നിന്നെ വിവാഹം ചെയ്തില്ലെങ്കിൽ ഞാനൊരു പുരോഹിതനാകും '...ആ 12കാരന്റെ പ്രണയലേഖനത്തിൽ നിന്ന്....

സഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ ശബ്ദം ഉയര്‍ത്തിയ വലിയ ഇടയന്‍. യുദ്ധം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, ആഗോള താപനം ലോകത്തെ ബാധിക്കുന്ന എല്ലാ വിശയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്ത് അടിയുറച്ചു മനുഷ്യ സ്‌നേഹി. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്. ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരിച്ച് പരമാധ്യക്ഷ പദവിയിലേക്ക് എത്തിയ മാര്‍പാപ്പയുടെ പിന്നീടുള്ള ജീവിതവും പേരിനോട് നീതി പുലര്‍ത്തുന്നതായിരുന്നു. അതേസമയം പപ്പയുടെ കുട്ടിക്കാലത്തെ ചില സംഭവങ്ങളും ഇപ്പോൾ വാർത്തയാകുന്നു . അതിൽ ചിലത് വളരെ രസകരവുമാണ്
നിന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഞാനൊരു പുരോഹിതനാകും'; 'ചുവന്ന മേല്‍ക്കൂരയുള്ള വെളുത്ത കൊച്ചുവീട് നമ്മള്‍ സ്വന്തമാക്കും; ആ 12 കാരന്റെ പ്രണയലേഖനം ഇങ്ങനെയാണ്
അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ മെംബ്രില്ലര്‍ സ്ട്രീറ്റിലെ ജോര്‍ജ്ജ് എന്ന വികൃതിപയ്യൻ തൊട്ടടുത്തെ വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ചു- അമാലിയ ഡാമോണ്ടെ എന്നായിരുന്നു അവളുടെ പേര്.
എല്ലാം തുടങ്ങിയത് ആ ഒരു കത്തില്‍ നിന്നാണ്. ആ കൊച്ചു കൗമാരക്കാരന്‍റെ കത്ത് പെണ്‍കുട്ടി നിഷ്ക്കരുണം തിരസ്കരിച്ചു, മാത്രമല്ല പെൺകുട്ടിയുടെ 'അമ്മ ജോർജ്ജിന്റെ കത്ത് കയ്യോടെ പൊക്കി ... അതോടെ രണ്ടുപേരെയും അകറ്റിനിർത്താൻ ആ 'അമ്മ ശ്രമിച്ചു .. കുഞ്ഞു ജോർജിന് അത് വിഷാദവും ഹൃദയവേദനയും ഉണ്ടാക്കി
പതിറ്റാണ്ടുകള്‍ക്ക് ശേഷം, അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍, അമാലിയ ആണ് ആക്കാര്യം തുറന്നുപറഞ്ഞത്. കത്തിനൊപ്പം'ചുവന്ന മേല്‍ക്കൂരയുള്ള ഒരു ചെറിയ വെളുത്ത വീട് അദ്ദേഹം എനിക്കായി വരച്ചുല്‍കി. ഞാനത് നന്നായി ഓര്‍ക്കുന്നു. 'നമ്മള്‍ വിവാഹിതാരുമ്പോള്‍ ഇത് സ്വന്തമാക്കും' അദ്ദേഹം എഴുതി. 'ഞാന്‍ നിന്നെ വിവാഹം കഴിച്ചില്ലെങ്കില്‍, ഞാന്‍ ഒരു പുരോഹിതനാകാന്‍ പോകുന്നു' അദ്ദേഹം അമാലിയ്ക്ക് എഴുതിയിരുന്നു.
അദ്ദേഹം എഴുതിയ കത്ത് വീട്ടുകാര്‍ പിടിക്കപ്പെട്ടതായും അമ്മ കത്ത് പൊട്ടിച്ചുവായിച്ചതായും അമാലിയ അഭിമുഖത്തില്‍ പറയുന്നു. കത്ത് കണ്ടതിന് പിന്നാലെ ആണ്‍കുട്ടിയില്‍ നിന്ന് പ്രണയലേഖനം ലഭിച്ചോയെന്ന് അമ്മ ചോദിച്ചതായും അതിനുശേഷം പരസ്പരം അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ കഴിയുന്നതെല്ലാം ചെയ്തായും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അധികം താമസിയാതെ മെംബ്രില്ലര്‍ സ്ട്രീറ്റില്‍ നിന്നും ജോര്‍ജ് മരിയോ ബെര്‍ഗോളിയോ താമസം മാറി. പിന്നീട് അവിടെ നിന്ന് താമസം മാറിയ അമാലിയ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ തന്റെ അയൽക്കാരനെ കുറിച്ച് അവർ എന്നും ഓർമ്മിച്ചിരുന്നു .പക്ഷേ ഒരിക്കലും ആ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചില്ല
ജോർജ്ജ് ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സര്‍വകലാശാലയില്‍ ചേര്‍ന്നു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം. പൗരോഹിത്യത്തിലേക്കുള്ള ഉള്‍വിളി തോന്നിയതോടെ കാമുകിയുമായി വേര്‍പിരിഞ്ഞു.
ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ് ആയിരിക്കെ, കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ, 2013ല്‍ കത്തോലിക്കാ സഭയുടെ 266ാം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണു സ്വീകരിച്ചത്.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനത്ത് എത്തുന്നത് .വത്തിക്കാനിലെ കൊട്ടാരത്തില്‍ നിന്നും അതിഥി മന്ദിരത്തിലെ സാധാരണ മുറിയിലേക്ക് താമസം മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ ലളിത ജീവിതം കൊണ്ടും ലോകത്തിന് മാതൃകയായി. ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴും ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണ ആവശ്യമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ചത്. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ 1936 ഡിസംബര്‍ 17നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ജനനം. ജോര്‍ജ് മാരിയോ ബര്‍ഗോളിയോ എന്ന പേരില്‍ റെയില്‍വേയിലെ അക്കൗണ്ടന്റായ മാരിയോ ഗ്യൂസെപ്പെ ബര്‍ഗോളിയോ വസാല്ലോ റെജീന മരിയ സിവോറി ഗോഗ്‌ന ദമ്പതികളുടെ അഞ്ച് മക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറ്റലിയിലെ ഫാസിസത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇറ്റലിയില്‍ നിന്നും പലായനം ചെയ്തവരായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പൂർവികർ.
കടുത്ത ഫുട്‌ബോള്‍ ആരാധകനായി വളര്‍ന്ന ജോര്‍ജ് മാരിയോ ഏതൊരു അര്‍ജന്റീനക്കാരനെയും ബ്യൂനസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബിന്റെ അംഗത്വവും സ്വന്തമാക്കിയിരുന്നു. വിദ്യാര്‍ഥിയായിരിക്കെ ക്ലബില്‍ ബൗണ്‍സറായി ജോലി. ഡിപ്ലോമ നേടിയ ശേഷം ലബോറട്ടറി ടെക്‌നീഷ്യനായി. യുവാവായ ബര്‍ഗോളിയോയെ അക്കാലത്തെ അര്‍ജന്റീനയുടെ രാഷ്ട്രീയ അന്തരീക്ഷം ഏറെ സ്വാധീനം ചെലുത്തി. സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്‌കാരങ്ങള്‍ക്കു കാരണമായ പെറോണിസത്തിലും ആകൃഷ്ടനായിരുന്നു. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ പുരോഗതിയായിരുന്നു ജോര്‍ജ് മാരിയോ സ്വപ്‌നം കണ്ടത്.
21-ാം വയസ്സില്‍ ബ്യൂനസ് ഐറിസിലെ വില്ല ഡെവോട്ടോയില്‍ സെമിനാരി പഠനത്തിനു ചേര്‍ന്നെങ്കിലും 33ാം വയസില്‍ 1969 ല്‍ ആണ് വൈദികപട്ടം സ്വീകരിച്ചത്. 1969 ഡിസംബര്‍ 13ന് വൈദികനായി. 1973 മുതല്‍ 1979 അര്‍ജന്റീനന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍. 1980ല്‍ താന്‍ പഠിച്ച സാന്‍ മിഗ്വല്‍ സെമിനാരിയുടെ റെക്ടര്‍ പദവി സ്വീകരിച്ചു. 1998ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്. 2001ല്‍ കര്‍ദിനാളായി. വത്തിക്കാന്‍ ഭരണകൂടമായ റോമന്‍ കൂരിയായുടെ വിവിധ ഭരണ പദവികളിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2005ല്‍ അര്‍ജന്റീനയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായും ഒന്നിലധികം തവണം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ് ആയിരിക്കെ ഔദ്യോഗിക വസതിയില്‍ താമസിക്കാതെ ചെറിയൊരു അപ്പാര്‍ട്മെന്റില്‍ ജീവിച്ചും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചും ലാളിത്യ ജീവിതമായിരുന്നു ജോര്‍ജ് മാരിയോ ബര്‍ഗോളിയോ സ്വീകരിച്ച് പോന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്തതിന് പിന്നാലെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടൊപ്പം പരമോന്നത പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു.
ഇനി ലോകം കാത്തിരിക്കുന്നത് പുതിയ പാപ്പയെ വരവേൽക്കാനാണ് .
https://www.facebook.com/Malayalivartha