റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം:- റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു: ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അമേരിക്ക; ഇസ്രയേലിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരു ബന്ദി കൂടെ കൊല്ലപ്പെട്ടു...

റഫയില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തമാകും എന്ന് യു.എന്നിന്റെ മുന്നറിയിപ്പ്. റഫയില്‍ സൈനിക നടപടി വിപുലീകരിക്കാന്‍ ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു പിന്നാലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. കൂടുതല്‍ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ സൈന്യം ആവശ്യപ്പെട്ടു. തെക്കന്‍, വടക്കന്‍ ഗസ്സകളില്‍ കരയാക്രമണം വ്യാപകമായി. റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
മൃതദേഹങ്ങള്‍ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാനോ യാതൊരു സംവിധാനവുമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി മാത്രം മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസ് റഫയില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അമേരിക്ക ഇസ്രായേലിന് ഉറപ്പു നല്‍കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ ഹമാസ് കൈമാറിയാല്‍ നാളെത്തന്നെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നെ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.
സിവിലിയന്‍ സമൂഹത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാതെ ഇസ്രായേല്‍ നടത്തുന്ന റഫ ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫ്രാന്‍സും ജര്‍മനിയും മുന്നറിയിപ്പ് നല്‍കി. അതേസമയം, ഒരു ഇസ്രായേല്‍ ബന്ദി കൂടി ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.
ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരനായി നദവ് പോപ്പിള്‍വെല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ഒരു മാസം മുമ്പാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നദവിന് പരിക്കേറ്റത്. നദവിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്.
ഒരു മാസം മുമ്പ് ഇയാള്‍ക്ക് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇയാളുടെ വീഡിയോ സന്ദേശം ശനിയാഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണവിവരം അറിയിച്ചത്. 'സമയം തീരുകയാണ്. നിങ്ങളുടെ സര്‍ക്കാര്‍ കള്ളം പറയുകയാണ്' എന്ന് ഇദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് നിരിം കിബ്ബട്ട്‌സില്‍ നിന്നാണ് ഇയാളെ ഹമാസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ മാതാവിനെയും ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് കരാര്‍ പ്രകാരം വിട്ടയച്ചു. കൂടാതെ ഇയാളുടെ സഹോദരന്‍ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് ഹമാസ് ബന്ദികളുടെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഏപ്രില്‍ 27 ന് രണ്ട് ബന്ദികളുടെയും മൂന്ന് ദിവസം മുമ്പ് മറ്റൊരാളുടെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് മേല്‍ ആഭ്യന്തര സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടയിലാണ് വീഡിയോകള്‍ പുറത്തുവരുന്നത്. നദവിന്റെ മരണവാര്‍ത്ത വന്നതോടെ ബന്ദിമോചനത്തിനായി ഇസ്രായേലില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ വിഭാഗം ബലപ്രയോഗം നടത്തി.
അതിനിടെ അല്‍ശിഫ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് പുതുതായി 81 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഗസ്സയില്‍ പിടികൂടിയ നൂറുകണക്കിന് ഫലസ്തീന്‍കാരെ കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയെന്ന സി.എന്‍.എന്‍ റിപ്പോര്‍ട്ടിനു മേല്‍ ഇസ്രായേലിനോട് വിശദീകരണം തേടിയെന്ന് അമേരിക്ക. വംശഹത്യാ കേസില്‍ ഗസ്സയില്‍ നിന്ന് ഇസ്രായേലിനോട് പിന്‍മാറാന്‍ ആവശ്യപ്പെടണമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























