അവധിക്കാല ചിത്ര രചനാ ക്ലാസ്സിനെത്തിയ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഗ്രാഫിക് ഡിസൈനറായ ടെക്കി! കഴക്കൂട്ടം ടെക്നോപാർക്കിലെ ജീവനക്കാരനെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതിയുടെ ഉത്തരവ്

മധ്യവേനൽ അവധിക്കാല ചിത്ര രചനാ ക്ലാസ്സിനെത്തിയ ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴക്കൂട്ടം ടെക്നോപാർക്കിലെ ജീവനക്കാരനെ ഹാജരാക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. ടെക്നോപാർക്കിലെ ആനിമേഷൻ കമ്പനിയിലെ ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ വിജയ് എന്ന മേക്കറിയാസ് വിജയ് റോച്ചിയെ ഡിസംബർ 4 ന് ഹാജരാക്കാനാണുത്തരവ്. പ്രതിയെ ഹാജരാക്കാൻ തുമ്പ പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
2019 ഏപ്രിൽ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരു നഗർ കരിമണലിലുള്ള ഫ്ലാറ്റിൽ വെച്ചാണ് വിജയ് കുട്ടിയെ പീഡിപ്പിച്ചത്. ഒമ്പതുകാരിയായ കുട്ടി അവധിക്കാല ചിത്രരചനാ ക്ലാസ്സിനെത്തിയതായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിജയ് തൻ്റെ മുറിവിൽ മരുന്ന് വെച്ച് കെട്ടാൻ കുട്ടിയോട് സഹായം തേടി. തുടർന്ന് തൊട്ടടുത്ത മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് കുട്ടിയോട് സംസാരിച്ചപ്പോൾ കുട്ടി മാതാവിനോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.
സമിതി നടത്തിയ കൗൺസിലിങ്ങിലും കുട്ടി പീഡനവിവരം പറഞ്ഞതോടെ വിവരം തുമ്പ പോലീസിന് കൈമാറുകയായിരുന്നു. 2012 ൽ നിലവിൽ വന്ന പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് ( പോക്സോ ) നിയമത്തിലെ 7 , 8 എന്നീ വകുപ്പുകൾ പ്രകാരമാണ് തുമ്പ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha