പെട്രോൾ വില 50 രൂപയാക്കാം... പക്ഷേ അങ്ങനെ വന്നാൽ കിറ്റും വാക്സിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെ കൊടുക്കും..! കുറയുമോ കുത്തനെ കയറുന്ന വില...
റോക്കറ്റു പോലെ കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വിലകൾ നിയന്ത്രിക്കാനായി എക്‌സൈസ് നികുതി, മൂല്യവർധിത നികുതി എന്നിവയിൽ നിന്നും ഒഴിവാക്കി അവയെ ജിഎസ്ടി അഥവാ ചരക്ക്-സേവന നികുതിക്കു കീഴിൽ കൊണ്ടു വന്നാൽ വിലയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും.
കേന്ദ്ര ധനമന്ത്രി അധ്യക്ഷയും, സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായിട്ടുള്ള ജിഎസ്ടി കൗൺസിൽ വേണം ഇത് നടപ്പിലാക്കാൻ. ഇത്തരത്തിൽ നടന്നാൽ ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വിലവച്ച്, ലീറ്ററിന് 52-53 രൂപ നിരക്കിൽ ജനങ്ങൾക്ക് രാജ്യത്ത് എവിടെയും പെട്രോളും ഡീസലും വാങ്ങാൻ സാധിക്കും.
ഇന്ധന വില 50 ശതമാനത്തോളം കുറയുന്നതോടെ, ചരക്കുകടത്തുകൂലി പകുതിയായി മാറും. അങ്ങനെ വന്നാൽ സ്വാഭാവികമായും കച്ചവട സാധനങ്ങളുടെ വിലയും കുത്തനെ കുറയും.
സാധനങ്ങളുടെ വില കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതു പോലെയാണ് കൂടിയത്. എന്നാൽ പെട്രോളിനും ഡീസലിനും ജിഎസ്‌ടി ഏർപ്പെടുത്തിയാലോ? ഇപ്പോഴത്തെ സംവിധാനത്തിൽ ചുങ്കം തീരുവ വഴി കേന്ദ്രത്തിനും മൂല്യവർധിത നികുതി വഴി സംസ്ഥാനങ്ങൾക്കും വലിയ തുകയാണു കിട്ടുന്നത്.
കൂടാതെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഓരോ പ്രത്യേക ആവശ്യത്തിനായി സർചാർജുകളും സെസ്സുകളും ഏർപ്പെടുത്താം. കേന്ദ്രം ഇങ്ങനെ പിരിക്കുന്ന പ്രത്യേക നികുതികൾ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട.
മുഴുവൻ തുകയും കേന്ദ്രത്തിനുതന്നെ എടുക്കാം. എക്‌സൈസ് നികുതിയിൽ തന്നെ അടിസ്ഥാന നികുതിയുടെ 41 ശതമാനം മാത്രം സംസ്ഥാനങ്ങൾക്ക് കൊടുത്താൽ മതിയാകും. അങ്ങനെ നോക്കുമ്പോള്‍ ഈയിനത്തിൽ കേരളത്തിന് കിട്ടുന്നത് ഒരു ലിറ്ററിന് ഏതാണ്ട് ഒരു പൈസയാണ്.
ഇപ്പോൾ എക്‌സൈസ് /വാറ്റ്, സർചാർജ്/സെസ് എന്നിവയിലൂടെ ലഭിക്കുന്ന ഭീമമായ തുകയാണ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടയും ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും മുഖ്യ സാമ്പത്തിക വരുമാനം. തന്നെയുമല്ല, കേന്ദ്രവും സംസ്ഥാനങ്ങളും ‘സൗജന്യങ്ങൾ’ കൈനിറച്ചു തരുന്നതും ഈ തുകകൾ കൊണ്ടാണ്.
പിണറായി വിജയന്റെ കിറ്റ് ഉൾപ്പടെയുള്ള സൗജന്യങ്ങളും നരേന്ദ്ര മോദിയുടെ സൗജന്യ കോവിഡ് വാക്‌സീനും സൗജന്യ പാചകവാതകവും, ഭൂമി സ്വന്തമായി ഉള്ളവർക്ക് വർഷം 6000 രൂപ നൽകുന്നതും തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഈ പണം കൊണ്ടാണ്.
അതായത് ഒരു കൈകൊണ്ട് ഈ സൗജന്യങ്ങൾ എല്ലാം തരുമ്പോൾ മറു കൈ കൊണ്ട് സർക്കാരുകൾ നമ്മുടെ കൈയ്യിൽ നിന്ന് തന്നെ നമ്മളറിയാതെ കാശ് കൊണ്ട് പോകുന്നു. ഒരു സൗജന്യം അനുവദിച്ചിട്ട്,
അതിന്റെ പേരിൽ അവർ നമ്മളെ വർഷങ്ങളോളം പോക്കറ്റടിക്കുന്നു. കേന്ദ്രമോ, സംസ്ഥാനമോ പുതിയ എന്തെകിലും സൗജന്യം പ്രഖ്യാപിച്ചാൽ ഒന്ന് മാത്രം കരുതിയാൽ മതി നമ്മൾ ജനങ്ങളുടെ കീശ കാലിയാകും.
പെട്രോളിനും ഡീസലിനും ലോകത്തെങ്ങുമില്ലാത്ത നികുതി കേന്ദ്രം ഈടാക്കുന്നെങ്കിൽ, അതിന്റെ പതിന്മടങ്ങ് പല രൂപത്തിൽ ജനങ്ങൾക്ക് തിരിച്ചു കൊടുക്കുന്നു എന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ നിരത്തുന്ന ന്യായം.
2014ൽ നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ എക്‌സൈസ് നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നു. അതാണ് സൗജന്യങ്ങളിലൂടെ ജനത്തിന് ‘നല്ല ദിനങ്ങൾ’ സമ്മാനിച്ചുകൊണ്ട് മോദി കഴിഞ്ഞ 6 വർഷം കൊണ്ട് 32.98 രൂപയിലേക്കും 31.83 രൂപയിലേക്കും എത്തിച്ചു.
ഈ സാമ്പത്തിക വർഷത്തിൽ നാലു ലക്ഷം കോടി രൂപയാണ് കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും നികുതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വർഷം 2,39,599 കോടി രൂപയായിരുന്നു.
എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങൾക്കു നൽകാതെ നികുതി കുത്തനെ കൂട്ടിയാണ് ഈ വർഷം വരുമാനത്തിൽ 80% വർധന വരുത്തിയത്.
വരുന്ന വർഷം ഇത് 4.3 ലക്ഷം കോടിയായി ഉയരും എന്നാണു കരുതുന്നത്. ഇതിൽ 49,000 കോടി പുതിയതായി ഏർപ്പെടുത്തിയ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ സെസിൽ നിന്നാണു വകയിരിത്തിയിരിക്കുന്നത് .
വരുമാനത്തിൽ വരുന്ന ഭീമമായ കുറവ് നികത്താൻ പുതിയ വിഭവ സമാഹരണ മാർഗങ്ങൾ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടി വരും. അതിന് ഇപ്പോഴുള്ള പല നികുതികൾ കൂട്ടേണ്ടി വരും, പല പുതിയ നികുതികൾ ഇനി നിലവിൽ വരും.
ഒരു പക്ഷേ നികുതി ഘടന തന്നെ പൊളിച്ചെഴുതി മാറ്റേണ്ട സാഹചര്യംം പോലും ഉണ്ടായെന്നിരിക്കും. സർക്കാരിന്റെ പല സൗജന്യ സേവനങ്ങളും ഒരു ചെറിയ വിഭാഗത്തിലേക്ക് മാത്രം ഇനി മുതൽ ഒതുങ്ങി പോകും.
അങ്ങനെ പല മാർഗങ്ങളിലൂടെയായിരിക്കും ഇവ സാധ്യമാവുക. എന്തായാലും ഇവ വളരെ ബുദ്ധിപൂർവ്വം തന്നെ കേന്ദ്ര-സംംസ്ഥാന സർക്കരുകൾ കൈകര്യം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha