‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...

നടിയെ ആക്രമിച്ച കേസിൽ ആക്രമണത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പൾസർ സുനി ‘ശ്രീലക്ഷ്മി’ എന്ന പേരുള്ള യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാകുമ്പോഴും, ഈ യുവതിക്ക് കേസുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യത്തിൽ പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി. പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നിർണായക ചോദ്യം. കേസിലെ നിർണായക ഘടകങ്ങളിൽ വ്യക്തത വരുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന സൂചനയാണ് കോടതിയുടെ നിരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നത്. കോടതിയുടെ നിരീക്ഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്ത് വന്നു.
ശ്രീലക്ഷ്മിയെ ചുരുങ്ങിയത് മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. കൂടാതെ, ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയിരുന്നു. ഇതുവരെ ഫോൺ തിരിച്ചുചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൾസർ സുനി ബസ് ഡ്രൈവറായിരുന്ന സമയത്ത് ശ്രീലക്ഷ്മിയുമായി സൗഹൃദമുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം 'ഇന്നൊരു കാര്യം ചെയ്യുന്നുണ്ടെന്നും പ്രാർത്ഥിക്കണമെന്നും' പൾസർ സുനി ശ്രീലക്ഷ്മിയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. "അത് എന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റിയുടെ പുറത്താണ് ശ്രീലക്ഷ്മി ആ രാത്രിയിലും സുനിയെ പലതവണ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തത്." ഭർത്താവ് വ്യക്തമാക്കി.
എന്നാൽ, അന്വേഷണത്തിൽ സംശയകരമായി ഒന്നും കണ്ടെത്താത്തതിനാലാവാം പൊലീസ് ഈ വിവരം കോടതിയിൽ എത്തിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കപ്പുറത്ത് വിശ്വാസയോഗ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചിരുന്നു.
ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്നും വിധിന്യായത്തിലെ പ്രോസിക്യൂഷൻ്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഭാഗത്ത് കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികളെ 20 വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള നാല് പേരെ വെറുതെ വിടുകയും ചെയ്ത വിധിന്യായത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ശ്രീലക്ഷ്മി എന്ന സ്ത്രീയെക്കുറിച്ചുള്ള കോടതി പരാമർശം ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha

























