പേരൂർക്കട മായാമുരളി കൊലപാതകം:- ജീവിത പങ്കാളി ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യമില്ല: ഇരുവരും ഒന്നിച്ച് താമസിച്ചത് എട്ടുമാസം...
തിരുവനന്തപുരം പേരൂർക്കട സ്വദേശിനി മായാമുരളി (37) കാട്ടാക്കട മുതിയാവിളയിൽ കൊല്ലപ്പെട്ട കേസില്‍ പ്രതി ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്തിന്(31) ജാമ്യം നിരസിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് മെയ് 21 മുതൽ റിമാൻ്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. മായ മുരളിക്കൊപ്പം താമസിച്ചിരുന്നയാളാണ് രഞ്ജിത്ത്. പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനിയായ മായാമുരളിയെ മെയ് 9 നാണ് കാട്ടാക്കട മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ രഞ്ജിത്തിന് കാണാതായിരുന്നു.
ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. എന്നാല്‍ പേരൂര്‍ക്കടയുടെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഇയാള്‍ കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ നാടുവിടുകയായിരുന്നു.പൊലീസിന്റെ തെരച്ചിലില്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് രഞ്ജിത്ത് എത്തുന്നത്. ഭര്‍ത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. മൂക്കിനേറ്റ ക്ഷതവും ക്രൂര മർദ്ദനവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. മായയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ നൽകിയ സാക്ഷിമൊഴികളിൽ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയിരുന്നു.
https://www.facebook.com/Malayalivartha