തമിഴ്നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുവാദം നൽകരുതെന്ന് പരിസ്ഥിതി മന്ത്രാലയത്തിന് ഔദ്യോഗികമായി കത്ത് നൽകാൻ നീക്കം...
പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് സംബന്ധിച്ച പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കേരളത്തിൻ്റെ നിർദേശത്തെ തമിഴ്നാട് സർക്കാർ എതിർക്കുകയാണ്. മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് അനുമതി നൽകരുതെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്‍റെ നീക്കം. കേരളം മുന്നോട്ട് പോയാൽ കോടതിയലക്ഷ്യം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ ഉത്തരവുകൾ ലംഘിച്ച് പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നതിനുള്ള പഠനം നടത്താനുള്ള കേരളത്തിന്‍റെ നിർദേശം കേന്ദ്ര സർക്കാർ പരിഗണിച്ചതിൽ ശക്തമായ എതിർപ്പാണ് തമിഴ്നാട് രേഖപ്പെടുത്തുന്നത്. മേയ് 28 ന് ചേരുന്ന സമിതി യോഗത്തിൽ പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച അജണ്ട ഉപേക്ഷിക്കുകയും ഭാവിയിൽ കേരളത്തിൽ നിന്ന് അത്തരം ഒരു നിർദ്ദേശവും ഏറ്റെടുക്കാതിരിക്കുകയും ചെയ്യണമെന്നുമാണ് തമിഴ്നാടിന്‍റെ ആവശ്യം. നിലവിലുള്ള അണക്കെട്ട് എല്ലാ മേഖലകളിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ കണ്ടെത്തുകയും 2006 ലും 2014 ലും സുപ്രീം കോടതി വിധിന്യായങ്ങളിലൂടെ അംഗീകരിക്കുകയും ചെയ്തതാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടുകയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പുതിയ അണക്കെട്ട് നിർമ്മിക്കാനും പഴയ അണക്കെട്ട് പൊളിക്കാനും കേരള സർക്കാർ കേന്ദ്രസർക്കാരിനോട് അനുമതി തേടിയെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നാണ് തമിഴ്‌നാടിന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ കർഷകരെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ കേരള സർക്കാർ ഏർപ്പെട്ടാൽ, ഇത് തടയാൻ അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ വിവിധ നിർദേശങ്ങൾ കേരളം പാലിച്ചിട്ടില്ലെന്ന് തമിഴ്‌നാട് പറയുന്നത്.
കേന്ദ്ര ജലകമ്മിഷൻ, വിദഗ്ധസമിതി, ഉന്നതാധികാരസമിതി എന്നിവ ശുപാർശചെയ്ത ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കണം. 2021-ലെ ഡാം സുരക്ഷാ നിയമത്തിലെ 38-ാം വകുപ്പുപ്രകാരം, അണക്കെട്ടിന്റെ ഉടമസ്ഥരായ തങ്ങളാണ് സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തേണ്ടത്. നിയമം നിലവിൽവന്ന് അഞ്ചുവർഷത്തിനകം അത് ചെയ്താൽ മതിയെന്നതിനാൽ 2026 ഡിസംബർ 30 വരെ സമയമുണ്ട്. അണക്കെട്ട് തുടർച്ചയായി നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് മേൽനോട്ടസമിതിയും ഉപസമിതിയും ഉറപ്പാക്കുന്നുണ്ട്. കാലവർഷസമയത്ത് ഓരോ മാസവും അല്ലാത്തപ്പോൾ രണ്ടുമാസം കൂടുമ്പോഴും നിരീക്ഷിക്കുന്നുണ്ട്. ബാക്കിയുള്ള ബലപ്പെടുത്തൽ ജോലികൾകൂടി പൂർത്തിയായിട്ടുമതി സമഗ്രസുരക്ഷാ വിലയിരുത്തൽ. അണക്കെട്ടിന്റെ പ്രായക്കൂടുതൽ ബലക്കുറവുണ്ടാക്കില്ല. കേരളം ചൂണ്ടിക്കാട്ടുന്ന കാനഡയിലെ ഒട്ടാവ സർവകലാശാലയുടെ പഠനത്തിൽത്തന്നെ പറയുന്നത്.
അണക്കെട്ടിന്റെ പരാജയത്തിന് പ്രായക്കൂടുതൽ കാരണമല്ലെന്നാണ് തമിഴ്‌നാട് വാദം. തമിഴ്‌നാടിന് കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും ലഭിക്കുന്നത് ഇതിലൂടെയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ദുർബ്ബലമാണെന്നും അതിൽ സംഭരിക്കുന്ന ജലനിരപ്പ് വർധിപ്പിക്കരുതെന്നും മുല്ലപ്പെരിയാറിന് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്‌നാട് സർക്കാരും ജനങ്ങളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടു തന്നെ പുതിയ ഡാം എന്ന ആവശ്യത്തിൽ രമ്യമായ പരിഹാരം കണ്ടെത്താനാണ് കേരളം ശ്രമിക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാനാണു ശ്രമിക്കുന്നത്. പുതിയ അണക്കെട്ട് നിർമിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്. എന്നാൽ, അടിയന്തരമായി ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാൽ 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ മാസം 28നു ചേരുന്ന വിദഗ്ധ വിലയിരുത്തൽ സമിതി യോഗത്തിൽ പുതിയ ഡാം എന്ന ആവശ്യം ഉന്നയിക്കും.
നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനനീക്കവുമായി കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. തമിഴ്നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുവാദം നൽകരുതെന്നുള്ള കത്ത് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നൽകാനാണു നീക്കം. വിഷയം 28നു ചർച്ച ചെയ്യുന്നതിനെയും എതിർക്കും. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിട്ട് 128 വർഷമായതിനാൽ അണക്കെട്ടിൻ്റെ താഴ്‌വരയിൽ താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും ജീവന് ഭീഷണിയുണ്ട്. അതിനാൽ, നിലവിലുള്ള അണക്കെട്ടിന് 1200 അടി താഴെ പുതിയ അണക്കെട്ട് നിർമ്മിച്ച ശേഷം, പഴയ ഡാം പൊളിക്കാൻ അനുമതി തേടുന്നതായാണ് ഹർജിയിൽ കേരളം പറയുന്നത്.
പുതിയ അണക്കെട്ടിൻ്റെ നിർമാണ സമയത്തും അത് പൂർത്തിയായ ശേഷവും നിലവിലെ ക്രമീകരണമനുസരിച്ച് തമിഴ്‌നാടിലേക്കുള്ള ജലവിതരണം തടസ്സമില്ലാതെ തുടരും എന്നും ഹർജിയിൽ പറയുന്നു. ഏറ്റവും അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ എന്നും, ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാമെന്നും ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 35ലക്ഷം പേരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കേവലം 50 വർഷത്തെ ആയുസ്സ് മാത്രം പ്രതീക്ഷിച്ചു നിർമ്മിച്ച ഡാം 128വർഷങ്ങൾ പിന്നിട്ട് കേരളത്തെ ഒന്നാകെ ഇല്ലാതാക്കാൻ തക്ക പ്രഹരശേഷിയുള്ള ജല ബോംബായി നിൽക്കുകയാണ്.
https://www.facebook.com/Malayalivartha