അവൾ എന്റെ മകന്റെ ഭാര്യ തന്നെയാണ്; അവൾ കെവിന്റെ വീട്ടിൽ ജീവിച്ചാൽ മതി; അവളുടെ ആഗ്രഹം അതാണെങ്കിൽ അതിന് മാറ്റമില്ല!! പ്രതീക്ഷയോടെ വളര്‍ത്തിയ മകന്റെ വിയോഗ ദുഃഖത്തിലും കുടുംബത്തെയും വിധവയായ മരുമകളെയും പോറ്റാൻ ജോസഫ് വീണ്ടും വര്‍ക്‌ഷോപ്പിലേയ്ക്ക്

കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ പിലാത്തറ വീട്ടില്‍ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്‌ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാല്‍, ഇന്ന് സ്നേഹിച്ച പെണ്ണിന് വേണ്ടി ജീവൻ നഷ്ടപ്പെട്ട ഒരു ദുരന്ത നായകൻറെ അച്ഛനാണ് അദ്ദേഹം. ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയസമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേര്‍ത്തണയ്‌ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല.
ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29-നു കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകര്‍ന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം. രാഷ്‌ട്രീയ-സമുദായനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്‌ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ് മരവിച്ചിരുന്നു.
വന്നവര്‍ക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രമായിരുന്നു; മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന് ഉറച്ച മറുപടിയുണ്ടായിരുന്നു: "അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല". നീനുവിന്റെ നിലപാടും മറിച്ചല്ല. "കെവിന്റെ വീട്ടില്‍ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും".
ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്‌ത് കുടുംബം പുലര്‍ത്തുമെന്നു ജോസഫ് പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു ചവിട്ടുവരിയിലെ വര്‍ക്‌ഷോപ്പിലേക്കു മടങ്ങിയെത്തിയേ പറ്റൂ.
https://www.facebook.com/Malayalivartha























