തലശ്ശേരിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടി മരിച്ചു
തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ് (86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പറമ്പിൽ നിന്ന് കിട്ടിയ പാത്രം ബോംബാണെന്ന് തിരിച്ചറിയാതെ വീടിന്റെ വരാന്തയിലെ സിമന്റിട്ട പടിയിൽ തട്ടിത്തുറക്കാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്തുനിന്ന് സിമന്റ് അടർന്ന് തെറിച്ചു പോയിട്ടുണ്ട്. വേലായുധന്റെ കൈപ്പത്തിയും പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് പറഞ്ഞു. വേലായുധന്റെ ഇരുകൈകളും ചിന്നിച്ചിതറി.
ബോംബ് പറമ്പിൽ സൂക്ഷിച്ചതോ, ഉപേക്ഷിച്ചതോ ആകാമെന്നും കൂടുതൽ പരിശോധന നടത്തുമെന്നും ഡിഐജി പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ ബോംബുകൾ ഉണ്ടോയെന്നതുൾപ്പെടെയുള്ള പരിശോധനയാണ് നടന്നത്.
കെഎസ് യു സംസ്ഥാന സെക്രട്ടറിയായിരുന്ന വി. മോഹൻദാസിന്റെ തറവാട് വളപ്പിലാണ് സ്ഫോടനമുണ്ടായത്. വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വീടാണ്. പതിവായി ഈ പറമ്പിലെത്തി വേലായുധൻ തേങ്ങ പെറുക്കുകയും വിറക് ശേഖരിക്കുകയും ചെയ്യാറുണ്ടായിരുന്നു. കണ്ണൂരിൽ ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്. പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി.
https://www.facebook.com/Malayalivartha