ഇന്ത്യയിൽ വരാൻ പോകുന്നത് വലിയ വരൾച്ച; ചത്തിസ്ഗഢിലും ഒഡീഷയിലും താപനില ഉയരാന്‍ 75 ശതമാനത്തിലധികം സാധ്യത; വരുന്ന മാസങ്ങളിൽ താപനില ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മാര്‍ച്ച് മെയ് മാസത്തില്‍ രാജ്യത്തിന്റെ വടക്ക്, വടക്ക് കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളില്‍ പകല്‍സമയം താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, തെക്കേയിന്ത്യയിലും അതിനോടു ചേര്‍ന്നുകിടക്കുന്ന മധ്യ ഇന്ത്യയിലും അത്ര ചൂട് അനുഭവപ്പെടില്ലെന്നും സാധാരണയിലും താഴ്ന്ന താപനിലയായിരിക്കും ഉണ്ടാവുകയെന്നും കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, കിഴക്കന്‍ യുപി, പടിഞ്ഞാറന്‍ യുപി, ചത്തിസ്ഗഢ്, ജാര്‍ഖണ്ഡ് മുതല്‍ ഒഡീഷ വരെയുള്ള സിന്ധു ഗംഗാ സമതലത്തില്‍ മാര്‍ച്ച് മുതല്‍ മെയ് മാസത്തിനിടയില്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും താപനില ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപാത്ര പറഞ്ഞു.
ചത്തിസ്ഗഢ്, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്രയുടെ തീരപ്രദേശം, ഗോവ, ആന്ധ്രാ പ്രദേശിന്റെ തീരദേശം എന്നിവിടങ്ങളില്‍ ചിലപ്പോള്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് മെയ് മാസ ഉഷ്ണകാല താപനില പ്രവചനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ചത്തിസ്ഗഢിലും ഒഡീഷയിലും താപനില ഉയരാന്‍ 75 ശതമാനത്തിലധികം സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളില്‍ യഥാക്രമം 0.86 ഡിഗ്രി സെല്‍ഷ്യസും 0.66 ഡിഗ്രി സെല്‍ഷ്യസും താപനില ഉയര്‍ന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാനുള്ള സാധ്യത 60 ശതമാനമാണ്. ഏപ്രില്‍ ജൂണിലേക്കുള്ള പ്രവചനം ഏപ്രിലില്‍ പുറത്തുവിടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha























