ഡോക്ടര്‍ ഗര്‍ഭിണിയെ തട്ടിക്കൊണ്ട് പോയി ശസ്ത്രക്രിയ നടത്തി; ബന്ധുക്കളും ആശുപത്രി അധികൃതരും അറിഞ്ഞില്ല ; സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഡോക്ടര്‍ നൽകിയ മറുപടി ഇങ്ങനെ

ഗര്‍ഭിണിയായ യുവതിയെ തട്ടിക്കൊണ്ട് പോയി ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി. ജാര്‍ഖണ്ഡിലെ സുശീല്‍ കുമാര്‍ എന്ന ഡോക്ടറാണ് യുവതിയെ തട്ടിക്കൊണ്ട് പോയി പ്രസവ ശസ്ത്രക്രിയ നടത്തിയത്. ജാര്‍ഖണ്ഡിലെ പാടലീപുത്ര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെയാണ് സുശീല്‍ കുമാര്‍ തട്ടിക്കൊണ്ട് പോയത്. യുവതിതെ തട്ടിക്കൊണ്ട് പോയി താന്‍ ജോലി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് ഇയാള്‍ ശസ്ത്രക്രിയ നടത്തിയത്. എംബിബിഎസ് ബിരുദം മാത്രമുള്ള സുശീല്‍ കുമാര്‍ ഗൈനക്കോളജിസ്‌റ്റോ അനസ്‌തേഷ്യസ്‌റ്റോ ഇല്ലാതെയാണ് പ്രസവശസ്ത്രക്രിയ നടത്തിയത്. താന്‍ ശസ്ത്രക്രിയ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സുഹൃത്തിനെക്കൊണ്ട് എടുപ്പിക്കുകയും ചെയ്തു. ഡിസംബര്‍ ഒന്നിനാണ് ശസ്ത്രക്രിയ നടന്നത്. ഇയാള്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചു എന്ന അവകാശവാദത്തോടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സുശീല്‍ കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യുവതിയുടെ ബന്ധുക്കളുടെ അനുമതിയില്ലാതെയും അവരെ ആശുപത്രിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയും ശസ്ത്രക്രിയ നടത്തിയതിനും പ്രസവശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
തന്റെ നടപടിയെ ന്യായീകരിച്ച ഡോ. സുശീല്‍ കുമാര്‍, യുവതിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് അവകാശപ്പെട്ടു. ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇയാള്‍ അവകാശപ്പെട്ടു. രോഗികളുടെ ജീവന്‍ രക്ഷിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ താന്‍ ഇനിയും അത് ചെയ്യുമെന്നും സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























