വീണാ ജോർജ് നിങ്ങൾ ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഫേസ്ബുക്ക് പോസ്റ്റിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വായടിപ്പിക്കാം എന്നു കരുതരുത്; ബസ് സ്റ്റാൻഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പരാതി നൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട ഇലന്തൂർ സ്വദേശി സൂരജിനെതിരെ പരാതിനൽകിയ വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിലെ പ്രതിഷേധം ശക്തമായത്. വീണാ ജോര്‍ജ്ജ് എം.എല്‍.എ ആരെയാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ച് ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.യുടെ ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെയാണ് എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.. തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് നല്‍കിയ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ്(38) പത്തനംതിട്ട സി.ഐ. യു.ബിജു അറസ്റ്റ് ചെയ്തത്.
ഒരുവര്‍ഷം മുമ്പാണ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.വാണിജ്യ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എം.എല്‍.എ.ആയി വീണാ ജോര്‍ജ് ചുമതലയേറ്റപ്പോള്‍, പണി വേഗത്തിലാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണി അനന്തമായി ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് നഗരസഭയുടെ കീഴിലുള്ള ബസ്റ്റാന്‍ഡില്‍ നിന്നാണ്.
കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധം നടത്തിയിരുന്നു. ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടില്‍ വള്ളം ഇറക്കിയാണ് പ്രതിഷേധിച്ചത്.
ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചതിന്‍െറ പേരില്‍ പരാതി നല്‍കിയതും അറസ്റ്റ് ചെയ്തതും വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജയന്ത് മാമ്മന്‍െറ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –
വീണാ ജോർജ് നിങ്ങൾ ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്?
വീണാ ജോർജിന് യാതൊരു ഇടതു പക്ഷ രാഷ്ട്രീയ പാരമ്പര്യവും ഇല്ല. അവരുടെ ഭർത്താവ് ഓർത്തഡോക്സ് സഭാ സെക്രട്ടറി ആയിരുന്നു. ഓർത്തഡോക്സ് സഭയുടെ നൊമിനിയായിട്ടാണ് വീണ MLA ആയതെന്നു് പരസ്യമായ രഹസ്യമാണ്.
ഇപ്പോൾ അവർ തനിക്കെതിരെ FB പോസ്റ്റിട്ട യുവാവിനെ പരാതി കൊടുത്തു അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നു. വീണ, താങ്കൾ ആ യുവാവിനെ അറസ്റ്റ് ചെയ്യിപ്പിക്കുക ആയിരുന്നില്ല വേണ്ടത്. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടത്. ആറന്മുള മുൻ MLA ശിവദാസൻ നായർ ജനകീയനായിരുന്നു. വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയിരുന്നു. വീണയെ കുറിച്ച് മണ്ഡലത്തിലെ ജനങ്ങൾക്ക് പരാതിയുണ്ട്.
FB പോസ്റ്റിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് വായടിപ്പിക്കാം എന്നു കരുതുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. വീണ പോലീസിൽ പരാതി കൊടുക്കാതെ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് പട്ടാളത്തോടും കൂലി പൊലീസിനോടും ഏറ്റു മുട്ടിയവരാണ് ഇന്ത്യക്കാർ എന്ന് പിണറായി ഓർക്കുന്നത് നന്ന്. വീണയുടെയും പിണറായിയുടെയും മൂക്കിൻ തുമ്പത്ത് അവസാനിക്കേണ്ടതല്ല ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം….
https://www.facebook.com/Malayalivartha























