യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്രവിജയം സി പി എമ്മിനുള്ള താക്കീതാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. തെറ്റുതിരുത്താൻ അവർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളും കാണാൻ സാധിക്കും. സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്.
ശബരിമല സ്വർണക്കടത്ത് കേസ്, കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ പോലും പ്രതിഷേധത്തിന് കാരണമായി.
ആശാ പ്രവർത്തകരുടെ സമരത്തെ അവഗണിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സർക്കാർ പി എസ് സി അംഗങ്ങക്ക് ശമ്പളം വർധിപ്പിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, വന്യമൃഗ ശല്യം എന്നിവയിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി പി എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ പോലും ജനവിധി മാറിയത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വന്തം മണ്ഡലത്തിൽ കഷ്ടിച്ച് വിജയിക്കാനേ കഴിഞ്ഞുള്ളൂ. യൂത്ത് കോൺഗ്രസ് നേതാവ് അവിടെ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും സി പി എം അണികൾ തന്നെ നേതൃത്വത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്.
യു ഡി എഫിന്റെ ഐക്യവും നേതൃത്വവുംയു ഡി എഫിന്റെ വിജയത്തിന് വഴിയൊരുക്കി. യുഡിഎഫിന് കരുത്തുപകർന്ന ദേശീയ-സംസ്ഥാന നേതാക്കൾക്ക് സണ്ണി ജോസഫ് നന്ദി അറിയിച്ചു. കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ എംപി, ദീപാ ദാസ് മുൻഷി എന്നിവരുടെ പിന്തുണ നിർണായകമായി. വയനാട്ടിലെ യു ഡി എഫിന്റെ മിന്നുന്ന വിജയം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























