ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്നും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറി. മതചടങ്ങിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ബിജെപി നിലപാടില്‍ പ്രതിഷേധിച്ചാണ് പിന്മാറ്റം. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. സിപിഐ, സിപിഐ(എം) അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് പരസ്യമാക്കിയിട്ടില്ല. അതേസമയം തൃണമൂൽ കോൺഗ്രസ്, ആർജെഡി, ജെഡിയു തുടങ്ങിയ പാർട്ടികൾ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങില്‍ പങ്കെടുക്കില്ലെന്നും പ്രതിനിധികളെ അയക്കില്ലെന്നും തീരുമാനിച്ചതായി ടിഎംസി വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി എന്നിവര്‍ക്ക് രാം മന്ദിര്‍ ട്രസ്റ്റിന്റെ ക്ഷണക്കത്ത് ലഭിച്ചിരുന്നു. തുടക്കത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ഉദ്ഘാടന ചടങ്ങിനെ പിന്താങ്ങി രംഗത്ത് വന്നുവെങ്കിലും പിന്നിട് കളം മാറ്റിച്ചവിട്ടി. തന്നെ ഉദ്ഘാടന ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാജ്യസഭാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന കോണ്‍ഗ്രസ് വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനത്തില്‍ പാര്‍ട്ടിക്കുള്ളിലെ മുസ്ലിം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയമായ നേട്ടമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. രാമക്ഷേത്ര ഉദ്ഘാടനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. വിട്ടുനില്‍ക്കുന്നവരെ ഹിന്ദുവിരുദ്ധരാക്കാനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്.
അതേസമയം രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി പ്രമുഖകർക്ക് ക്ഷണമുണ്ട്.
ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചലച്ചിത്ര താരങ്ങൾക്ക് ക്ഷണമുണ്ട്. ബോളിവുഡിലെ അമിതാഭ് ബച്ചൻ മുതൽ രജനികാന്ത് വരെ പട്ടികയിലുണ്ട്. ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം നടൻ മോഹൻലാൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിലുണ്ട്. ക്ഷണിക്കപ്പെട്ട ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റിൽ അനുപം ഖേർ, സഞ്ജയ് ലീല ബൻസാലി, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്ത്, രാജ്‌കുമാർ ഹിറാനി, മോഹൻലാൽ, ചിരഞ്ജീവി, രോഹിത്ത് ഷെട്ടി, ധനുഷ്, ഋഷഭ് ഷെട്ടി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വളരെ ദിവസങ്ങൾക്ക് മുൻപേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള ഏക സാന്നിധ്യമാകും മോഹൻലാൽ. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. വന്നുചേരുന്ന ഭക്തരുടെ എണ്ണം മാനിച്ച് നിരവധി സൗകര്യങ്ങൾ അയോധ്യയിൽ ഒരുങ്ങുന്നുണ്ട്. ജനുവരി 16ന് പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ പ്രധാന ഭാഗമായ വേദ ചടങ്ങുകൾ നടക്കും. പ്രധാന ചടങ്ങുകൾ പൂജാരി ലക്ഷ്മി കാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടന ദിവസം നടക്കും.
https://www.facebook.com/Malayalivartha






















