തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ശക്തമായ നേതൃത്വത്തിലൂടെ മാറ്റങ്ങൾ സൃഷ്ടിച്ച ശബ്ദം; മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ആദരണീയനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപോലീത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കടകംപള്ളി സുരേന്ദ്രൻ
ജീവകാരുണ്യ മേഖലയിലും സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ശക്തമായ നേതൃത്വത്തിലൂടെ മാറ്റങ്ങൾ സൃഷ്ടിച്ച ശബ്ദമായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപോലീത്തയുടേതെന്ന് മന്ത്രി പറഞ്ഞു. സഭയിൽ പുരോഗമനപരമായ ആശയങ്ങൾ നടപ്പിലാക്കുന്നതിനൊപ്പം തന്നെ സമൂഹത്തിലെ ആശരണരും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടിയും അദ്ദേഹം പോരാടി. ഭിന്നശേഷിക്കാർക്കു വേണ്ടി പത്തനാപുരത്തെ പ്രത്യാശ ഭവൻ, മാവേലിക്കരയിലെ ജ്യോതിസ് എന്നിവ തുടങ്ങിയ മെത്രാപ്പോലീത്ത മുംബൈയിലെ ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനവും ഭിന്ന ലിംഗക്കാരെ മുൻ നിരയിലേക്കു നയിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. അദ്ദേഹം നടത്തിയ സാമൂഹിക പ്രതിബദ്ധതയാർന്ന ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടും.
കേരളം ദുരിതക്കയത്തിൽ അകപ്പെട്ടപ്പോഴെല്ലാം അദ്ദേഹം സഹായ ഹസ്തവുമായി മുന്നിൽ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സുനാമി കാലത്തെയും മഹാപ്രളയകാലത്തെയും അദ്ദേഹത്തിന്റെ സഹായ സഹകരണങ്ങൾ മറക്കുവാൻ കഴിയില്ല. അഭിവന്ദ്യ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സഭക്ക് മാത്രമല്ല സമൂഹത്തിനാകെ വലിയ നഷ്ടമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
https://www.facebook.com/Malayalivartha























