ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക എന്നത് ഒരു ജനാധിപത്യ സർക്കാരിന്റെ രാഷ്ട്രീയവും ധാർമികവുമായ ചുമതലയാണെന്ന് മുഖ്യമന്ത്രി

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ പ്രതിരോധ രീതിയായി ഇതിനെ കാണേണ്ടതാണ്.
ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക എന്നത് ഒരു ജനാധിപത്യ സർക്കാരിന്റെ രാഷ്ട്രീയവും ധാർമികവുമായ ചുമതലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഉൽപാദന രീതികളിലും മാറ്റം വരുന്നു. എന്നാൽ ഈ മാറ്റങ്ങൾ ആർക്കുവേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. അത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണോ അതോ ചുരുക്കം ചില കോർപ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണോ എന്നതാണ് ചോദ്യം. തൊഴിൽ ശക്തിയുടെ മൗലികാവകാശങ്ങളെ പരിമിതപ്പെടുത്തുകയും വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന നയസമീപനങ്ങൾക്കെതിരെ യുക്തിഭദ്രവും ജനാധിപത്യപരവുമായ വിയോജിപ്പുകൾ രേഖപ്പെടുത്തുക എന്നത് ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്.
തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യ ക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകൾ സുസ്ഥിരമല്ല എന്ന ബോധ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. വികസനം എന്ന പദത്തെ കേവലം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയോ കോർപ്പറേറ്റ് ലാഭത്തിന്റെയോ കണക്കുകളിൽ ഒതുക്കാതെ മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യനീതിയിലൂന്നിയ സമ്പദ്വ്യവസ്ഥയായും നിർവചിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ഇന്ന് നാം അനുഭവിക്കുന്ന തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളുടെ ഔദാര്യമല്ല അത് തളികയിൽ വെച്ച് ആരും നമുക്ക് നീട്ടി തന്നതുമല്ല. മറിച്ച് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ, തുടർന്നുള്ള കാർഷിക വ്യവസായ പ്രക്ഷോഭങ്ങൾ ഇവയുടെ എല്ലാം ഫലമായി ചോരയും നീരും നൽകി പൊരുതി നേടിയെടുത്തതാണ് എന്ന ചരിത്രസത്യം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ല.
https://www.facebook.com/Malayalivartha






















