പ്രധാനമന്ത്രിയാകുന്നതിന് തനിക്ക് തടസ്സമായ കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി
താൻ പ്രധാനമന്ത്രിയാകുന്നതിന് തടസ്സമായത് ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാത്തതുകൊണ്ടാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ;
നന്നായി ഹിന്ദി അറിയാത്തതും രാജ്യത്തെ ജനങ്ങളുടെ ഭാഷ നന്നായി സംസാരിക്കാനറിയാത്തതും മറ്റ് രാഷ്ട്രീയ കാരണങ്ങൾക്കൊപ്പം താൻ പ്രധാനമന്ത്രിയാകുന്നതിന് അയോഗ്യനായിരുന്നു. ഡോക്ടർ സാഹിബ് (മൻമോഹൻ സിങ്) തന്നെയാണ് പ്രധാനമന്ത്രി പദത്തിന് അനുയോജ്യൻ. 2004ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു തന്നെയാണ് എല്ലാവരും വിചാരിച്ചത്. അവരുടെ പേരിലാണ് വോട്ട് പിടിച്ചത്. അവർ വ്യാപകമായി പ്രചാരണവും നടത്തിയിരുന്നു. തങ്ങൾക്ക് 147 സീറ്റും കിട്ടി. പാർട്ടി ലീഡറും യു.പി.എ ലീഡറുമായി സോണിയ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അവർ പദവി നിരസിച്ചതോടെ ഡോക്ടർ സാഹിബല്ലാതെ മറ്റൊരു ‘ചോയ്സും’ ഇല്ലാതായി. താൻ പ്രധാനമന്ത്രിയാകാതിരുന്നതിന് ഒരു രാഷ്ട്രീയ കാരണവുമുണ്ട്. 34 വർഷം ഇടതുപക്ഷം ഭരിച്ച സംസ്ഥാനത്തെയാണ് താൻ പ്രതിനിധാനം ചെയ്യുന്നത്.
ഒരു നേതാവ് പ്രധാനമന്ത്രിയാകുമ്പോൾ അയാളുടെ പാർട്ടി എപ്പോഴെങ്കിലും ആ സംസ്ഥാനത്ത് ഭരണത്തിലുണ്ടായിരിക്കേണ്ടതല്ലേ? ഡോക്ടർ സാഹിബിന് ആ അയോഗ്യതയുണ്ടായിരുന്നില്ല. അദ്ദേഹം പ്രധാനമന്ത്രിയാകുമ്പോൾ പഞ്ചാബിൽ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. 2012ൽ രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടി വന്നപ്പോൾ താൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് ചില അഭ്യൂഹങ്ങളുയർത്തിയിരുന്നു. അതിൽ കഴമ്പില്ല. നിരവധി പേരുകൾ അന്ന് പരിഗണിക്കപ്പെട്ടു. അവസാനം മൻമോഹൻ സിങ്ങിന്റെപേര് വന്നു. പക്ഷേ, അത് കോൺഗ്രസുകാർ അംഗീകരിച്ചില്ല. 2004ൽ സംഭവിച്ചതുപോലെ സോണിയ എല്ലാവരെയും ഞെട്ടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
https://www.facebook.com/Malayalivartha