ഒടുവിൽ കടുവാ ടീമിലെ കടുവ രക്ഷപ്പെട്ടു ; വേട്ടക്കിറങ്ങിയ പൂച്ചക്കുട്ടികൾക്ക് കിട്ടിയത് സർക്കാരിന്റെ വക മുട്ടൻപണി

അങ്ങനെ ആലുവ മുൻ റൂറൽ എസ് പി എ വി ജോർജിനെ സർക്കാർ രക്ഷിച്ചു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ഉത്തരവാദിയായി സർക്കാർ കണ്ടെത്തിയത് ജോർജിന്റെ കടുവാ ടീമായ ആർ റ്റി എഫ് ഉദ്യോഗസ്ഥരെ മാത്രം. അവർ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പോലീസുകാർ ശ്രീജിത്തിന്റെ അടിവയറ്റിൽ ചവിട്ടിയെന്ന ഗുരുതര ആരോപണവും സർക്കാർ ഉന്നയിച്ചു.
ആർ റ്റി എഫ് രൂപീകരിച്ചത് എസ് പിയാണെങ്കിലും അദ്ദേഹം ആരെയും കൊല്ലാൻ പറഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് തീർച്ചയായും പ്രസക്തിയുണ്ട്. ജോർജിനെ പ്രതിചേർക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം 17 നാണ് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കത്ത് നൽകിയത്. പ്രസ്തുത കത്തിന് മാസം ഒന്നാകാറായിട്ടും ഡിജിപി മറുപടി നൽകിയില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും മറുപടി നൽകാത്തതിനെതിരെ സർക്കാരോ അന്വേഷണ സംഘമോ ആരോടും ചോദിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഡിജിപി ഇത്തരം കത്തുകൾക്ക് മറുപടി നൽകണമെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ അനുമതി വേണം.പ്രത്യേകിച്ച് പോളിസി വിഷയങ്ങളിൽ.
ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച പോലീസുകാർ അയാളുടെ അടിവയറ്റിൽ അടിയേറ്റതായി ഡോക്ടറെ അറിയിച്ചെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. വയറ്റത്ത് മുട്ടുകാൽ കയറ്റി കൊല്ലുന്ന പോലീസ് നിയമാനുസ്യതമായാണ് പ്രവർത്തിച്ചതെന്ന് കരുതാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് ജനങ്ങളെ മുട്ടുകാൽ കയറ്റി കൊല്ലുകയല്ല വേണ്ടതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോലീസുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് നിലപാട് സർക്കാർ വ്യക്തമാക്കിയത്.
ഇതേ വസ്തുതയാണ് മനുഷ്യാവകാശ കമ്മീഷനും പറഞ്ഞത്. അതിന്റെ പേരിലാണ് കമീഷനുമായി സർക്കാർ കൊമ്പുകോർത്തത്. ഇപ്പോൾ സർക്കാരും കമ്മീഷനും ഒരേ ലൈനിൽ അഭിപ്രായം പറഞ്ഞു. ചുരുക്കം പറഞ്ഞാൽ സർക്കാർ പോലീസുകാരെ തള്ളിപറഞ്ഞ സാഹചര്യത്തിൽ പോലീസുകാരുടെ ജീവിതം നായ നക്കിയെന്ന് പറഞ്ഞാൽ മതി.
കുറ്റം ആർ റ്റി എഫുകാരുടെ തലയിൽ ചാരിയ സാഹചര്യത്തിൽ കേസിൽ പ്രതികളായ എസ് ഐയും സിഐയും ഊരിപോകും. പത്തു പോലീസുകാരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. എസ് പിയുടെ നേത്യത്വത്തിൽ ഉണ്ടാക്കിയ റൂറൽ ടൈഗർ ഫോഴ്സ് തീർത്തും ചട്ടലംഘനമാണ്. അപ്രകാരമൊരു സംഘത്തിന് രൂപം നൽകാൻ എസ് പിക്ക് അധികാരമില്ല. എന്നാൽ അത്തരം ചർച്ചകൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്ന മട്ടിലാണ് സർക്കാർ റിപ്പോർട്ട് നൽകിയത്.
എന്നാൽ തങ്ങൾ പ്രവർത്തിച്ചത് മേലുദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആർ റ്റി എഫുകാർ റിപ്പോർട്ട് ചെയ്യുന്നത് എസ് പിക്ക് മാത്രമാണ്. എന്നാൽ അതൊന്നും സർക്കാർ കേട്ടതായി ഭാവിക്കുന്നില്ല. ജോർജിനെ പ്രതിചേർക്കുന്നതിലുള്ള നിയമോപദേശം വൈകിയപ്പോൾ തന്നെ ജോർജ് രക്ഷപ്പെടുമെന്ന് എല്ലാവരും കരുതിയതാണ്.
https://www.facebook.com/Malayalivartha























