അന്വേഷണം തകൃതി... ശിവശങ്കര്‍ 1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയത് ആര്‍ക്കുവേണ്ടി? കസ്റ്റംസിനും എന്‍ഐഎക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റിനും ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

ഏതായാലും 1.90 ലക്ഷം യു എസ് ഡോളര്‍ ശിവശങ്കറിനോ സ്വപ്നക്കോ വേണ്ടി മാത്രമാണെന്ന് കസ്റ്റംസും ഇഡിയും കരുതുന്നില്ല. എന്നാല്‍ രാജ്യത്ത് നിന്ന് അനധിക്യതഡോളര്‍ വിദേശത്തേക്ക് കടത്തിയതിന് ശിവശങ്കര്‍ മറുപടി പറയേണ്ടി വരും. അത് ആര്‍ക്കുവേണ്ടിയാണെന്ന് ശിവശങ്കറിന് സമ്മതിക്കേണ്ടി വരും.
ശിവശങ്കര്‍ ഡോളര്‍ കടത്തുന്ന ഒരാളാണെന്ന് കസ്റ്റംസ് പൂര്‍ണമായി കരുതുന്നില്ല. രണ്ടു സാധ്യതകളാണ് കസ്റ്റംസ് കാണുന്നത്. ഒന്ന് സ്വപ്നയുടെ സമ്മര്‍ദ്ദത്തിന് ശിവശങ്കര്‍ വഴങ്ങി. രണ്ട് ഏതെങ്കിലും നേതാവിന്റെ വിദേശത്തെ അക്കൗണ്ടിലേക്കാണ് തുക പോയത്. ഇതില്‍ രണ്ടാമത് പറഞ്ഞ സാധ്യതയാണ് കസ്റ്റംസ് കാണുന്നത്. എന്നാല്‍ കേസില്‍ മാപ്പുസാക്ഷിയാവുന്ന സന്ദീപ് ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഇ ഡിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
ഡോളര്‍ കിട്ടാന്‍ ബാങ്കുദ്യോഗസ്ഥരില്‍ ശക്തമായ സമ്മര്‍ദ്ദം ശിവശങ്കര്‍ ചെലുത്താന്‍ കാരണം ആ ഡോളറിന്റെ ഉടമ ഏതെങ്കിലും വി ഐ പി ആയതുകൊണ്ടാവണം. ഇനി ആരാണ് വി ഐ പി എന്ന് കണ്ടെത്തണം.
വന്‍സമ്മര്‍ദ്ദം വഴിയാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞ മൊഴിയും കസ്റ്റംസിന്റെ പക്കലുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വച്ച് കോണ്‍സുലേറ്റിലെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്. ഇങ്ങനെ പണം കൈമാറിയ വിവരം കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് അവരുടെ എഡിറ്റോറിയല്‍ പരിപാടിയില്‍ വെളിപ്പെടുത്തുകയും, അത്തരം വിവരം തനിക്കുണ്ടെന്ന്, ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തിരുന്നു.
ഈ ഇടപാടിനായി സ്വപ്നപ്രഭാസുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ രണ്ട് തവണയും ശിവശങ്കര്‍ ചോദ്യം ചെയ്യാനെത്തിയില്ല. ആരോഗ്യകാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കാമെന്ന നീക്കത്തോടെ മുന്നോട്ടുപോകുകയായിരുന്നു കസ്റ്റംസ്. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ OR - Occurance Report കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യകോടതിയില്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയില്‍ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് . സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്.
ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്‌നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല.
ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ, അദ്ദേഹം വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
1.90 ലക്ഷം യു എസ് ഡോളറിന്റെ കടത്ത് നടത്തിയ ശിവശങ്കര്‍ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് ഒരിക്കലും അബദ്ധം സംഭവിക്കാന്‍ സാധ്യതയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന ഒരാള്‍ തീര്‍ച്ചയായും മുകളിലുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ബാധ്യസ്ഥരായിരിക്കും. കേരളത്തിലെ നിരവധി രാഷ്ട്രീയകാര്‍ക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. അതും ഇഡിയും കസ്റ്റംസും പരിശോധിക്കും. അത്തരം പരിശോധനകള്‍ പൂര്‍ത്തിയാല്‍ മാത്രമേ ആരാണ് ഡോളറിന്റെ ഉടമ എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളു.
"
https://www.facebook.com/Malayalivartha























