രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ.
പെട്രോൾ വാഹനങ്ങൾക്ക് സമയബന്ധിതമായ നിയന്ത്രണങ്ങൾ, കർശനമായ ഫ്ലീറ്റ് നിയന്ത്രണങ്ങൾ, ഇ.വിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ, ചാർജിങ് സൗകര്യത്തിന്റെ വിപുലീകരണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇ.വി നയത്തിലുള്ളത്.
ഡൽഹിയിലെ വായു മലിനീകരണ പ്രതിസന്ധിക്ക് കാരണമാകുന്ന ഇന്ധന വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, നഗരത്തെ പൂർണമായും പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഗതാഗത വകുപ്പ് പുറത്തിറക്കിയ ഇ.വി കരട് നയം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾക്കായി 30 ദിവസത്തേക്ക് സമർപ്പിച്ചിരിക്കുകയാണ്.
അടുത്ത ജനുവരി ഒന്നുമുതൽ ഇലക്ട്രിക് മുചക്ര വാഹന വാഹനങ്ങൾക്ക് മാത്രമാണ് പുതിയ രജിസ്ട്രേഷന് അനുമതി നൽകുക. 2028 ഏപ്രിൽ ഒന്നുമുതൽ ഇരുചക്ര വാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാകുകയും ചെയ്യും . ഇതോടെ ഡൽഹിയിൽ പെട്രോൾ ടു വീലറുകളുടെ രജിസ്ട്രേഷന് അനുമതിയുണ്ടാകില്ല. കൂടാതെ അഗ്രഗേറ്റർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വാണിജ്യ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.
ഡെലിവറി സർവിസിനായി ഉപയോഗിക്കുന്ന ടു വീലറുകളും ഗുഡ്സ് വാഹനങ്ങളും 2026 ജനുവരി ഒന്നുമുതൽ ഇലക്ട്രിക് മാത്രമായിരിക്കും. നിലവിലുള്ള ബി.എസ്-VI ഇരുചക്ര വാഹനങ്ങൾക്ക് 2026 ഡിസംബർ 31 വരെ മാത്രമേ അനുമതി നൽകൂവെന്നും നയം വ്യക്തമാക്കുകയും ചെയ്യുന്നു.
അതേസമയം സ്കൂൾ ബസുകളും സർക്കാർ വാഹനങ്ങൾക്കും പുതിയ നയം ബാധകമാകും. സ്കൂൾ ബസുകൾ ഘട്ടംഘട്ടമായാണ് ഇലക്ട്രിക് ആക്കി മാറ്റുക. രണ്ടാം വർഷത്തിൽ 10 ശതമാനം വൈദ്യുത വാഹനങ്ങളാക്കുക, മൂന്നാം വർഷത്തിൽ 20ശതമാനം, 2030 ആകുമ്പോഴേക്കും 30ശതമാനം എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha























