ജപ്പാനില്‍ ഭീതി പരത്തി വന്‍ ഭൂചലനം, 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്..തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്

റിക്ടര്‍ സ്‌കെയിലില്‍(richter scale) 7.4 തീവ്രത രേഖപ്പെടുത്തി. ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതോടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് 5 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാവുന്ന തീരപ്രദേശങ്ങള്‍ വിട്ട് കെട്ടിടങ്ങളുടെ മുകളിലേക്കോ ഉയര്‍ന്ന സ്ഥലത്തേക്കോ മാറാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു മീറ്ററിലധികം ഉയര്‍ന്ന തിരമാലകള്‍ ഇഷികാവയിലെ വാജിമ സിറ്റിയുടെ തീരത്ത് അടിച്ചു. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ ഏതെങ്കിലും തരത്തില്‍ തകരാറുകളുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോകുരിക്കു ഇലക്ട്രിക് പവര്‍ അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം ജപ്പാന്റെ തീരത്ത് രണ്ട് ഭൂചലനങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനം ഉച്ചകഴിഞ്ഞ് 2:45 ന് ആണ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് പ്രഭവകേന്ദ്രം. പിന്നാലെ 3:07 ന് 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. രണ്ട് ഭൂചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്. രണ്ടാമത്തേത് ഒരേ പ്രദേശത്ത് തന്നെ 40 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടതെന്നും യുഎസ്ജിഎസ് വ്യക്തമാക്കി.
ടെക്‌റ്റോണിക് പ്ലേറ്റ് ഇടപെടലുകള്‍ പതിവായി നടക്കുന്ന, അസ്ഥിരമായ പസഫിക് റിംഗ് ഓഫ് ഫയറിലുള്ള സ്ഥാനം കാരണം ഭൂകമ്പത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായാണ് ജപ്പാനെ കണക്കാക്കുന്നത്. 2023ൽ ജപ്പാനില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡിസംബർ ആദ്യം, തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 5 ന്, ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഫെബ്രുവരി, മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായി.
https://www.facebook.com/Malayalivartha























