കോണ്‍ഗ്രസ് രക്ഷപ്പെടുമോ... അധികാരം മണത്തപ്പോള്‍ കൂട്ടപ്പോര്... കോണ്‍ഗ്രസില്‍ കൂട്ട അടി, കെ മുരളീധരന്‍ പുരയ്ക്ക് തീയിട്ടു, ബാക്കി ഹസന്‍ സാഹിബും ഭരണം സ്വാഹാ...

മാണി സി കാപ്പനെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ച് രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയെന്ന് എംഎം ഹസന്‍. അങ്ങനെ ഒരു ചര്‍ച്ച നടന്നിട്ടേയില്ലെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഘടകകക്ഷികളെ കൂടെ നിറുത്താന്‍ കഴിവില്ലാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതെന്ന് ഇന്നു രാവിലെ കെ മുരളീധരന്‍ തട്ടിയിരിക്കുന്നു. ഗ്രൂപ്പിസം മൂത്തതോടെ തല്‍ക്കാലം എല്ലാവരും വെടിനിറുത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ ആഹ്വാനം. കോണ്‍ഗ്രസിനുള്ളിലെ പകയും പുകയും പുറത്തുവരാനിരിക്കുന്നതേയുള്ളു.
എന്‍സിപിയില്‍ നിന്നും മാണി സി കാപ്പനെ പറിച്ചെടുത്തു കോണ്‍ഗ്രസില്‍ നട്ടുനോക്കാന്‍ ഒരു മാസമായി രമേശ് ചെന്നിത്തല ചൂണ്ടയെറിഞ്ഞു നില്‍ക്കുന്ന വിവരം എല്ലാവര്‍ക്കും അറിയാമെങ്കിലും ഈ എംഎം ഹസന്‍ എന്തിനാണ് അസമയത്ത് ഇതൊക്കെ വിളിച്ചുപറയുന്നത്.
ഒരു മുന്നണി സംവിധാനത്തിലെ വീട്ടുരഹസ്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഹസന്‍സാഹിഹ് വിവരക്കേടും വിടുവായും പറയുക മാത്രമല്ല അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ സഹികെട്ടു നില്‍ക്കുകയാണ് മുല്ലപ്പള്ളി. നേതാക്കള്‍ക്ക് ഒരു പഞ്ഞവും ആര്‍ക്കും കടിഞ്ഞാണുമില്ലാത്ത കോണ്‍ഗ്രസില്‍ ആര്‍ക്കും എന്തും വിളിച്ചു കൂവാം, എന്തും ചെയ്യാം എന്നതാണ് സ്ഥിതി. ജനം വിശ്വസിച്ച് ലോക് സഭയിലേക്കു വിജയിപ്പിച്ചുവിട്ട കെ മുരളീധരനും ടി പ്രതാപനും അടൂര്‍ പ്രകാശും എംപി സ്ഥാനം വിട്ട് നേതൃത്വവുമായ ആലോചിച്ച് കേരളത്തിലേക്കും ഗ്രൂപ്പു കളിക്കാന്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. ഇതു ശു്ദ്ധ തെമ്മാടിത്തരവും ജനവഞ്ചനയുമാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ വെട്ടിത്തുറന്ന് പ്രതികരിക്കുകയും ചെയ്തു.
ശിക്ഷയും ശിക്ഷണവുമില്ലാത്ത കോണ്‍ഗ്രസില്‍ വാളെടുക്കുന്നവരെല്ലാം എക്കാലവും വെളിച്ചപ്പാടുകളാണ്. ഒരാഴ്ചപോലും ഒരാളെയും മിണ്ടിക്കാതിരിക്കാനുള്ള കടിഞ്ഞാണ്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കുപോലുമില്ല. സ്വരച്ചേര്‍ച്ചയും ഐക്യവുമില്ലാതെ കോണ്‍ഗ്രസ് ഗ്രൂപ്പും ഉപഗ്രൂപ്പുമായി എങ്ങനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും സീറ്റു ചര്‍ച്ചകളിലേക്കും നീങ്ങും എന്നതാണ് ജനത്തെ ചിന്തിപ്പിക്കുന്നത്. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും തമ്മില്‍ ആശയപരമായി മുട്ടന്‍ അടിയാണ്. ഉമ്മന്‍ ചാണ്ടി, കെസി ജോസഫ് സഖ്യം ചെന്നിത്തലും മുല്ലപ്പള്ളിയുമായി ചേര്‍ച്ചയിലല്ല. കോട്ടയത്ത് മാണിപോയ ആശങ്കയില്‍ തിരുവഞ്ചൂര്‍ ആകെ ആശങ്കയിലുമാണ്. കിളവന്‍മാരും തൈക്കിളവന്‍മാരും അടിച്ചുമൂത്തു നീങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ ഭാവിയില്ലാതെ കഴിയുന്ന കുറെ യുവനേതാക്കളുണ്ട്. ഇവരെ കളത്തിലിറക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്താത്തിടത്തോളം കാലം കോണ്‍ഗ്രസ് രക്ഷപ്പെടില്ല.
