2019 മുതൽ അടഞ്ഞ് കിടക്കുന്ന വീട്ടിലെ ദാരുണ മരണങ്ങൾ അറിയാതെ അയൽവാസികളും, നാട്ടുകാരും:- ചിത്രദുർഗയിലെ ചുരുളുകൾ അഴിയുന്നു...

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ അസ്വാഭാവിക മരണത്തിന്റെ ഞെട്ടലിലാണ് കർണാടക ജില്ലയിലെ ചിത്രദുർഗ. നാല് വർഷത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് കിട്ടിയത് അഞ്ച് അസ്ഥികൂടങ്ങളാണ്. 2019 മുതൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ ദാരുണ സംഭവം നടന്നിട്ട് അയൽവാസികളോ ബന്ധുക്കളോ വിവരം അറിഞ്ഞില്ലെന്ന് മാത്രമല്ല, ഇവരെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്തില്ലെന്നതാണ് ഏറെ ദുരൂഹം. ടൗണിനോടു ചേർന്നാണ് ഇവരുടെ വീട്. എന്നിട്ടു പോലും വിവരം പുറത്തറിയാൻ വർഷങ്ങളെടുത്തു. സാമ്പത്തികമായി മികച്ച നിലയിലായിരുന്നു ഈ കുടുംബമെന്നാണ് അയൽവാസികളും ബന്ധുക്കളും നൽകുന്ന വിവരം. വീട്ടിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയെങ്കിലും അതിൽ തീയതിയോ ഒപ്പോ ഇല്ല.
ഗവൺമെന്റ് എക്സിക്യുട്ടിവ് എൻജിനീയറായി വിരമിച്ച ജഗന്നാഥ് റെഡ്ഡിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ജഗന്നാഥ് റെഡ്ഡിക്കു പുറമേ ഭാര്യ പ്രേമാവതി , മക്കളായ ത്രിവേണി, കൃഷ്ണ റെഡ്ഡി , നരേന്ദ്ര റെഡ്ഡി എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർക്ക് മഞ്ജുനാഥ് എന്ന പേരിൽ മൂത്ത ഒരു മകൻ കൂടിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾ 2014ൽ ഒരു അപകടത്തിൽ മരിച്ചു. 2019 ജനുവരിയിലാണ് മരണം നടന്നിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിൽനിന്ന് കണ്ടെടുത്ത അഞ്ച് അസ്ഥികൂടങ്ങൾക്കു പുറമേ ഒരു പട്ടിയുടെ അസ്ഥികൂടവുമുണ്ടെന്നാണ് വിവരം. കുടുംബാംഗങ്ങൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരിക്കാമെന്നും, ഈ ഭക്ഷണം കഴിച്ച് പട്ടിയും ചത്തിരിക്കാമെന്നുമാണ് നിലവിലുള്ള അനുമാനം.
കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഇവിടെയെത്തിയ അയല്‍വാസി ഇവരുടെ വീടിന്റെ മുറ്റത്തു തലയോട്ടി കിടക്കുന്നതു കണ്ട് നിലവിളിച്ചോടിയതോടെയാണു കൂട്ടമരണം പുറംലോകം അറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ആദ്യം കണ്ടെത്തിയ മൂന്ന് അസ്ഥികൂടങ്ങളാണ്. ഫൊറൻസിക് ടീം നടത്തിയ വിശദമായ പരിശോധനയിലാണ് പിന്നീട് രണ്ട് അസ്ഥികൂടങ്ങൾ കൂടി കണ്ടെടുത്തത്. അസ്ഥികൂടങ്ങളെല്ലാം കിടക്കുന്ന രീതിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിൽ നാലെണ്ണം ഒരു മുറിയിലും ഒരെണ്ണം മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. ഒരു മുറിയിലെ നാലെണ്ണത്തിൽ രണ്ടെണ്ണം ബെഡിലും ബാക്കി രണ്ടെണ്ണം നിലത്തുമാണ് കിടന്നിരുന്നത്.
2019 ജൂണിനു ശേഷം കുടുംബത്തിലെ ആരെയും പുറത്തു കണ്ടില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി. ആരെങ്കിലും ഇവരുടെ വീട്ടിൽ ചെന്നാൽ വാതിൽ തുറക്കാതെ ജനലിലൂടെ സംസാരിക്കുന്നതായിരുന്നു രീതി. ഇവരുമായി 12 വർഷത്തിലധികമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. ദീർഘകാലം വീട് അടഞ്ഞുകിടക്കുകയും ഇവരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വരികയും ചെയ്തിട്ടും രണ്ടു കൂട്ടരും ഒരു വിധത്തിലും അന്വേഷിച്ചില്ലെന്നത് പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഈ സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിനാണ് ചിത്രദുർഗ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വീടിന്റെ പിന്നിലെ വാതില്‍ തകര്‍ന്ന നിലയിലാണ്. ഇതിലൂടെ അകത്തു കടന്ന നായകളാകാം മൃതദേഹങ്ങള്‍ കടിച്ചുവലിച്ചു പുറത്തിട്ടെന്നാണു നിഗമനം. അതേസമയം വീടിനകത്തു മോഷണം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. ഇത്രയും കാലം വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നിട്ടും പൊലീസിനെ വിവരമറിയിക്കാതിരുന്ന അയല്‍വാസികളുടെ നടപടികളിലും പൊലീസിനു സംശയമുയര്‍ത്തിയിട്ടുണ്ട്. കോവിഡ് കാലത്തായിരുന്നു മരണമെന്നതിനാൽ, അതുമായി ബന്ധപ്പെട്ട സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.
ത്രിവേണിക്ക് സുഷുമ്നാ നാഡി സംബന്ധമായ അസുഖം മൂലം നാളുകളായി നടുവേദന ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ഇവരുടെ വിവാഹം നടന്നില്ല. മൂത്ത സഹോദരി അവിവാഹിതയായി തുടർന്നതിനാൽ സഹോദരൻമാരും വിവാഹം കഴിച്ചില്ല. പ്രേമലതയും നിത്യരോഗിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരുപാടു പണം മുടക്കിയിരുന്നു. കാര്യമായ ഫലമുണ്ടായില്ലെന്നു മാത്രം.
മക്കളിലൊരാളായ നരേന്ദ്ര രാമനഗര ജില്ലയിലെ ബിഡഡി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കള്ളക്കേസിൽ ഉൾപ്പെട്ടിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വാഹന മോഷണത്തിൽ പങ്കാളിയായെന്നാണ് കേസ്. പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് നരേന്ദ്ര റെഡ്ഡി കുറച്ചുദിവസം ജയിൽവാസവും അനുഭവിച്ചു. സമൂഹത്തിൽ ഉന്നത നിലയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് ഈ കേസ് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha























