മൂവർ സംഘമെടുത്ത തീരുമാനം പാളിയപ്പോൾ ഉമ്മന്‍ചാണ്ടിയെ വീഴിക്കാന്‍ അണിയറയിൽ തന്ത്രങ്ങൾ; രണ്ടും കൽപ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസിനെ കൈയിലൊതുക്കാന്‍ ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതൃസ്ഥാനം അപകടത്തില്‍, രമേശും, ചാണ്ടിയും, ഹസനും കൂടിയെടുത്ത തീരുമാനം പാളിയെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വീഴിക്കാന്‍ തന്ത്രങ്ങള്‍. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് കൊടുക്കാന്‍ തീരുമാനമെടുത്തപ്പോള്‍ കോണ്‍ഗ്രസിലെ ഈ മൂന്നു നേതാക്കളും ഒറ്റക്കെട്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഫോര്‍മുല വെട്ടി, കേരള കോണ്‍ഗ്രസിനെ യുഡിഎഫിനു പുറത്തിരുത്തിയാല്‍ തന്റെ കാര്യം പോക്കാണെന്ന് ചെന്നിത്തലയ്ക്ക് വ്യക്തമായറിയാം.
പ്രതിപക്ഷ നേതാവില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്താന്‍ കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും വലംകൈയ്യായി വേണമെന്ന് രമേശിനു നന്നായറിയാം. എന്നാല്‍ അവസരം കൂടുതല്‍ കൈപ്പിടിയിലാക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെയും, മാണിയെയും വലത്തും ഇടത്തുമിരുത്തി ഉമ്മന്‍ചാണ്ടി കസറി. എല്ലാം തന്റെ മിടുക്കെന്നു വരുത്തി തീര്‍ത്തു. ഭാവി മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയെന്ന സന്ദേശം പരന്നു. പകച്ചു പോയ രമേശ് ചെന്നിത്തല പിന്നില്‍ നിന്ന് ചില പണികളും തുടങ്ങി. തന്റെ വലം കൈയ്യായ ജോസഫ് വാഴയ്ക്കനെ കൊണ്ട് ആദ്യ പ്രസ്താവനയിറക്കി. കേരള കോണ്‍ഗ്രസിനു മുന്നില്‍ കോണ്‍ഗ്രസിനെ അടിയറ വച്ചെന്ന് ഗ്രൂപ്പിലെ യൂത്തന്മാരെ കളത്തിലിറക്കി പറയിപ്പിച്ചു. കുളം കലക്കാനിറങ്ങിയ സുധീരനെ ഒതുക്കാനൊന്നും രമേശ് ശ്രമിച്ചില്ല. അങ്ങനെ മുഴുവന്‍ ഉത്തരവാദിത്വവും ഉമ്മന്‍ചാണ്ടിയുടെ തലയ്ക്ക്.
സുധീരന്റെ പ്രിയപ്പെട്ടവനായ ഐ ഗ്രൂപ്പ് നേതാവ് പന്തളം പരസ്യമായി തന്നെ രംഗത്തിറങ്ങി. ഏറെ വൈകിയാണ് എ ഗ്രൂപ്പ് അപകടം മണത്തത്. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉരുണ്ടു കൂടുന്ന അപകടം മണത്തു. സാമുദായിക ധ്രൂവീകരണം എന്ന വാള്‍ വീശിയാല്‍ ഏറ്റവുമധികം ബാധിക്കുന്നത് ഉമ്മന്‍ചാണ്ടിയെയാണ് എന്നവര്‍ തിരിച്ചറിഞ്ഞു. ഇതിനെതിരെയാണ് ഇപ്പോള്‍ എ ഗ്രൂപ്പ് പ്രതികരിച്ചു തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയെ ഒറ്റ തിരിഞ്ഞാക്രമിച്ചാല്‍ തങ്ങള്‍ക്കും പലതും പറയാനുണ്ട് എന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ഉമ്മന്‍ചാണ്ടി കൗശലമായ മറ്റൊരു കുരുക്ക് തിരിച്ചെറിഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗൂഢാലോചന എന്താണെന്ന് രമേശ് ചെന്നിത്തലയും ഹസനും പറയട്ടെയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. ഏറെക്കാലമായി തണുത്തുറഞ്ഞിരുന്ന ഗ്രൂപ്പ് പോര് തെരുവിലേക്കാകുന്ന കാഴ്ചയാണ് കോണ്‍ഗ്രസ് സംഘടനയില്‍.
പ്രതിപക്ഷനേതാവ് പോര, ദുര്‍ബലനാണ് എന്ന് പരക്കെ പരാതിയും. ജനപ്രീതിയില്‍ വളരെ മോശമെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ഇപ്പോള്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെ നേതൃമാറ്റം ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഉന്നം വയ്ക്കുന്നത് ഹസനെയാണെങ്കിലും രമേശ് ചെന്നിത്തലയ്ക്കും ബുമറാങ്ങ് ആകുമോ എന്ന് കണ്ടു തന്നെ അറിയണം.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിക്കലും ശവപ്പെട്ടി വെക്കലുമാക്കെയായി പ്രതിഷേധം പുകയുകയായിരുന്നു. ഇതൊന്നും മുന്‍പുണ്ടായ ഗ്രൂപ്പു തിരിഞ്ഞുള്ള പ്രതിഷേധം പോലെ ആയിരുന്നില്ല. കോണ്‍ഗ്രസുകാരെ ഉമ്മന്‍ ചാണ്ടി വഞ്ചിച്ചു എന്ന് അദ്ദേഹത്തോടെ അടുപ്പമുള്ള പ്രവര്‍ത്തകര്‍ പോലും ഒരേ സ്വരത്തില്‍ പറയുകയായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടിയും ഇവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് റീത്തുമാണ് പ്രതിഷേധക്കാര്‍ എറണാകുളത്ത് സ്ഥാപിച്ചത്. ഈ നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്ത യൂദാസുമാരാണെന്നും പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചുകഴിഞ്ഞെന്നുമുള്ള പോസ്റ്ററുകളും പതിച്ചു. ഇത് കേവലം പ്രകടനത്തിന് അപ്പുറത്തേക്ക് ഗൗരവകരമായി കാര്യമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കലാപം ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ഗ്രൂപ്പില്‍ അഭയം തേടി പ്രതിരോധം തീര്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി.
https://www.facebook.com/Malayalivartha























