കോവിഡ് ഐസിയുവിലെ മരണം: ബന്ധുക്കള്‍ നിയമ നടപടിയിലേക്ക് നീങ്ങുന്നു

എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ കോവിഡ് ഐസിയുവില്‍ ചികിത്സയിലിരുന്ന സി.കെ.ഹാരിസന്‍ എന്നയാളുടെ മരണത്തിന് വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നതു കാരണമായെന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമ നടപടിയിലേക്കു നീങ്ങുന്നു.
ആശുപത്രിയില്‍ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ കീഴ്ജീവനക്കാര്‍ക്ക് വാട്‌സാപ് ഗ്രൂപ്പില്‍ കൈമാറിയ ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സുഖംപ്രാപിച്ചു വന്ന ആളാണ് ഇത്തരത്തില്‍ മരിച്ചതെന്നും ഡോക്ടര്‍മാര്‍ വിവരം പുറത്തുവിടാതിരുന്നതിനാലാണ് പിഴവിന് ഉത്തരവാദികളായവര്‍ രക്ഷപ്പെട്ടതെന്നും സന്ദേശത്തിലുണ്ട്. ഇത്തരത്തില്‍ പല പിഴവുകളും സംഭവിക്കുന്നതായും അവ ഒഴിവാക്കണമെന്നും പറയുന്നു.
ഇപ്രകാരമാണ് ശബ്ദസന്ദേശത്തിന്റെ പ്രസക്തഭാഗം: 'പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷനു പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ ശരിക്കാണോ ഉള്ളതെന്ന് ഐസിയുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ വീഴ്ച കൊണ്ടു പല രോഗികളുടെയും ജീവന്‍ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നതു കൊണ്ടാണിത്.''
ഹാരിസിന്റെ മരണത്തെ കുറിച്ച് മുന്‍പു തന്നെ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവു മൂലമുള്ള കൊലപാതകമാണിതെന്നും അടുത്ത ബന്ധു എച്ച്.അന്‍വര്‍ പറഞ്ഞു. നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ആശുപത്രിയിലെ ഹെഡ് നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ കൈമാറിയതാണ് ശബ്ദസന്ദേശം. ഇതു സ്റ്റാഫ് നഴ്‌സുമാര്‍ക്ക് കൈമാറുകയായിരുന്നു. അവധി ആയതിനാലാണ് വാട്‌സാപ്പില്‍ സന്ദേശം നല്‍കിയത്. രോഗിയുടെ മരണത്തിനു പിന്നില്‍ വീഴ്ചകളൊന്നുമില്ലെന്ന് നഴ്‌സിങ് ഓഫിസര്‍ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha























