സഹോദരിമാരായ രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ; മരണത്തിനു പിന്നിൽ മരിച്ച പെൺകുട്ടികളിലൊരാളുടെ കാമുകനെന്ന് അച്ഛൻ
സഹോദരിമാരായ രണ്ടു പെൺകുട്ടികളെ വീടിന് പുറത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂത്ത കുട്ടിക്ക് 18ഉം ഇളയ കുട്ടിക്ക് 14ഉം വയസ്സ് പ്രായം മാത്രമാണുള്ളത്. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം.
സംഭവത്തിന് പിന്നിൽ മരിച്ച പെൺകുട്ടികളിലൊരാളുടെ കാമുകനാണെന്ന് പിതാവ് ആരോപിച്ചു. പ്രദേശത്തുള്ള പ്രേം എന്ന യുവാവുമായി പെൺകുട്ടികളിലൊരാൾ പ്രണയത്തിലായിരുന്നു. ഇവർ 10 ദിവസം മുമ്പ് ഒളിച്ചോടിയിരുന്നു. എന്നാൽ കുടുംബത്തിന് അപമാനം ഉണ്ടാക്കിയെന്ന് ആരോപിച്ച് പിതാവ് ഇവരെ തിരിച്ച് കൊണ്ടുവന്നിരുന്നു. തുടർന്ന് രാത്രിയിൽ താനും ഭാര്യയും ഉറങ്ങുമ്പോൾ രണ്ട് പെൺകുട്ടികളും ചേർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പിതാവിന്റെ മൊഴി. ചൊവ്വാഴ്ച രാവിലെയോടെയാണ് രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ പെൺകുട്ടികളുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഒന്നും കണ്ടെത്താനായില്ല. എന്നാൽ മരിച്ച ഒരു പെൺകുട്ടിയുടെ മൂക്കിൽ കണ്ട മുറിവ് സംശയം ഉളവാക്കുന്നതാണ്. സംഭവം ആത്മഹത്യയാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കൊലപാതകം അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും നോയിഡ എസ്.പി അരുൺ കുമാർ സിംഗ് പറഞ്ഞു.
പ്രേം എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവിന്റെ മൊഴിയിൽ സംശയമുണ്ടെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ ചുരുളഴിക്കാനാവുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പെൺകുട്ടികളുടെ മരണം ദുരഭിമാനക്കൊലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha