ, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും. അപ്പർ കോതയാറും നെയ്യാർ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റർ മാത്രമാണ്. ചെങ്കുത്തായ മലനിരകളും കുത്തിറക്കങ്ങളും ഉള്ള നിബിഡ വനമേഖല ആയ ഈ പ്രദേശത്ത് കൂടെ അരി കൊമ്പന് വെറും 20 മുതൽ 30 വരെ കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാർ വന്യജീവി സങ്കേതത്തിലാ തൊട്ടടുത്ത അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിലോ എത്താം.
കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലും അരി കൊമ്പന് നിഷ്പ്രയാസം കടക്കാനാകും. തോട്ടം മേഖലയും അതുപോലെ ജനവാസ കേന്ദ്രവും ഇവിടെ കൂടുതലാണ്. അരി കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിക്കുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട് വനം വകുപ്പുമായും ആശയ വിനിമയം നടത്തുന്നുണ്ട്. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ ആനനിരത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്. ആനനിരത്തിയിലെ റബർ തോട്ടങ്ങൾ വൻതോതിൽ മുറിച്ചതിനാൽ ഇവിടം കാടിനു സമാനമാണ്.
തിരുവനന്തപുരത്തു നിന്നും 152 കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടൻതുറൈ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ് ഇത്. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. ഒരു ദിവസം 40 മുതൽ 100 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകും കാട്ടാനകൾക്ക്. കാട്ടാക്കടയ്ക്കു സമീപം കുറ്റിച്ചൽ പഞ്ചായത്തിൽപ്പെട്ട പരുത്തിപ്പള്ളി റേഞ്ചിൽ അരിക്കൊമ്പൻ എത്താനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.
അഗസ്ത്യാർ വനമേഖല ഭാഗത്ത് ചെങ്കുത്തായ പ്രദേശങ്ങളുള്ളതിനാൽ ഇതു വഴി നെയ്യാറിലെത്താൻ അരിക്കൊമ്പന് ബുദ്ധിമുട്ടുകളേറെയായിരിക്കുമെന്നും ചില വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, നാഗർകോവിൽ മേഖലയിലെ മലനിരകൾക്ക് അധികം ഉയരമില്ല. ഇവിടെ തോട്ടം മേഖല കൂടുതലാണ്. അതു കൊണ്ട് അരി കൊമ്പൻ അങ്ങോട്ട് നീങ്ങിയാലും അത്ഭുതപ്പെടാനില്ല.
https://www.facebook.com/Malayalivartha