ഇനിയേത് വഴിക്ക്... സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ആവശ്യപ്പെട്ടു ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി ദിലീപ് ആരോപണമുന്നയിച്ചതോടെ ആഞ്ഞടിച്ച് ബിഷപ്പ് ഹൗസ്; പ്രതിഭാഗത്തിന് ദുരുദ്ദേശ്യമെന്ന് പോലീസ്; വെളിപ്പെടുത്തുമെന്ന് ശരത്ത്
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിനെ ചുറ്റിപ്പറ്റി അവസാനം നെയ്യാറ്റിന്‍കരയും കേരളം ചര്‍ച്ച ചെയ്യുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ആവശ്യപ്പെട്ടു ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടാന്‍ ബിഷപ്പിനെ ഇടപെടുത്തിയെന്ന് അവകാശപ്പെട്ടു പണം ചോദിച്ചുവെന്നും പണം കിട്ടില്ലെന്നായപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു ദിലീപിന്റെ ഗുരുതരമായ ആരോപണം. തന്നെ ജയിലില്‍ സന്ദര്‍ശിച്ച 80 പേരില്‍ ഒരാളാണു ബാലചന്ദ്രകുമാര്‍ എന്നു ദിലീപ് അറിയിച്ചു. ക്ഷണിച്ചിട്ടു വന്നുവെന്ന ഭാഷ്യം തെറ്റാണ്.
താന്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ഉന്നത സ്വാധീനമുള്ള നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയതു കൊണ്ടാണു ജാമ്യം കിട്ടിയതെന്നു ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു. പുറത്തു വന്നപ്പോള്‍ മുതല്‍ പണം ആവശ്യപ്പെട്ടു നിരന്തരം ഫോണ്‍വിളി തുടങ്ങി. പണം നിഷേധിച്ചതോടെ ശത്രുതയായി. ജാമ്യം റദ്ദാക്കുമെന്നു പറഞ്ഞു ഭീഷണി തുടങ്ങി.
2014 മുതല്‍ 2021 വരെ പല ആവശ്യങ്ങളും പറഞ്ഞ് 10 ലക്ഷം രൂപയിലേറെ കൈപ്പറ്റി. ബാലചന്ദ്രകുമാറിന്റെ സിനിമയില്‍നിന്നു പിന്മാറിയതും ശത്രുതയ്ക്കു കാരണമായി. എഡിജിപി ബി. സന്ധ്യയെ ഫോണില്‍ വിളിച്ചു ചില കാര്യങ്ങള്‍ പറയുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. എഡിജിപിയെ വിളിച്ചതായി സ്‌ക്രീന്‍ ഷോട്ടും അയച്ചു. 2021 ഏപ്രിലില്‍ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ നമ്പര്‍ ബ്ലോക് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ വക വരുത്താന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന കഥ എഡിജിപി സന്ധ്യയും പൊലീസ് സംഘവും വ്യാജമായി ചമച്ചതാണെന്നു ദിലീപ് ആരോപിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ പേര് അനാവശ്യമായി പരാമര്‍ശിക്കുന്നതില്‍ നിന്നു മാധ്യമങ്ങള്‍ പിന്തിരിയണമെന്നു നെയ്യാറ്റിന്‍കര രൂപത വക്താവും വികാരി ജനറലുമായ മോണ്‍. ജി.ക്രിസ്തുദാസ് അഭ്യര്‍ഥിച്ചു.
ആരോപണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ കേസിലെ പ്രതിയുമായോ, നടന്‍ പരാമര്‍ശിക്കുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിനു ബന്ധമില്ല.
ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നത്. അഭ്യൂഹങ്ങള്‍ പരത്താന്‍ ഉദ്ദേശിച്ചുള്ളതും വാസ്തവവിരുദ്ധവുമായ വാര്‍ത്തകളിലേക്കു ബിഷപ്പിനെ വലിച്ചിഴയ്ക്കരുതെന്നും വികാരി ജനറല്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരു പ്രതിഭാഗം കേസിലേക്കു വലിച്ചിഴയ്ക്കുന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസില്‍ പുകമറ സൃഷ്ടിക്കാനും ചര്‍ച്ചകള്‍ വഴിതെറ്റിക്കാനുമാണു ശ്രമമെന്നാണ് ഈ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപ് ആരോപിക്കുന്ന തരത്തില്‍ കേസുമായി ഏതെങ്കിലും തരത്തില്‍ ബിഷപ് ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു തനിക്കു നേരിട്ട് അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെളിപ്പെടുത്താന്‍ തയാറാണെന്നു കേസില്‍ സംശയനിഴലിലുള്ള വ്യവസായി എസ്. ശരത്ത്, സുഹൃത്ത് മുഖാന്തരം അന്വേഷണ സംഘത്തെ അറിയിച്ചു.
"
https://www.facebook.com/Malayalivartha