ഒരേ സമയം രണ്ടാം നിരയെയും മൂന്നാം നിരയെയും രാഷ്ട്രീയത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ സിപിഎം കാണിക്കുന്ന ശൈലി കോണ്‍ഗ്രസ് കണ്ടുപഠിക്കണം. കോണ്‍ഗ്രസില്‍ കിളവന്‍മാര്‍ വഴി മാറിയിട്ട് യൂത്തന്‍മാര്‍ക്കു ്കടന്നുവരാനും കസേരയില്‍ ഇരിക്കാനും അവസരമില്ല എന്നതാണ് എക്കാലത്തെയും ഗതികേട്.
കെ സുധാകരന്‍, പിടി തോമസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടിഎന്‍ പ്രതാപന്‍, ശരത്ചന്ദ്രപ്രസാദ് തുടങ്ങി തോക്കിനു സമാനമായി നാക്കും തീക്കുണ്ടം പോലെ വാക്കുമുള്ള നേതാക്കളെ കളത്തിലിറക്കാന്‍ പറ്റാത്തിടത്തോളം കാലം കോണ്‍ഗ്രസ് രക്ഷപ്പെടില്ല. മധ്യകേരളത്തില്‍ വ്യക്തമായ സ്വാധീനവും അണിബലവുമുള്ള കേരള കോണ്‍ഗ്രസ് മാണി പാര്‍ട്ടിയുമായി ജോസ് കെ മാണി ഇടതു മുന്നണിയില്‍ ഇടം പിടിച്ചതിനുശേഷം യുഡിഎഫിന്റെ ഭാവി എന്ത്, എങ്ങനെ മുന്നണിയെ ശക്തിപ്പെടുത്തും എന്നതൊന്നുമല്ല കോണ്‍ഗ്രസിന്റെ പൊതു ചിന്ത. മറിച്ച് പാലായില്‍ ജോസ് കെ മാണിയെ ഒതുക്കാന്‍ എങ്ങനെ മാണി സി കാപ്പനെ വഹിച്ചെടുക്കാമെന്നതില്‍ മാത്രം ഒതുങ്ങുകയാണ് .
കോണ്‍ഗ്രസുകാരുടെ കുറുക്കന്‍ ബു്ദ്ധി. കോണ്‍ഗ്രസിന് തനിയെ ശക്തിനിരകെട്ടിപ്പൊക്കാതെ ഇലക്ഷനെ നേരിടുക ഇക്കാലത്ത് ദുഷ്‌കരമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലീഗ് കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നു മാത്രമല്ല വൈകാതെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യും എന്നതില്‍ സംശയം വേണ്ട.
കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലോ വാര്‍ഡുകളിലോ മാത്രമാണ്പിജെ ജോസഫ് നയക്കുന്ന കേരള കോണ്‍ഗ്രസിന് തനിച്ചു നിന്നു പോരാടാന്‍ ശേഷിയുള്ളത്. ഇതേ ജോസഫിന്റെ പാര്‍ട്ടിയെയും ഇനിയുള്ള കാലം യന്ത്രം വെച്ചു ചലിപ്പിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ ചുമലിലാണ്.
കോണ്‍ഗ്രസിലെ ഓരോ നേതാവും ഓരോ ഗ്രൂപ്പാണ്. അതിലുപരി ഓരോരുത്തരും ഓരോ വലിയ ഗ്രൂപ്പുകളുടെ ഭാഗവുമാണ്. ഒരു ഗ്രൂപ്പിലും ചേരിയും ഇടംപിടിക്കാതെ ഏതെങ്കിലുമൊരു നേതാവിന് വിധേയപ്പെടാതെയും കോണ്‍ഗ്രസില്‍ ഒരാള്‍ക്കും പഞ്ചായത്ത് മെംബര്‍ പോലുമാകാന്‍ പറ്റില്ല എന്നതാണ് പാരമ്പര്യം. ടി സിദ്ദിക്, എം ലിജു, ഷാഫി പറമ്പില്‍, സതീശന്‍ പാച്ചേനി, ഡീന്‍ കുര്യാക്കോസ്, കെഎസ് ശബരീനാഥന്‍, എന്‍.എസ് സുനകന്‍, എസ്.ജെ പ്രേംരാജ്, റിയാസ് മുക്കോളി, റിജിന്‍ മാക്കുറ്റി, എംഎസ് ബാലു തുടങ്ങിയവരൊക്കെയാണ് ഇക്കാലത്തെ യൂത്തന്‍മാര്‍. ഇവരില്‍ പലരുടെയും പ്രായം നാല്‍പതിന്റെ ചുറ്റുപാടിലാണെന്ന് തിരിച്ചറിയണം. ഇവര്‍ക്കൊക്കെ അവസരവും അധികാരവും കൈമാറാതെ കിളവന്‍മാര്‍ പാര്‍ട്ടിയെ പൊതിഞ്ഞുവച്ചിരിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്.
ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ പിന്നെ കൂടെ നില്‍ക്കുന്നവരെ പാര്‍ട്ടി അവഗണിക്കും. രമേശ് ചെന്നിത്തല മുപ്പതാം വയസിലാണ ്ആദ്യ തവണ മന്ത്രിപദവിയിലെത്തുന്നത്. ഉമ്മന്‍ ചാണ്ടി 33-ാം വയസില്‍മന്ത്രിയായി. ആദര്‍ശത്തിന്റെ ആള്‍രൂപം എകെ ആന്റണി 37-ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദവി അലങ്കരിച്ചയാളാണ്. കെ മുരളീധരന്‍ 47-ാംവയസിലും മന്ത്രിയായി. ഇവരാരും ഇന്നും അധികാക രാഷ്ട്രീയം വെടിഞ്ഞിട്ടില്ല. ഒന്നുകില്‍ എംഎല്‍എ, അല്ലെങ്കില്‍ എംപി എന്നീ പദവികള്‍ ഇവരൊക്കെ അലങ്കരിക്കുന്നു.വയലാര്‍ രവി ഉള്‍പ്പെടെ ഒരു നിര വയോധികര്‍ ശബ്ദം പുറത്തുവിട്ടിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും എംപിമാരായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ത്ത് അവരുടെയൊക്കെ കച്ചവടം നടത്തുന്നു. എന്തിനേറെ ആദര്‍ശത്തിന്റെ ആള്‍രൂപം ആന്റണി പാര്‍ട്ടിയുടെ നേതൃത്വത്തിലിക്കുന്നതു നന്ന്. പക്ഷെ എംപി സ്ഥാനം ഇവര്‍ക്കൊക്കെ ഇനി അലങ്കാരമാണോ ഇതുകൊണ്ട് നാടിന് എന്തു പ്രയോജനം എന്നു ചിന്തിക്കേണ്ട കാലമായി. മൂന്നു പതിറ്റാണ്ടിലേറെ അധികാരം വാണ പ്രഫ. കെവി തോമസും പ്രഫ. പിജെ കുര്യനുമൊക്കെ ഇപ്പോഴും അധികാരം കിട്ടിയാല്‍ അകത്തളത്തില്‍ കയറിപ്പറ്റാന്‍ നെട്ടോട്ടമോടുന്നു. അടിമുടി സംവിധാനം മാറാതെയും പുതിയ തലമുറയെ രംഗത്തിറക്കാതെയും കോണ്‍ഗ്രസ് ഇന്നത്തെ നിലയില്‍ രക്ഷപ്പെടില്ല.
"
https://www.facebook.com/Malayalivartha























