ദാരിയ-ഇ-നൂർ രത്നം ഇപ്പോൾ എവിടെ ? ബംഗ്ലാദേശിലെ സൊനാലി ബാങ്ക് നിലവറയിൽ ഈ രത്നമുണ്ടോ ?

ലോകത്തിലെ ഏറ്റവും നിഗൂഢവും ചരിത്രപരവുമായ വജ്രങ്ങളിൽ ഒന്നായ ദാരിയ-ഇ-നൂർ, അഥവാ കോഹിനൂർ വജ്രത്തിന്റെ ‘സഹോദരി’, ബംഗ്ലാദേശിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിന്റെ നിലവറയിൽ ഒളിപ്പിച്ചിരിക്കുകയാണോ? ഈ ചോദ്യം ലോകമെമ്പാടുമുള്ള ചരിത്രകാരന്മാരെയും രത്നക്കല്ല് വിദഗ്ദ്ധരെയും ഒരേപോലെ ആകർഷിക്കുകയാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സോണാലി ബാങ്കിൻ്റെ ഈ നിലവറ തുറക്കാൻ തീരുമാനിച്ചതായി വന്ന റിപ്പോർട്ടുകളാണ് ഈ നിഗൂഢത വീണ്ടും ചർച്ചാ വിഷയമാക്കിയത്. ഈ നീക്കം, ഏകദേശം 114.5 കോടി രൂപ (13 മില്യൺ ഡോളർ) വിലമതിക്കുന്ന ഈ ചരിത്രരത്നത്തിന്റെ യഥാർത്ഥ വിധി വെളിപ്പെടുത്തുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ബംഗ്ലാദേശിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ പൊതു വാണിജ്യ ബാങ്കാണ് സോണാലി ബാങ്ക്
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ ദീർഘകാലമായി അടച്ചിട്ടിരിക്കുന്ന ഒരു നിലവറ ഉടൻ തുറക്കാനിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും കൗതുകകരവും വിലയേറിയതുമായ വജ്രങ്ങളിൽ ഒന്നായ ദരിയ-ഇ-നൂർ ഈ നിലവറയിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 'കോഹിനൂരിന്റെ സഹോദരി' എന്ന് വിളിക്കപ്പെടുന്ന ഈ രത്നം ചരിത്രപരമായി പ്രശസ്തിയാർജ്ജിച്ച ഇന്ത്യയിലെ വജ്രഖനിയായ ഗോൽക്കൊണ്ട ഖനികളിൽ നിന്നാണ് കണ്ടെത്തിയത്. മുഗൾ, മറാത്ത, സിഖ് ഭരണാധികാരികളുടെ കൈകളിലൂടെ കടന്നുപോയ ഈ വജ്രം നീണ്ട യാത്രക്ക് ശേഷം പൊതുരേഖയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.
1739 വരെ മുഗൾ ചക്രവർത്തിമാരുടെ കൈവശമായിരുന്ന ഈ വജ്രം, പേർഷ്യൻ ഭാഷയിൽ ‘പ്രകാശത്തിൻ്റെ കടൽ’ എന്ന് അർത്ഥം വരുന്ന ദാരിയ-ഇ-നൂർ, അന്നത്തെ മുഗൾ ട്രഷറി കൊള്ളയടിച്ചുകൊണ്ട് പേർഷ്യയിലെ നാദിർ ഷായാണ് സ്വന്തമാക്കിയത്. പിന്നീട് കോഹിനൂർ ഉൾപ്പെടെയുള്ള മറ്റ് ആഭരണങ്ങൾക്കൊപ്പം ദാരിയ-ഇ-നൂറും പേർഷ്യയിലേക്ക് കൊണ്ടുപോയി. ഒരു കാലത്ത് മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ സിംഹാസനത്തിൽ സ്ഥാപിച്ചിരുന്ന ഒരു വലിയ പിങ്ക് വജ്രത്തിന്റെ ഭാഗമായിരുന്നു ഇത്. ഈ രത്നം പിന്നീട് രണ്ടായി മുറിക്കപ്പെടുകയും, അതിലെ വലിയ ഭാഗം ദാരിയ-ഇ-നൂർ എന്നും ചെറിയ 60 കാരറ്റ് കഷണം നൂർ-ഉൽ-ഐൻ എന്നും അറിയപ്പെട്ടു.
ദാരിയ-ഇ-നൂറിൻ്റെ യാത്ര അവിടെ അവസാനിച്ചില്ല. ദക്ഷിണേന്ത്യയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്ന് ഉത്ഭവിച്ച ഈ രത്നം, മറാത്ത രാജാക്കന്മാർ, ഹൈദരാബാദിലെ നവാബ്, ഒടുവിൽ കോഹിനൂറിൻ്റെ ഉടമയായിരുന്ന മഹാരാജ രഞ്ജിത് സിംഗ് എന്നിവരുടെ കൈകളിലൂടെ കടന്നുപോയി. പിന്നീട്, രഞ്ജിത് സിംഗിന്റെ ഇളയ മകൻ ദലിപ് സിംഗിനെ നിർബന്ധിപ്പിച്ച് ബ്രിട്ടീഷുകാർക്ക് ഈ വജ്രം കൈമാറേണ്ടി വന്നു.
കോഹിനൂർ പോലെ അത്ര തന്നെ വലിയ മൂല്യമുണ്ടായിട്ടും, ദാരിയ-ഇ-നൂർ ബ്രിട്ടീഷ് രാജകുടുംബത്തെ അത്രയധികം ആകർഷിച്ചില്ലെന്ന് രേഖകൾ പറയുന്നു. 1887-ൽ ലേഡി ഡഫറിൻ ഈ വജ്രത്തെക്കുറിച്ച് തൻ്റെ ഓർമ്മക്കുറിപ്പുകളിൽ “ഒരു പരന്ന വജ്രം ആയതിനാൽ, ദാരിയ-ഇ-നൂർ ഞങ്ങൾക്ക് അത്ര ആകർഷകമായി തോന്നിയില്ല” എന്ന് കുറിച്ചിരുന്നു.
ബ്രിട്ടീഷ് ജ്വല്ലറികളായ ഹാമിൽട്ടൺ & കമ്പനിയുടെ രേഖകൾ വെളിപ്പെടുത്തുന്നത് പ്രകാരം ഈ വജ്രം വളരെക്കാലം ഇന്ത്യയിലെ മറാത്ത ഭരണാധികാരികളുടെ കൈവശമായിരുന്നു എന്നാണ്. പിന്നീട് ഹൈദരാബാദിലെ മന്ത്രിയായിരുന്ന നവാബ് സിറാജുല്ല മുൽക്കിന്റെ കുടുംബം ഈ വജ്രം സ്വന്തമാക്കി. കോഹിനൂരും ദരിയ-ഇ-നൂറും ഒടുവിൽ പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗിന്റെ കൈവശമായി. അദ്ദേഹം അവ കൈകളിൽ കൈത്തണ്ടകൾ പോലെ ധരിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ രഞ്ജിത് സിംഗിന്റെ മരണശേഷം ഈ വജ്രങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലായി.
ദി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തതുപോലെ, ദരിയ-ഇ-നൂർ ലാഹോറിൽ നിന്ന് വിക്ടോറിയ രാജ്ഞിക്ക് അയച്ചുകൊടുത്തിരുന്നു. മഹാരാജ രഞ്ജിത് സിങ്ങിന്റെ മകൻ ദുലീപ് സിംഗിൽ നിന്നാണ് വജ്രം കണ്ടുകെട്ടിയത്. ദരിയ-ഇ-നൂരിൽ വിക്ടോറിയ രാജ്ഞി ആകൃഷ്ടയായില്ല. പിന്നീട് 1887-ൽ വൈസ്രോയി ലോർഡ് ഡഫറിനും ലേഡി ഡഫറിനും കൊൽക്കത്തയിലെ ബാലിഗഞ്ചിലുള്ള നവാബിന്റെ വീട്ടിൽ വെച്ച് വജ്രം കണ്ടതായി പറയപ്പെടുന്നു.
