ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകും. ഇരുവരെയും പ്രതി ചേർക്കാത്തത് എന്താണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡിസംബർ അഞ്ചിനുശേഷം കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർധനനേയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളകേസിൽ സത്യസന്ധമായി അന്വേഷണം നടന്നാൽ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേൽ സമർദം ചെലുത്തി എന്ന തങ്ങളുടെ ആരോപണത്തിന് ഹൈക്കോടതി അടിവരയിട്ടു. എസ്ഐടിയിൽ അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരാണ്. പക്ഷെ അവർക്കുമേൽ അനാവശ്യമായ സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED. കൊച്ചി ED യൂണിറ്റ് ഡൽഹിയിലെ ED ഡയറക്ടറേറ്റിന് കത്തയച്ചു.തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും.ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്‍റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെതിരെ ഹൈക്കോടതി ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ് ഐ ടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.
വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍.വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ് ഐ ടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നു.സ്വര്‍ണം പൂശിയ അമൂല്യവസ്തുക്കള്‍ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ്ജസ്റ്റിസ് എ.ബദറുദ്ദിന്‍ ജാമ്യാപേക്ഷ തള്ളിയത്. ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണെന്നും ഇത്തരം കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























