പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ... തുടർ നടപടിക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും നിർദ്ദേശം...

കൊവിഡ് പ്രതിരോധ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ചിത്രങ്ങൾ സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഇക്കാര്യത്തിൽ തുടർ നടപടി എടുക്കാൻ സംസ്ഥാനങ്ങളിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സിൻ എടുക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചത്.
സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി സംഘടിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സിപിഐഎമ്മും അടക്കമുള്ള പാർട്ടികൾ ഇതിനെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി.
ഇതേ തുടർന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സംസ്ഥാന കമ്മിഷൻമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നൽകുന്ന സർട്ടിഫിക്കുകളിൽ മോദിയുടെ ചിത്രം ഉണ്ടാകുന്നത് പെരുമാറ്റ ചട്ട ലംഘനം ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം പെട്രോൾ പമ്പുകളിലെ ബോർഡുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
108 പേര്‍ മരണമടഞ്ഞു. ഇന്നലെ 7,51,935 പേരില്‍ നടന്ന സാമ്പിള്‍ പരിശോധനയില്‍ ആണ് 18,327 പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി 28ന് ശേഷം രാജ്യത്ത് പ്രതിദിന കേസുകള്‍ 18,000 കടക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്ത് 10,216 കൊവിഡ് കേസുകളും 53 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