1862-ൽ ധാക്കയിലെ ആദ്യത്തെ നവാബായ ഖ്വാജ അലിമുല്ലയാണ് ഈ വജ്രം ലേലത്തിൽ വാങ്ങിയത്. പിന്നീട്, 1908-ൽ അദ്ദേഹത്തിന്റെ പിൻഗാമിയായ നവാബ് സലിമുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഈ വജ്രം ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് പണയപ്പെടുത്തി. വായ്പയുടെ സമയത്ത് നവാബ് സലിമുല്ല ധാക്കയിലെ വജ്രവും മറ്റ് നിധികളും ഭൂമിയും (സ്വത്തുക്കളും) പണയപ്പെടുത്തി. വജ്രം ഒടുവിൽ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലേക്കും ഒടുവിൽ 1971-ൽ ബംഗ്ലാദേശ് സർക്കാരിന്റെ സോണാലി ബാങ്കിലേക്കും മാറ്റി. വജ്രത്തിന്റെ അറിയപ്പെടുന്ന അവസാനത്തെ രേഖയാണിത്.
ഇതിന് ശേഷം വജ്രം അപ്രത്യക്ഷമായതായി റിപ്പോർട്ടുണ്ട്. 2017-ൽ ഈ വജ്രം കാണാതായതായി കിംവദന്തികൾ പരന്നപ്പോൾ, ബാങ്ക് ഉദ്യോഗസ്ഥർ തങ്ങൾ അത് കണ്ടിട്ടില്ല എന്ന് പോലും അവകാശപ്പെട്ടിരുന്നു.
1908-ലെ കോടതി രേഖകൾ പ്രകാരം, ദാരിയ-ഇ-നൂർ 108 വിലയേറിയ വസ്തുക്കളടങ്ങിയ ഒരു നിധിശേഖരത്തിൻ്റെ ഭാഗമായിരുന്നു. ഈ നിലവറ അവസാനമായി തുറന്നത് 1985-ലാണ്. നിലവറ തുറക്കുന്നതിനുള്ള ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ നീക്കം ദാരിയ-ഇ-നൂറിന്റെ നിഗൂഢതകൾക്ക് ഒടുവിൽ ഒരു വിരാമമിടുമെന്ന് പ്രതീക്ഷ നൽകുന്നുണ്ട്. ദാരിയ-ഇ-നൂർ ഇപ്പോഴും അവിടെയുണ്ടോ അതോ അത് മറ്റെവിടെയെങ്കിലും പോയോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളിൽ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ചരിത്രപരമായ നിഗൂഢതയുടെ ചുരുളഴിയുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ലോകം.
ലോകത്തിലെ ഏറ്റവും അമൂല്യവും, വിലമതിക്കാനാവാത്തതുമായ വജ്രങ്ങളിൽ ഒന്നാണ് കോഹിനൂർ. ഈ രത്നം നൂറ്റാണ്ടുകളോളം ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായിരുന്നു. ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ. .
പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തുനിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നുപോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ദുലീപ് സിംഗിൽ നിന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇത് സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യയെ കോളനിവത്കരിച്ച ബ്രിട്ടീഷുകാർ നടത്തിയ കൊടിയ ചൂഷണത്തിന്റെ പ്രതീകമാണ് കോഹിനൂർ. 1849-ൽ പഞ്ചാബ് പിടിച്ചടക്കിയ ശേഷം, ലാഹോർ ഉടമ്പടി പ്രകാരം ഈ വജ്രം ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയക്ക് കൈമാറാൻ അവർ ദുലീപ് സിംഗിനെ നിർബന്ധിതനാക്കി. യഥാർത്ഥത്തിൽ ഇത് ഒരു സമ്മാനമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സമ്പത്ത് ബലപ്രയോഗത്തിലൂടെ കവർന്നെടുത്തതിന്റെ ഉദാഹരണമായിരുന്നു
ഇന്ന് ‘കോഹിനൂർ’ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ, അത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു വേദനിക്കുന്ന അധ്യായത്തിന്റെ ഓർമ്മപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തിന് ശേഷം, ഈ വജ്രം തിരികെ ലഭിക്കണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടെങ്കിലും, അത് ഒരു തർക്കവിഷയമായി തുടരുകയാണ്. കോഹിനൂർ ഒരു വെറും രത്നമല്ല, അത് ഇന്ത്യയുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണ്.
https://www.facebook.com/Malayalivartha

























