എല്ലാം മാറിമറിയുന്നു... രാജ്യദ്രോഹ കുറ്റത്തിന് പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.റ്റി. റമീസിന് എം. ശിവശങ്കറുമായി അടുത്ത് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ഉണ്ടെന്ന് കസ്റ്റംസ്; അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ അമ്പരന്ന് കേരളം

രാജ്യദ്രോഹ കുറ്റത്തിന് പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി കെ.റ്റി. റമീസിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത് ബന്ധമുണ്ടെന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്ന് സൂചന. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പിടി കൂടി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മുഖ്യമന്ത്രിയിലേക്കും തിരിക്കാന്‍ ബിജെപി കേന്ദ്രനേത്യത്വം തയ്യാറെടുക്കുന്നു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കടക്കുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത് ഒരു ഒന്നാന്തരം സന്ദേശമാണ്. അതായത് അറസ്റ്റുചെയ്ത് അന്വേഷണം ഏറ്റവും മുകള്‍ത്തട്ടിലേക്ക് എത്തിക്കുകയെന്ന സ്ഥിതിയിലേക്കാണ് കേന്ദ്ര ഏജന്‍സികള്‍ നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശിവശങ്കറെ അറസ്റ്റിന് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ്. അതാണ് കേന്ദ്രത്തെ സംശയക്കിലാക്കുന്നത്. ശിവശങ്കറെ അറസ്റ്റിന് വിട്ടു കൊടുത്തില്ലെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹം ഇടപെട്ട അഴിമതിക്ക് സംസ്ഥാന സര്‍ക്കാരുമായി ബന്ധമുണ്ടെന്നാണ്. ജൂലൈ 5 ന് സ്വര്‍ണ്ണക്കടത്ത് പിടിച്ച ശേഷം ശിവശങ്കര്‍ പ്രതി സന്ദീപ് നായരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കെ.റ്റി. രമീസുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നും ഇവര്‍ ഒപ്പമുള്ള ചിത്രങ്ങളും കസ്റ്റംസിന്റെ കൈയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് അദ്ദേഹം വിദേശ യാത്രകള്‍ നടത്തിയത്. ഇതിന് ചെലവു വഹിച്ചത് സംസ്ഥാന സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് വിദേശത്ത് യാത്ര ചെയ്യാനാവില്ല. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഇതിന് മറുപടി പറയേണ്ടി വരും.
അതിനിടെ 3.80 കോടി കമ്മീഷന്‍ തുക സ്വപ്ന വിദേശത്ത് കടത്തിയതായി യൂണിടാക് എം ഡി മൊഴി നല്‍കിയിട്ടുണ്ട്.ഇതു വരെ കേട്ടത് 1.90 കോടിയുടെ കഥ മാത്രമാണ്.
വെള്ളിയാഴ്ച രാവിലെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ബി.ജെ.പി. വക്താവ് സാംബിത് പത്രയ്‌ക്കൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ വ്യക്തമായ സൂചന നല്‍കിയിരുന്നു. ശിവശങ്കറിന് മുകളിലേക്കും അന്വേഷണം പോകുമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടത് ബി.ജെ.പി. ഇത് ദേശീയ വിഷയമാക്കുമെന്നതിന്റെ ആദ്യപടിയായിരുന്നു.
ശനിയും ഞായറും കോടതിക്ക് അവധിയാണെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കുശേഷം കസ്റ്റംസ് ഉദ്യോസ്ഥരെത്തിയതും അവരുടെ വാഹനത്തില്‍ ശിവശങ്കറെ കൂട്ടി ചോദ്യംചെയ്യലിന് കൊണ്ടുപോയതും അറസ്റ്റ് ഉദ്ദേശിച്ചായിരുന്നു. അവധി ദിവസം അറസ്റ്റ് ചെയ്താല്‍ ജാമ്യം ലഭിക്കില്ല. ചോദ്യം ചെയ്യലിന് എത്താനുള്ള നോട്ടീസ് ലഭിച്ചാലേ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കൂ. ഇതിന് അവസരം നല്‍കാതിരിക്കാനാണ് വൈകീട്ട് അഞ്ചുമണിക്കുശേഷം ഉദ്യോഗസ്ഥരെത്തിയത്.
ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രയില്‍ സ്വപ്ന ഡോളര്‍ കടത്തിയിട്ടുണ്ടെന്ന മൊഴിയാണ് പുതിയ കേസിലേക്ക് നയിച്ചത്. ഈ യാത്രകള്‍ക്ക് ആരുടെയെങ്കിലും അനുവാദമുണ്ടോയെന്നും ഉണ്ടെങ്കില്‍ അവയുടെ രേഖ ഹാജരാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മുഖ്യമന്ത്രിയുടെ അനുമതിയുണ്ട്. ഈ ഘട്ടം മുതലാണ് കേസിന്റെ ഗതിമാറിയത്. യാത്രകള്‍ക്ക് സര്‍ക്കാരില്‍നിന്ന് അനുമതിയുണ്ടെങ്കില്‍ അത് നല്‍കിയവരുടെ മൊഴിയെടുക്കാമെന്ന സ്ഥിതിയുണ്ട്. അതാണ് മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നത്.
ശിവശങ്കറിന്റെ അറസ്റ്റുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന് അത് വലിയ പ്രതിസന്ധിയാകും. തത്കാലം കസ്റ്റംസിന് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് മെഡിക്കല്‍ കോളേജിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയത്. പരിശോധനകള്‍ക്കും മറ്റുമായി കിട്ടുന്ന സമയത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാകും. എന്നാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ജാമ്യം കിട്ടിയാല്‍ തന്നെ അത് റദ്ദാക്കാന്‍ കേന്ദ്രം നീങ്ങും.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന സന്ദേശം മുഖ്യമന്ത്രി ഇനി നല്‍കാനിടയില്ല. സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണം എന്ന് പറയുകയും എന്നാല്‍, സി.ബി.ഐ. അന്വേഷണത്തിനെതിരേ കോടതിയില്‍ പോകുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. ലൈഫ് മിഷന്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തതോടെ സി.പി.എം. അന്വേഷണത്തിനെതിരേ രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha























