ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ
എന്തൊക്കെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നാലും അതൊന്നും സമ്മതിച്ചു കൊടുക്കുന്ന വ്യക്തിയല്ല ഇ.പി ജയരാജന്‍. വോട്ടെടുപ്പ് ദിവസം ബി.ജെ.പി പൊട്ടിച്ച ബോംബ് സത്യമായിരുന്നെന്ന് ഇ.പി സമ്മതിച്ചപ്പോള്‍ പലരും ഞെട്ടി. ജാവദേദ്കറെ കണ്ടത് വളരെ സ്വാഭാവിക നടപടി മാത്രമാണെന്ന് ഇ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചെങ്കിലും അതിന് പിന്നില്‍ സി.പി.എമ്മിന് ഇട്ടൊരു പണി കൂടി കൊടുക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ദേശാഭിമാനി ജനറല്‍ മാനേജരായിരിക്കുമ്പോഴാണ് ജയരാജന്‍ കളങ്കിത വ്യക്തിത്വങ്ങളുമായുള്ള കൂട്ടുകെട്ട് ആരംഭിക്കുന്നത്. വിവാദ ലോട്ടറി മുതലാളി സാന്‍ഡിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധം ഉപയോഗിച്ച് ദേശാഭിമാനിക്ക് പരസ്യം തരപ്പെടുത്തിയതും അവസാനം പാര്‍ട്ടി തന്നെ തിരിഞ്ഞു കൊത്തിയപ്പോള്‍ വാങ്ങിയ പണം മടക്കി കൊടുക്കേണ്ടി വന്നു. പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തിന് മറ്റൊരു കളങ്കിത വ്യക്തിത്വമായ ചാക്ക് രാധാകൃഷ്ണന്റെ കമ്പനിയില്‍ നിന്ന് പരസ്യം വാങ്ങിയതും
ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ പഴയ ഓഫീസ് കെട്ടിടം ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യഗ്രൂപ്പിന് കൈമാറിയതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അടുത്തകാലത്തായി ദല്ലാള്‍ നന്ദകുമാറുമായും അടുപ്പം സ്ഥാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ യാത്രയില്‍ പങ്കെടുക്കാതെ നന്ദകുമാറിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന് പോയി. ഇതിന്റെ പടം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദല്ലാളുമായി അടുത്തത് ജാവദേദ്കറുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായായിരുന്നെന്ന് ആക്ഷേപമുണ്ട്.
ദല്ലാള്‍ നന്ദകുമാറും ജാവദേദ്കറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അങ്ങനെ എല്ലാം കൊണ്ടും ഇ.പി ജയരാജനെ കോര്‍ണര്‍ ചെയ്യുന്ന സാഹചര്യങ്ങള്‍ പൊതുമണ്ഡലത്തിലുണ്ട്. താനും ഭക്തജനങ്ങളും മതിയെന്ന് പിണറായി തീരുമാനിച്ചതോടെ ഇ.പി അടക്കമുള്ള പല നേതാക്കളും തഴയപ്പെടുകയാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇ.പിയെ ബന്ധുനിയമനത്തിന്റെ പേരിലാണ് പുറത്താക്കിയത്. അതേ ക്യാബിനെറ്റിലുണ്ടായിരുന്ന തോമസ് ചാണ്ടിക്കെതിരെ അതിലും ഗൗരവമായ കേസുണ്ടായിട്ടും പരമാവധി സംരക്ഷിച്ചു. കോടതി ഇടപെട്ടതോടെ ഗത്യന്തരമില്ലാതെയാണ് ചാണ്ടിച്ചായന്‍ രാജിവെച്ചത്. അതായത് ചാണ്ടിയോടുള്ള കരുതല്‍ പോലും ഇ.പിയോട് പിണറായി കാട്ടിയില്ലെന്ന് അര്‍ത്ഥം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റും നല്‍കിയില്ല. എന്തിനാണ് തന്നോട് ഇങ്ങിനെ ചെയ്യുന്നതെന്ന് എത്ര ആലോചിച്ചിട്ടും ചിറ്റപ്പന് മനസ്സിലായില്ല. അദ്ദേഹം പാര്‍ട്ടിയോട് ഇടഞ്ഞു. അങ്ങനെ മനസ്സില്ലാ മനസ്സോടെയാണ് പിണറായി ചിറ്റപ്പനെ കണ്‍വീനറാക്കിയത്. ആ കസേര തനിക്ക് ചേരില്ലെന്ന് തുടക്കത്തിലേ ചിറ്റപ്പന്‍ തെളിയിച്ചു.
ജീവിതം മുഴുവനും പാര്‍ട്ടിക്ക് വേണ്ടി മാറ്റിവെച്ചയാളാണ് ഇ.പി ജയരാജന്‍. വര്‍ഗശത്രുകള്‍ നിറയൊഴിച്ച ഉണ്ടയുടെ പകുതി ഇപ്പോഴും കഴുത്തില്‍ ഇരിപ്പുണ്ട്. അതുമായാണ് അദ്ദേഹം ജീവിക്കുന്നത്. ഇത്തരത്തില്‍ ശക്തമായ പോരാട്ട ചരിത്രമുള്ള നേതാവാണ് ഇ.പി. അദ്ദേഹത്തേക്കാള്‍ ജൂനിയറായ എം.വി ഗോവിന്ദന് സ്ഥാനമാനങ്ങളെല്ലാം നല്‍കുമ്പോള്‍ ചിറ്റപ്പന്‍ കലിപ്പിലായില്ലെങ്കിലേ അത്ഭുതമുള്ളൂ. പാര്‍ലമെന്ററി രംഗത്തെങ്ങും വലിയ വ്യാമോഹമില്ലാത്തയാളാണ് ഇ.പി.
പാര്‍ട്ടി പദവികളില്‍ നിന്ന് അകറ്റുമ്പോഴുണ്ടാകുന്ന വിഷമം സ്വാഭാവികമാണ്. എന്നാല്‍ തന്നെ പൂര്‍ണമായും അവഗണിക്കുന്നു എന്ന തോന്നലുണ്ടായതോടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയതെന്നാണ് എല്‍.ഡി.എഫിലെ അന്തപ്പുര സംസാരം. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തരിപ്പണമാക്കിയ ശേഷം ലീഗിനെ ഇടത് മുന്നണിയിലെടുക്കുകയും ലോകമുള്ളിടത്തോളം കാലം തങ്ങള്‍ക്ക് കേരളം ഭരിക്കാം ബി.ജെ.പി പ്രതിപക്ഷത്തിരിക്കുകയും ചെയ്യും അതാണ് സി.പി.എമ്മിന്റെ സ്വപ്നം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഇടതിനൊപ്പമേ നില്‍ക്കൂ. ഇത് ഘടകക്ഷികളില്‍ പലരോടും സി.പി.എം നേതാക്കള്‍ പങ്കുവെച്ചതായാണ് സൂചന. അങ്ങനെയൊരു നാളെ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ബി.ജെ.പിക്കൊപ്പം പോകുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്ന് ഇ.പി കരുതിയിട്ടുണ്ടാകും. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുക കൂടി ചെയ്താല്‍ എല്ലാം കൊണ്ടും മാസാകും. പിന്നെ സി.പി.എമ്മിന് ഇ.പിയെ തൊടാനാകില്ല. മാത്രമല്ല പല നേതാക്കളുടെയും ഭൂതകാലം ഇ.പിക്ക് കാണാപാടമാണല്ലോ. പക്ഷെ, കണക്കുകൂട്ടലുകള്‍ എവിടെയോ പിഴച്ചു. അതിന് വലിയ വിലനല്‍കേണ്ടി വരും. താമസിയാതെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ചിറ്റപ്പന്‍ ഔട്ടാകും. ഈ ടെറട്ടറിയില്‍ കണ്ട് പോയേക്കരുതെന്ന താക്കീതായിരിക്കും കൊടുക്കാനിരിക്കുന്നത്. അങ്ങനെയെങ്കില്‍ ചിറ്റപ്പന്‍ രാഷ്ട്രീയ വനവാസത്തിന് പോകാന്‍ സാധ്യതയുണ്ട്.
രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ്സ് ബന്ധം ഇരുതല വാള്‍ പോലെയാണ്. പാര്‍ട്ടിക്ക് ഗുണവുമുണ്ട്, ദോഷവുമുണ്ട്. ഇ.പിക്ക് തന്റെ ബിസിനസ്സും മറ്റും സേഫാക്കാനായി. ഇ.ഡി ആ വഴിക്ക് വരുമെന്ന് ഇനി പേടിക്കണ്ട. ബി.ജെ.പി നേതാവുമായുള്ള ചങ്ങാത്തമുതലാളിത്തം മുന്നണിക്കകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. യു.ഡി.എഫ് അത് പരമാവധി ആയുധമാക്കുന്നു. പല പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രമുഖരും ബി.ജെ.പിയില്‍ പോയിട്ടുണ്ടെങ്കിലും ആരും ഇതുവരെ രക്ഷപെട്ടിട്ടില്ല. ഇ. ശ്രീധരന്‍, സെന്‍കുമാര്‍, ജേക്കബ് തോമസ്, രാമന്‍ നായര്‍ അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഇ.പി അവിടേക്ക് ചെന്ന് ചാടിയാല്‍ എന്തെങ്കിലും ഗുണം ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇപിയെ പോലെ മാനസികാവസ്ഥയുള്ള ചില നേതാക്കളും മറുകണ്ടം ചാടാനും സാധ്യതയുണ്ട്. അതുകൊണ്ട് സി.പി.എം എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരുന്ന് കാണാം. ഇ.പി ജാവദേദ്കറെ കണ്ടകാര്യം തുറന്നടിക്കാന്‍ കാരണം ചില ഇടത് സ്ഥാനാര്‍ത്ഥികളുടെ പരാജയം ലക്ഷ്യമിട്ടാണ്. അവരൊക്കെ ജയിക്കുമെന്ന് പ്രതീക്ഷയുള്ളവരാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചമായ സ്ഥിതി പിണറായിക്കുണ്ടാകരുതെന്ന് ഇ.പി ആഗ്രഹിച്ചിട്ടുണ്ടാകാം. ചിറ്റപ്പന്‍ അപ്പനേക്കാള്‍ വല്യ ടീമാ...
https://www.facebook.com/Malayalivartha