താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷമെന്ന് അണികൾക്ക് മുന്നറിയിപ്പ്...
തൃശൂരിൽ വമ്പിച്ച വിജയം നേടിയ സുരേഷ് ഗോപി കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപിക്ക് കഠിനാധ്വാനത്തിനൊടുവിലാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ആധികാരിക ജയം നേടാനായത്. മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായത്. ഇപ്പോഴിതാ താൻ തൃശൂരിലൊതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെറും വാക്കല്ലെന്നും പറഞ്ഞതിൽ ഊന്നി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വലിയ സംസ്ഥാനമായതിനാൽ തമിഴ്നാട്ടിലേക്കും തന്റെ ശ്രദ്ധയുണ്ടാവും. അഭിമാനത്തോടെ തലയുയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തനത്തിന്റെ തിളക്കം മെച്ചപ്പെടുത്തിക്കൊണ്ട് അവസാനം വരെ മുന്നോട്ട് പോകും’’– സുരേഷ് ഗോപി വിശദീകരിച്ചു.
അതിനിടെ ബൂത്തു പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു. നടുവൊടിച്ചു. ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷം എന്ന് ഒരേ സമയം ശാസനയും നർമവും കലർത്തി പാർട്ടി പ്രവർത്തകരോട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചാട്ടുളി പ്രയോഗം. ഒരു മണ്ഡലത്തിലും ഒരു പഞ്ചായത്തിലും ഞാൻ വരില്ല. ആർക്കൊക്കെ വാക്കുകൊടുത്തോ ഏതൊക്കെ വീടുകളിൽച്ചെന്ന് ഉറപ്പുകൊടുത്തോ അവരെക്കൊണ്ട് നിങ്ങളെ തല്ലിക്കുന്ന രീതിയിലാക്കും. അതുകൊണ്ടു പണിയെടുക്കണം. കേന്ദ്ര നേതൃത്വത്തിന്റെ 21 ഇന പട്ടികയിൽ ഓരോന്നും എന്തായെന്നു ചോദിക്കുമ്പോൾ നിരാശപ്പെടുത്തുന്നതായിരുന്നു മറുപടി. അവരോടു വീട്ടിലേക്കു മടങ്ങിപ്പോകാൻ വരെ കേന്ദ്രനേതൃത്വം പറഞ്ഞു.
ഇപ്പോൾ പണിയെടുക്കേണ്ടതു രാഷ്ട്രീയ വളർച്ചയ്ക്കല്ല. രാഷ്ട്രീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ നിർവഹിക്കാൻ വേണ്ടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു വരികയാണ്. ഇവിടേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ സമവായം ഉണ്ടാക്കണം. പിന്നെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. 7 മണ്ഡലങ്ങളിലും ഞാൻ വരും. കേന്ദ്രമന്ത്രിയെന്ന നേട്ടത്തിൽ നിങ്ങൾ സന്തോഷിച്ചോളൂ. അതുകൊണ്ടു നിങ്ങൾക്കൊരുപാടു നഷ്ടങ്ങളുണ്ടാകും. പണ്ടത്തെപ്പോലെ ഒരിക്കലും എന്നെ കിട്ടാൻ സാധ്യതയില്ല എന്ന് നർമ്മം കലർത്തി സുരേഷ് ഗോപി പറഞ്ഞു. ബിജെപി തൃശൂർ നിയോജകമണ്ഡലംതല സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൂർദ് മാതാവിനു സമർപ്പിച്ച സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം സൂചിപ്പിച്ചു. ‘ഉരച്ചുനോക്കാൻ നടന്നവരൊക്കെ ഇപ്പോൾ എവിടെയാണ്. ഉരയ്ക്കണമെങ്കിൽ എന്റെ ഹൃദയം എടുത്തുകൊടുക്കാം, ഉരയ്ക്കട്ടെ’–എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പു സമയത്തു വലിഞ്ഞു നടന്നതും മുതുകിൽ ടേപ്പ് ഒട്ടിച്ചതും വെറുതെയായില്ലേ എന്ന് സഹ സ്ഥാനാർഥി സഹോദരനോടു ചോദിച്ചു. ചേട്ടനെന്നു വിളിക്കുന്ന ആളുടെ ചോദ്യം വല്ലാതെ വേദനിപ്പിച്ചു. അത്രത്തോളം അവഹേളനം സഹിച്ചു. തൻകാലിൽ തന്റെ പാർട്ടിക്കു ബലമുണ്ടാക്കണമെന്നും സിനിമാതാരത്തിന്റെ പേരിലല്ല എന്നു സ്ഥാപിക്കുന്ന പ്രവർത്തനം 5 വർഷം കൊണ്ടു കാഴ്ചവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ദിരാഗാന്ധി ഭാരത മാതാവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ മാതാവാണെന്നാണ് താന്‍ പഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. ഇത്തരം നിലപാട് തുടര്‍ന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് താന്‍ അകലുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ഞാന്‍ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കെ. കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഇന്ദിരാഗാന്ധി കോണ്‍ഗ്രസുകാര്‍ക്ക് ഭാതമാതാവാണെന്നുമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഇന്ദിര ഗാന്ധി ഭാരതമാതാവാണെന്ന അർത്ഥം അതില്‍ ഇല്ല എന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ദിരാഗാന്ധി ഭാരതമാതാവാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha