ഐപിഎസ് യൂണിഫോമിൽ ഇരുമുടിക്കെട്ടുമായി അർധരാത്രി തന്നെ അയ്യന്റെ മുൻപിൽ എത്തി! കാരണം കേട്ടാൽ കണ്ണ് നിറഞ്ഞു പോകും...

തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. കോവിഡ് മാനദണ്ഡങ്ങളോടെ അഞ്ച് ദിവസത്തേക്കാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. 250 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനത്തിനുള്ള അനുമതി. കേരള പൊലീസിന്റെ വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അവസരം. നിലയ്ക്കലില്‍ ഭക്തരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് ശബരിമലയിൽ കാണാനായത്. അനുഗ്രഹ വർഷത്തിന് അയ്യപ്പ സ്വാമിയോടുള്ള തീരാത്ത കടപ്പാടുമായി വിജയകുമാർ നാരായണൻ ഇരുമുടിക്കെട്ടുമായി അർധരാത്രി മലചവിട്ടിയപ്പോൾ അത് കണ്ടവർക്കും ഒരു സന്തോഷ കാഴ്ച്ചയായിരുന്നു.
ഒറ്റയ്ക്കായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. 7 മാസത്തിനു ശേഷം തീർഥാടകരെ അനുവദിച്ചപ്പോൾ ആദ്യം പടികയറി ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചതും വിജയകുമാറിനാണ്. തനിക്ക് ഐപിഎസ് ലഭിച്ചാൽ പൊലീസ് യൂണിഫോമിട്ട് സന്നിധാനത്തെത്തി ദർശനം നടത്താമെന്ന് വിജയകുമാർ നാരായണന്റെ വഴിപാടായിരുന്നു. 2017 മുതൽ ഐപിഎസ് ശുപാർശ ചെയ്ത പട്ടികയിലുണ്ട്. ഗ്രേഡ് കിട്ടിയെങ്കിലും ഐപിഎസ് ലഭിച്ചില്ല. 2018 ജൂലൈ 31ന് സർവീസിൽ നിന്നു വിരമിച്ചെങ്കിലും ഓഗസ്റ്റ് 30ന് ഐപിഎസ് ലഭിച്ചു.
എറണാകുളത്ത് എസ്എസ്ബി എസ്പിയായി കഴിഞ്ഞ 9ന് ചുമതലയേറ്റു. അന്നു മുതൽ വഴിപാട് പൂർത്തിയാക്കാൻ അയ്യപ്പ സന്നിധിയിൽ എത്താനുള്ള ആഗ്രഹത്തിലായിരുന്നു. തുലാമാസ പൂജയ്ക്ക് ഭക്തർക്ക് പ്രവേശനം നൽകുന്നത് അറിഞ്ഞ് വെർച്വൽ ക്യുവിൽ ബുക്ക് ചെയ്തു. പമ്പയിൽ എത്തിയപ്പോൾ വെള്ളിയാഴ്ച രാത്രി 11.30 കഴിഞ്ഞു. ഗണപതിക്കോവിലിൽ കെട്ടുനിറച്ച് കഴിഞ്ഞപ്പോൾ ഒരുമണിയായി. പുലർച്ചെ നട തുറക്കുമ്പോൾ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന് ആഗ്രഹം മനസ്സിലിട്ട് ശരണംവിളിച്ച് മലകയറി.
വഴിയിൽ കോട മഞ്ഞും ചാറ്റൽ മഴയുമുണ്ടായിരുന്നെങ്കിലും പുലർച്ചെ 4 മണിയോടെ സന്നിധാനത്തെത്തി. കുളിച്ചു വസ്ത്രം മാറി ഐപിഎസ് യൂണിഫോമിൽ 4.30ന് പതിനെട്ടാംപടിക്കു മുന്നിലെത്തി കാത്തുനിന്നു. 5.45 കഴിഞ്ഞാണ് കടത്തിവിട്ടത്. പതിനെട്ടാംപടി കയറി തിരുനടയിൽ അയ്യപ്പ സ്വാമിയെ കണ്ടു തൊഴുതു. ജീവിതത്തിൽ സ്വപ്നം കണ്ടത് യാഥാർഥ്യമായെന്ന ചാരുതാർഥ്യത്തോടെയുള്ള പടിയിറക്കം. ആ നിമിഷം മറ്റൊന്നിനും നൽകാനാവില്ല ആ സന്തോഷം.
അതേസമയം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തര്‍ ശബരിമലയിലെത്തുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്ന ശബരിമലയില്‍ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും നടക്കും. പന്തളം, പത്തനംതിട്ട ഡിപ്പോകളില്‍നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി പതിവുപോലെ സര്‍വീസുകള്‍ നടത്തും. 30ല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയാല്‍ മാത്രം അധിക ബസ് സര്‍വീസ് ഉണ്ടാകൂ. നിലയ്ക്കല്‍- പമ്ബ ചെയിന്‍ സര്‍വീസ് ഉണ്ടാകില്ല. അയപ്പ ഭക്തരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പമ്ബയിലേക്ക് കടത്തിവിടും. പമ്ബയില്‍ തീര്‍ത്ഥാടകരെ ഇറക്കിയശേഷം വാഹനങ്ങള്‍ തിരികെ നിലയ്ക്കലില്‍ എത്തി പാര്‍ക്കുചെയ്യണം.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലകയറുമ്ബോള്‍ മാസ്‌ക് ധരിക്കുന്നത് പ്രയാസമാണ്. മറ്റുള്ള സമയത്ത് നിര്‍ബന്ധമാണ്. ഭക്തര്‍ കൂട്ടംചേര്‍ന്ന് സഞ്ചരിക്കരുത്. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ശബരിമല ദര്‍ശനത്തിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്വന്തം ചെലവില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ സൗകര്യമുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. ഭക്തര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. യാത്രയില്‍ ഉടനീളം സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം. കൈയില്‍ കരുതിയിരിക്കുന്നതൊന്നും വഴിയില്‍ ഉപേക്ഷിക്കരുത്.
അയ്യപ്പ ഭക്തരെ പമ്ബയില്‍ സ്നാനം ചെയ്യാന്‍ ഇത്തവണ അനുവദിക്കില്ല. പകരം ഷവര്‍ സജ്ജമാക്കിയിട്ടുണ്ട്. മാളികപ്പുറങ്ങള്‍ക്ക് പ്രത്യേക കുളിമുറിയുമുണ്ട്. 150 ശൗചാലയങ്ങളാണ് പമ്ബയില്‍ സജ്ജമാക്കിയിട്ടുള്ളത്. ത്രിവേണിപ്പാലം കടന്ന് സര്‍വീസ് റോഡുവഴിയാകും യാത്ര. പമ്ബ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കല്‍ ഇല്ല. വെര്‍ച്വല്‍ക്യൂ ബുക്കിങ് രേഖകള്‍ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പൊലീസ് കൗണ്ടറില്‍ പരിശോധിക്കും. മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രമേ അനുവദിക്കൂ. മരക്കൂട്ടത്തുനിന്നു ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനത്തേക്ക് എത്താം. പമ്ബയില്‍ നിന്ന് 100 രൂപയ്ക്ക് ചൂടുവെള്ളം സ്റ്റീല്‍ കുപ്പിയില്‍ നല്‍കും. ദര്‍ശനം കഴിഞ്ഞുമടങ്ങുമ്ബോള്‍ കുപ്പി തിരികെ നല്‍കി പണം വാങ്ങാം. കാനന പാതയില്‍ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണത്തിനും നടപടിയെടുത്തിട്ടുണ്ട്. പതിനെട്ടാംപടിക്ക് താഴെ കൈ കാലുകള്‍ സാനിറ്റൈസ് ചെയ്യാന്‍ സൗകര്യം. പതിനെട്ടാംപടിയില്‍ സേവനത്തിന് പൊലീസ് ഉണ്ടാകില്ല. കൊടിമരച്ചുവട്ടില്‍നിന്ന് ഫ്ലൈഓവര്‍ ഒഴിവാക്കി ദര്‍ശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ്‌ത്തേങ്ങാ സ്വീകരിക്കാന്‍ കൗണ്ടറുണ്ടാകും.
സന്നിധാനത്ത് മറ്റ് പ്രസാദങ്ങള്‍ ഒന്നുമില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങള്‍ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേ നടവഴി വരുമ്ബോള്‍ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറില്‍ ലഭിക്കും. സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല. തന്ത്രി, മേല്‍ശാന്തി, മറ്റ് പൂജാരിമാര്‍ എന്നിവരെ കാണാന്‍ ഭക്തര്‍ക്ക് അനുവാദമില്ല. ഭസ്മക്കുളത്തില്‍ കുളിക്കാന്‍ അനുവദിക്കില്ല. ശയനപ്രദക്ഷിണം ഇല്ല. നെയ്‌ത്തേങ്ങ ഉടയ്ക്കല്‍ ഇല്ല. പമ്ബയിലും സന്നിധാനത്തും പരിമിതമായ രീതിയിലാണ് അന്നദാനം നടത്തുന്നത്.
https://www.facebook.com/Malayalivartha























