വീടുകളിലും കെട്ടിടങ്ങളിലുമടക്കം മണ്ണിടിഞ്ഞു താഴുന്നു...അപകടഭീഷണിയിലുള്ള 600 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം ..മണ്ണിടിച്ചിൽ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം എത്തും
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലുമടക്കം മണ്ണിടിഞ്ഞു താഴുന്നു. അപകടഭീഷണിയിലുള്ള 600 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രത്തിലാണ് സർക്കാർ. മണ്ണിടിച്ചിൽ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം എത്തും. സംഭവസ്ഥലത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം എത്തിയിട്ടുണ്ട്.
എല്ലാവരെയും സുരക്ഷിതസ്ഥാനത്ത് എത്തിക്കാനാണ് സർക്കാർ ശ്രമമെന്ന് പുഷ്‌കർ സിങ് ധാമി അറിയിച്ചു. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് ആദ്യ ദൗത്യം. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നു. ആവശ്യമായ ക്രമീകരണങ്ങളും തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും എന്താണ് പ്രതിഭാസത്തിന് കാരണമെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ധാമി അറിയിച്ചു.
ജോഷിമഠ് മണ്ണിടിച്ചിലിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം ഉടനെത്തും. പരിസ്ഥിതി മന്ത്രാലയം, സെൻട്രൽ വാട്ടർ കമ്മിഷൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ(എൻ.എം.സി.ജി) പ്രതിനിധികൾ ഉൾപ്പെടുന്ന കേന്ദ്രസംഘമാണ് എത്തുക. വേഗത്തിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം എൻ.എം.സി.ജി റിപ്പോർട്ട് സമർപ്പിക്കും.
https://www.facebook.com/Malayalivartha