പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

അങ്ങനെ ആളും ആരവുമില്ലാതെ മുഖ്യമന്ത്രി പുറത്തിറങ്ങി . തിരഞ്ഞെടുപ്പ് തിരിച്ചടിക്കുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി. രാവിലെ 10.50-ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി,മന്ത്രി വി. ശിവൻകുട്ടി., എ.എ. റഹിം എം.പി. എന്നിവർ വിമാനത്താവളത്തിൽ എത്തി. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു.വിമാനത്താവളത്തിൽ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കൂടിനിന്നവരെ കൈവീശിക്കാണിച്ച് കാറിൽ കയറുകയായിരുന്നു. എ.കെ.ജി. സെന്ററിൽനിന്നെത്തിച്ച കാറിലായിരുന്നു ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര. മുന്നിലും പിന്നിലും സുരക്ഷ ഒരുക്കിയിരുന്ന കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല. പോലീസിന്റെ ഒരു എസ്‌കോർട്ട് ജീപ്പ് മാത്രമാണ് അനുഗമിച്ചത്. വിമാനത്താവളത്തിലും റോഡിലും പോലീസ് പ്രത്യേക സുരക്ഷ ഒരുക്കി.ഉച്ചയോടെ ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തിയ അദ്ദേഹം അരമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം വീണ്ടും ക്ലിഫ് ഹൗസിലേക്ക് മടങ്ങി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ യോഗം ക്ലിഫ് ഹൗസിൽ ചേർന്നു.
ഫയലുകൾ മാറ്റി ഓഫീസ് ഒഴിയാൻ നിർദേശം നൽകി.വൈകാതെ ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും.പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ ഔദ്യോഗികവസതിയായി കന്റോൺമെന്റ് ഹൗസ് അനുവദിക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പുതിയ സർക്കാർ അധികാരം ഏൽക്കുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്.അതെ സമയംമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം തലസ്ഥാനത്തെത്തിയ പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തിച്ച പാർട്ടി സെക്രട്ടറിയുടെ കാറിന് നാടൊട്ടുക്ക് ഗതാഗത നിയമലംഘനത്തിന് പിഴ.
കെ.എൽ.01 സി.ആർ. 4291 ഇന്നോവ ക്രിസ്റ്റയ്ക്ക് 2023-ന് ശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 18 തവണ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ ഒന്നുപോലും അടച്ചിട്ടില്ല.വിവിധ കേസുകളിലായി 13,750 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ പിഴയടയ്ക്കാത്തതിനാൽ രണ്ടു കേസുകൾ കോടതിക്ക് കൈമാറിയിട്ടുമുണ്ട്.പിഴക്കുടിശ്ശിക തീർപ്പാക്കാൻ സ്വന്തം സർക്കാർ പ്രഖ്യാപിച്ച ഇളവും പാർട്ടി വിനിയോഗിച്ചിട്ടില്ല. മുൻസീറ്റ് യാത്രികൻ സീറ്റ്‌ബെൽറ്റ് ഉപയോഗിക്കാത്തതിനാണ് ഈ വാഹനം എ.ഐ. ക്യാമറയ്ക്ക് മുന്നിൽ കൂടുതൽ കുടുങ്ങിയിട്ടുള്ളത്.
ഇതിന് 12 തവണയാണ് 500 രൂപവീതം ഗതാഗതവകുപ്പ് പിഴ ചുമത്തിയത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സീറ്റ്‌ബെൽറ്റ് ധരിക്കാതെ കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്ന ചിത്രവും ഗതാഗതവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























